Home Blog Page 893

സർക്കാർ വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവ്

ectതിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത.

സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025-26 അധ്യയന വർഷത്തിൽ വോക്കൽ, വയലിൻ വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾ ജൂലൈ 4ന് രാവിലെ 10നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ ജൂലൈ 8ന് രാവിലെ 10നും കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും നിശ്ചിത സമയത്തിന്റെ അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

2025-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ നിലവിലുള്ള ഒഴിവിലേക്ക് ജൂൺ 24 രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളേജ് വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടേറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് ചെയർപേഴ്സൺ

സംസ്ഥാനത്ത് രൂപീകരിച്ച മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് (കോഴിക്കോട്) ചെയർപേഴ്സൺ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങൾക്ക്: www.ksmha.org.

സംഗീത കോളേജിൽ സൗണ്ട് എൻജിനിയര്‍

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ സൗണ്ട് എൻജിനിയറിങ്ങിൽ ബിരുദം/ ഡിപ്ലോമയും ലോജിക് പ്രോ (Apple) സോഫ്റ്റ്‌വെയർ, ലൈവ് സൗണ്ട് എന്നീ മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു സൗണ്ട് എൻജിനിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 32,550 രൂപയാണ് പ്രതിമാസ ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ജൂലൈ 3ന് രാവിലെ 10ന് ഹാജരാക്കേണ്ടതാണ്.

കൊല്ലം സർക്കാർ മെഡിക്കൽ കോളേജില്‍ സീനിയർ റസിഡന്റ് തസ്തിക

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ സർജറി, ഡെർമറ്റോളജി & വെനറോളജി, റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനറൽ സർജറി ജൂൺ 21ന് രാവിലെ 11 മണി, ഡെർമറ്റോളജി & വെനറോളജി ജൂൺ 21ന് രാവിലെ 11.30 മണി, റോഡിയോ ഡയഗ്നോസിസ് ജൂൺ 21ന് ഉച്ചയ്ക്ക് 12 മണി എന്നതാണ് ഇന്റർവ്യൂ സമയം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

ക്വീൻ അലക്സാണ്ട്ര ഹോസ്പിറ്റലിലെ പൂന്തോട്ടത്തിൽ കണ്ണീർ പൂക്കളർപ്പിച്ച് സഹപ്രവർത്തകർ; രഞ്ജിതയ്ക്ക് ആദരം

ലണ്ടൻ: അഹമ്മദാബാദിൽ വിമാന അപകടത്തിൽപ്പെട്ട് മരണപ്പെട്ട രഞ്ജിതയ്ക്ക് ആദരം അർപ്പിച്ച് സഹപ്രവർത്തകർ. ലണ്ടനിലെ പോർട്‌സ്മൗത്തിലുള്ള ക്വീൻ അലക്സാണ്ട്ര എൻ.എച്ച്.എസ്. ആശുപത്രിയിലെ സഹപ്രവർത്തകരാണ് ഹൃദയ സ്പർശിയായ അനുസ്മരണം അർപ്പിച്ചു. ആശുപത്രിയുടെ പൂന്തോട്ടത്തിൽ നടന്ന ചടങ്ങിൽ, കാർഡിയാക് മെഡിസിൻ യൂണിറ്റ് മാനേജർ മാർത്ത മഗേറ്റ്സി മുഗൈഷി അധ്യക്ഷനായി.

ലോക സംഗീത ദിനമായ ഇന്നലെ രഞ്ജിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങൾ സങ്കടത്തോടെ സഹപ്രവർത്തകർ ഏറ്റുപാടി. രഞ്ജിതയുടെ ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ച സഹപ്രവർത്തകർ, നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് അനുശോചന കുറിപ്പുകളും തയ്യാറാക്കി. മലയാളികളും വിദേശികളുമടക്കം മുന്നൂറിലധികം പേർ ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. രഞ്ജിതയോടുള്ള ആദരവും സ്നേഹവും വെളിവാക്കുന്നതായിരുന്നു ചടങ്ങ്.

അതേസമയം, രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം ഉടൻ ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോകും.

രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ സംസ്കരം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.

നിലവിൽ ആരോഗ്യ നില തൃപ്തികരമാണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചു.

‘ശാന്തത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂ‍ഡൽഹി: അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ജാഗ്രത പാലിക്കാൻ നിർദേശം. ‘‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നു. ശാന്തത പാലിക്കുക, വീട്ടിനുള്ളിൽ തന്നെ തുടരുക, ഖത്തരി അധികാരികൾ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുക. ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യും’’– ദോഹയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ താമസിക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ദോഹയിലെ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആണ് ഇറാൻ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തേ നിർദേശമുണ്ടായിരുന്നു.

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആ‍ർ അനിൽ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അ‍ർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.