കാസർഗോഡ്. കാസർഗോഡ് മോട്ടോർ വാഹന വകുപ്പിന്റെ ഫ്യൂസൂരി കെഎസ്ഇബി. മൂന്നുമാസത്തെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതോടെയാണ് എം വി ഡി ഓഫീസിലെ വൈദ്യുത ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ഒരാഴ്ചയായി വൈദ്യുതി ഇല്ലാതായതോടെ ഓഫീസിന്റെ പ്രവർത്തനം താറുമാറായി.
മൂന്നുമാസത്തെ വൈദ്യുതി കുടിശിക അടക്കാതെ വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ കേന്ദ്രം ഇരുട്ടിലായത്. ഗതാഗത നിയമലംഘനങ്ങളും മറ്റും തിരിച്ചറിയുന്ന എ ഐ കൺട്രോൾ റൂമിന്റെ പ്രവർത്തനവും ഇതോടെ നിലച്ചു.
പിഴയൊടുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഓഫീസിൽ എത്തുന്നവർ ഇതോടെ പ്രതിസന്ധിയിലായി. ധനകാര്യ വകുപ്പ് പണം അനുവദിക്കുന്നതിൽ കാലതാമസം വരുത്തിയതോടെ വൈദ്യുതി ബന്ധമില്ലാത്തതിനാൽ ഓഫീസിന്റെ പ്രവർത്തനം നിർത്തിവെച്ചെന്ന് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചു.
മോട്ടോർ പ്രവർത്തിക്കാനാവാത്തതിനാൽ വെള്ളം പോലും ലഭിക്കാതെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ കഴിയുന്നത്. കാസർഗോഡിന് പുറമേ പാലക്കാട്, വയനാട് തുടങ്ങി 6 ജില്ലകളിൽ കെഎസ്ഇബി മോട്ടോർ വാഹന വകുപ്പിന്റെ ഫ്യൂസ് ഊരി എന്നാണ് വിവരം































