ആലപ്പുഴ.സഹകരണ വകുപ്പിനെതിരെ രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണം ഏറ്റെടുക്കാതെ യുഡിഎഫ്. വിശദമായ പഠനത്തിനുശേഷം അഭിപ്രായം പറയാം എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കോൺഗ്രസ് നേതാക്കളും ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല.
ആരോപണത്തിൽ വ്യക്തത വരാൻ സമയമെടുക്കും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ അഭിപ്രായം. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പൊതു സോഫ്റ്റ്‌വെയർ പദ്ധതിയിലാണ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്. ആദ്യം പദ്ധതിക്ക് കരാർ നൽകിയ ടാറ്റാ കൺസൾട്ടൻസിയെ ഒഴിവാക്കി മുൻ പരിചയമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ ടാറ്റാ കൺസൾട്ടൻസി സ്വമേധയാ കരാറിൽ നിന്ന് പിന്മാറിയതാണോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നതിനുശേഷമാകും ആരോപണം യുഡിഎഫ് ഔദ്യോഗികമായി ഏറ്റെടുക്കുക.
അതേസമയം രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണത്തിന് സഹകരണ വകുപ്പിൻ്റെ വിശദീകരണം എത്തിയിട്ടുമില്ല.





































