Home News Breaking News ഒളിച്ചുകളി പറ്റില്ല,ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം...

ഒളിച്ചുകളി പറ്റില്ല,ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

Advertisement

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയണം. വിഡി സതീശന്‍ ആവശ്യപ്പെട്ടു.

യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ?. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്. ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം.

ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് എന്നു വ്യക്തമാകാന്‍ പോകുന്നത്. അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍, യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കും. നാളെ സുപ്രീംകോടതിയില്‍ കേസു വരുമ്പോള്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതു മുഖ്യമന്ത്രിയാണ് പറയേണ്ടത്. സമയം നീട്ടി ചോദിച്ചാല്‍ അതിനര്‍ത്ഥം തീരുമാനം ഇല്ലെന്നാണ്. നിലപാട് മാറിയെങ്കില്‍, മുന്‍ സത്യവാങ്മൂലം മാറ്റി നല്‍കാന്‍ അത്ര വലിയ കാര്യമൊന്നുമല്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ലേ?. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോര്‍ഡ്. അവര്‍ നടത്തിയ കള്ളക്കണക്കുകളാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ശബരിമല വിടാതെ സര്‍ക്കാരിനെ പിന്തുടരുകയാണ്. അത്രമാത്രം കൊള്ളയും ക്രമക്കേടും വൃത്തികേടുകളുമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

Advertisement