തിരുവനന്തപുരം: കനത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയായി നിലനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്.
ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
വിളവെടുപ്പിന് പാകമായ നെല്ല് ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കർഷകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിലവിൽ തടസ്സമില്ലെങ്കിലും കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണം.





























