Home Blog Page 84

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം

കുട്ടനാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്ന് മധ്യവയസ്കൻ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയിൽ വീട്ടിൽ രഘു (53) ആണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയത് അറിയാഞ്ഞതിനാൽ, വലിയ അളവിൽ രക്തം വാർന്നുപോയതാണ് മരണത്തിലേക്ക് നയിച്ചത്.

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനൗൺസ്മെന്റ് വാഹനത്തിൽ വച്ചായിരുന്നു സംഭവം. അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

പ്രചാരണ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ പൊട്ടിയത്. രക്തം വാർന്നുപോകുന്നത് രഘു അറിഞ്ഞില്ല. വാഹനത്തിലുള്ളിലായതിനാൽ ഇക്കാര്യം മറ്റുള്ളവരും ശ്രദ്ധിച്ചില്ല. ചമ്പക്കുളം മൂന്നാം വാർഡിൽ, സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് ശേഷം രഘുവിന് അവശത അനുഭവപ്പെട്ടു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാനായി ശ്രമിച്ചപ്പോഴാണ് രക്തം വാർന്നു പോകുന്നത് രഘുവും ഒപ്പമുള്ളവരും കണ്ടത്. ഉടൻ തന്നെ ചമ്പക്കുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവ പ്രവർത്തകനായിരുന്നു രഘു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു, കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

പാലക്കാട്. അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ കാട്ടാന അക്രമത്തിൽ മരിച്ച കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.

മരണകാരണം ആന്തരിക രക്തസ്രാവം, കാട്ടാന ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു.

കാളിമുത്ത്വിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു രണ്ട് ദിവസത്തിനകം നൽകുമെന്ന് വനം വകുപ്പ്.



ഇന്നലെയാണ് പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആയിരുന്ന കാളി മുത്തു കാട്ടാന ആക്രമത്തിൽ മരിച്ചത്. മുള്ളി വനത്തിലെ ബ്ലോക്ക് 12ൽ  വെച്ച് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടെങ്കിലും കാളിമുത്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അക്രമത്തിൽ മാരക പരിക്ക് പറ്റിയതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ട്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞശേഷം നെഞ്ചിൽ ചവിട്ടി. നട്ടെല്ലും വാരിയെല്ലും തകർന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഗളി നെല്ലിപ്പതി ഉന്നതിയിലെ താമസക്കാരൻ ആയിരുന്നു കാലിമുത്തു. കാളിമുത്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു രണ്ട് ദിവസത്തിനകം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ നൽകുക. അതോടൊപ്പം മകൻ അനിൽകുമാറിന് വനം വകുപ്പിൽ ജോലി നൽകാനുള്ള നടപടി വേഗത്തിൽ ആകുമെന്നും വനംവകുപ്പ് അറിയിച്ചു.

നടി ആക്രമണക്കേസ്, പി ടി തോമസിൻ്റെ ഇടപെടൽ നിർണ്ണായകമായതിങ്ങനെ



കൊച്ചി.  മലയാള സിനിമയെയാകെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് നിയമവഴിയിലേക്കെത്തിയതിൽ നിർണായകമായത് തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഇടപെടലാണ്. സിനിമാ മേഖലയിലെ ഒരു സംഭവം എന്ന നിലയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷിതമായെത്തിയ പിടി തോമസിന്റെ ഇടപെടൽ പ്രതികളുടെ കണക്കുകൂട്ടലും തെറ്റിച്ചു.അർബുദത്തോട് പോരാടുമ്പോഴും അണുവിട കുലുങ്ങാതെയാണ് നീതിക്കായി പിടി തോമസ് നിലകൊണ്ടത്.

നടി ആക്രമിക്കപ്പെട്ട അതേ രാത്രിയിൽ പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ ഉണ്ടായിരുന്നിലെങ്കിൽ കേസിന്റെ അന്വേഷണവും ഭാവിയും മറ്റൊന്നാകുമായിരുന്നു. പൊതുപരിപാടി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയ പി ടി തോമസിന് രാത്രി പതിനൊന്നരയോടെയാണ് ഫോണിൽ ആ വിളി എത്തുന്നത്. മറുതലയ്ക്കൽ നിർമ്മാതാവ് ആന്റോ ജോസഫ് . ഫോണെടുത്തതും
പിടി തോമസ് മരവിപ്പോടെ ആ സംഭാഷണം കേട്ടു. ഭാര്യ ഉമാ തോമസിനോട് പോലും ഒന്നും പറയാതെ നേരെ പടമുകളിലെ ലാലിന്റെ വീട്ടിലേക്ക്.


അതിക്രമത്തിന് പിന്നാലെ നടിയെ കണ്ട ആദ്യത്തെ ആളുകളില്‍ ഒരാളായിരുന്നു പിടി തോമസ് .
കേസിൽ പിന്നീട് അങ്ങോട്ട് നടന്നത് നിർണായക മണിക്കൂറുകൾ. വീട്ടിലെത്തിയ പിടിയോട് ലാൽ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ നടിയുടെ  ഡ്രൈവറുടെ നീക്കങ്ങളിലും പി ടി സംശയമുയർത്തി. ഇത് അന്വേഷണത്തിലും യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞു. സ്വന്തം മകൾക്ക് സംഭവിച്ച വേദനയോടെയാണ് പിടി ലാലിന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയത്.

അന്വേഷണ ഘട്ടത്തിൽ പലരും മൊഴി മാറ്റിയപ്പോൾ പിടി തോമസ് നടിക്കായി  നിലകൊണ്ടു . സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല. നിലപാടിൽ ഉറച്ചു നിന്നു .


കേസ് അന്വേഷണം എപ്പോഴൊക്കെയോ വഴിതെറ്റുന്നുവെന്ന്  തോന്നിയപ്പോൾ നിരാഹാരത്തിന്റെ പടിയിലും പിടി തോമസ് എത്തി. അന്വേഷണത്തിൽ പോലീസിന്റെ അലംഭാവത്തെ പിടി പലതവണ തുറന്നടിച്ചു .
നീതിക്കായി പോരാടിയ കേസിന്റെ വിധി അറിയാൻ ഇന്നില്ല. അർബുദരോഗം ബാധിച്ച് പിടി വിടവാങ്ങിയെങ്കിലും
സിനിമ മേഖലയിലെ ശുദ്ധീകരണത്തിന് വഴിവച്ച സംഭവത്തിന് പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഇടപെടലിന് കാലവും ചരിത്രവും സാക്ഷിയാണ്

കളറാക്കി കൊട്ടിക്കലാശം…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട്. റോഡ് ഷോകളും റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ടൗണുകളില്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9 നാണ് വോട്ടെടുപ്പ്.
സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. മറ്റന്നാള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 11നാണ് രണ്ടാംഘട്ടില്‍ വോട്ടെടുപ്പ്. ശേഷം 13 നു വോട്ടെണ്ണല്‍. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം ഉള്‍പ്പെടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവര്‍ത്തകര്‍.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം നാളെ രാവിലെ 9ന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28). വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തും.

സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുൻപ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറിൽ’ നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനമെങ്കിൽ, ഇപ്പോൾ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത അത്ഭുതകരമാണ്. തിരുവനന്തപുരത്ത് ആകെ ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. സ്വന്തം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാൾ ജനങ്ങളെ നയിക്കാൻ വരുന്നത് ലജ്ജാവഹമാണ്.
കേന്ദ്രമന്ത്രി എന്ന നിലയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ സ്വന്തം കഴിവില്ലായ്മയുടെ സാക്ഷ്യപത്രമാണ്. അത് തിരുത്തുന്നതിന് പകരം മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്. നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും ഇപ്പോൾ മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങൾ, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ.

‘അന്നേ എനിക്ക് അറിയാമായിരുന്നു. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്ന്….ഇന്‍ഡിഗോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്‍

കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍. അന്നേ തനിക്ക് അറിയാമായിരുന്നു ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്നും ഇതിന്റെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ കൂട്ടത്തോടെ ഇന്‍ഡിഗോ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ പശ്ചാത്തലത്തില്‍ മുന്‍ അനുഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം.
‘അന്നേ എനിക്ക് അറിയാമായിരുന്നു. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്ന്. എന്തുകൊണ്ട്? അന്ന് അവര്‍ എടുത്ത നിലപാട് അതായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള ചില നേതാക്കള്‍ ഇന്‍ഡിഗോ മാനേജ്മെന്റുമായി യോജിച്ച് കൊണ്ടാണ് എന്നെ ഉപരോധിക്കുന്ന തീരുമാനം എടുത്തത്. അന്നേ എനിക്ക് അറിയാം. ഇതിന്റെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന്. അന്നത്തെ നില വച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു. ഞാന്‍ പിന്നെ കുറെ നാളത്തേയ്ക്ക് ഇന്‍ഡിഗോയില്‍ കയറിയില്ല. പക്ഷേ സീതാറാം യെച്ചൂരി മരിച്ചു. അപ്പോള്‍ എന്റെ പ്രശ്നം ബഹിഷ്‌കരണം അല്ല. എത്രയും പെട്ടെന്ന് യെച്ചൂരിയുടെ മൃതശരീരം കിടക്കുന്ന എകെജി ഭവനില്‍ എത്തണമെന്നായിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും നോക്കിയില്ല. കോഴിക്കോട് പോയി. അപ്പോള്‍ അവിടെ ഇന്‍ഡിഗോ മാത്രമേയുള്ളൂ. ഞാന്‍ അതില്‍ കയറി പോയി.’- ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷങ്ങള്‍ക്ക് ശേഷം പടയപ്പ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ: 25 വര്‍ഷങ്ങള്‍ക്ക് ശേഷം പടയപ്പ വീണ്ടും തിയറ്ററുകളിലേക്ക്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്.. ഇതോടനുബന്ധിച്ചുള്ള ഗ്ലിംപ്‌സ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിട്ടേണ്‍ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പുറത്തുവന്നത്.
രജനീകാന്തിന്റെ ആരാധകരും അനുയായികളും നടന്റെ 50 വര്‍ഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
രജനീകാന്തിന്റെ മാസ് സീനുകള്‍ തിയേറ്ററില്‍ കാണാന്‍ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്. ചിത്രം 12/12/2025-ന് തിയേറ്ററുകളില്‍ വീണ്ടും അലയടിക്കും. TheReturnOfPadayappaയ്ക്ക് തയ്യാറാകൂ.. സൗന്ദര്യ രജനികാന്ത് ഇങ്ങനെ കുറിച്ചു. 2017ല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളില്‍ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബര്‍ 11നായിരുന്നു റിലീസ്.

ഇനി ആ വിവാഹം ഇല്ല….സ്മൃതി മന്ദാന

സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും. ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

ഇതോടെ ആഴ്ചകളായി ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി അറിയിച്ചത്.
”കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഈ സമയത്ത് തുറന്നു പറയേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതങ്ങനെ തന്നെ തുടരാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ട്. ഈ വിഷയത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ എല്ലാം ചർച്ചകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഈ സമയത്ത് രണ്ടുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ നിലയിൽ മുന്നോട്ടു പോകാനുള്ള അവസരം നൽകണമെന്നും അപേക്ഷിക്കുന്നു ”-എന്നാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പരസ്യപ്രചാരണം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, തെക്കൻ കേരളത്തിൽ വാശിയേറിയ
മത്സരം


തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തെക്കൻ കേരളത്തിൽ വാശിയേറിയ
മത്സരമാണ് നടക്കുന്നത്. ഇടത് കുത്തക അവസാനിപ്പിക്കാൻ UDF, NDA മുന്നണികൾ കിണഞ്ഞ് പരിശ്രമിക്കുന്ന തിരുവനന്തപുരം നഗരസഭയിലാണ് ഏറ്റവും കടുത്ത മത്സരം നടക്കുന്നത്. കൊല്ലത്തും പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല

ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന തെക്കൻ ജില്ലകളിൽ 20 ദിവസം നീണ്ട ആവേശകരമായ പ്രചാരണത്തിലാണ് ഇന്ന് സമാപനം കുറിക്കുന്നത്.1995 മുതൽ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ തിരിച്ചുപിടിക്കാൻ യുഡിഎഫും ബിജെപിയും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു.എല്ലാം മുന്നണികളുടെയും പ്രധാന നേതാക്കൾ നേരിട്ട് പ്രചരണം നയിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ ഇക്കുറി വാശിയേറിയ മത്സരമാണ് നടക്കുന്നത്.വിവിധ മുന്നണികളെ പ്രതിനിധീകരിച്ച് തലയെടുപ്പുള്ള വ്യക്തിത്വങ്ങൾ മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്ന തിരുവനന്തപുരം ഫലം പ്രവചനാതീതമാണ്

തിരുവനന്തപുരം ജില്ലയിലെ മറ്റ് പട്ടണങ്ങളിലും ഗ്രാമീണ  മേഖലകളിലും തിരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല.
പത്തനംത്തിട്ടയിൽ പോരാട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ  യുഡിഎഫും എൽഡിഎഫും  വലിയ ആത്മവിശ്വാസത്തിലാണ്. വിമത ശല്യം ഇല്ലാത്തതാണ് മുന്നണികൾക്ക് വലിയ പ്രതീക്ഷ നൽകുന്നത്. ശക്തികേന്ദ്രമായ പന്തളം നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിജയം ആവർത്തിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.68 ഗ്രാമ പഞ്ചായത്തുകളും ,11 ബ്ലോക്ക് പഞ്ചായത്തും, 4 മുൻസിപ്പാലിറ്റികളും, കോർപ്പറേഷനുo ജില്ലാ പഞ്ചായത്തും അടങ്ങുന്ന കൊല്ലത്തെ പോരാട്ടം ആവേശകരമാണ്. എന്നും ഇടതുപക്ഷത്തിന് ഒപ്പം നിന്ന ചരിത്രമാണ് കൊല്ലത്തിനുള്ളത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുൻസിപ്പാലിറ്റിയടക്കം പിടിച്ചെടുത്ത് സമ്പൂർണ്ണ വിജയം നേടാനാകുമെന്ന് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ.
ഇക്കുറി അട്ടിമറി ജയം ഉണ്ടാകുമെന്നാണ് യുഡിഎഫിൻ്റ വിശ്വാസം. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീളെയും – യുവാക്കളെയും കൂടുതൽ പരിഗണന നൽകിയതും ഗുണം ചെയ്യുമെന്നും ബി ജെ പി കരുതുന്നു.

ഗോവയില്‍  നിശാ ക്ലബില്‍ വന്‍ തീപിടിത്തം. 4 ടൂറിസ്റ്റുകളും മൂന്ന് സ്ത്രീകളുമടക്കം 25 പേര്‍ മരിച്ചു

പനജി. ഗോവയില്‍  നിശാ ക്ലബില്‍ വന്‍ തീപിടിത്തം. 4 ടൂറിസ്റ്റുകളും മൂന്ന് സ്ത്രീകളുമടക്കം 25 പേര്‍ മരിച്ചു. വടക്കൻ ഗോവയിലെ അർപ്പോറയിലെ  ബിർച്ചി നൈറ്റ്‌ ക്ലബ്ബില്‍  അര്‍ധരാത്രിയോടെയാണ് അപകടം. സംഭവത്തിൽ  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി   അനുശോചനം രേഖപ്പെടുത്തി.


വടക്കൻ ഗോവയിൽ നിരവധി നൈറ്റ്‌ ക്ലബ്ബുകൾ പ്രവർത്തിക്കുന്ന റോമിയോ ലെയ്‌നിലെ ബിർച്ച് നൈറ്റ്ക്ലബ് ലാണ് അപകടം.

ക്ലബ്ബിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അതിവേഗം തീ പടര്‍ന്നു.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും  അടുക്കളയിൽ ജോലിചെയ്യുക യായിരുന്ന  ജീവനക്കാരാണ്.

4 വിനോദസഞ്ചാരികളും കൊല്ലപ്പെട്ടതായാണ് വിവരം. അഗ്നിരക്ഷാ സേനയും പൊലീസും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മൃതദേഹങ്ങളും പരുക്ക് ഏറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി.

ഗോവ മുഖ്യമന്ത്രി  അപകടസ്ഥലം സന്ദർശിച്ചു.  പ്രാഥമിക പരിശോധനയില്‍ നിശാ ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധന സഹായം പ്രഖ്യാപിച്ചു.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ക്ലബ്ബുകളുടെയും അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും, അനുമതികളില്ലാത്ത ക്ലബ്ബുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും  പ്രാദേശിക ഭരണകൂടം അറിയിച്ചു.