Home Blog Page 5

മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ യുവാവിനെ തല്ലിക്കൊന്നു. ഇരിങ്ങോൾ ഭാഗത്തെ ഒരു പ്ലൈവുഡ് കമ്പനിയിലാണ് ദാരുണമായ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് തൊഴിലാളികൾ യുവാവിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിന്റെ വ്യക്തിവിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾ മരിച്ചു

കൊല്ലം:കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾക്ക് ദാരുണാന്ത്യം. കടപ്പാക്കട ഭാവനാനഗർ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കെ എസ് ആർറ്റിസി ഡിപ്പോയ്ക്ക് മുമ്പിലായിരുന്നു സംഭവം.പോലീസ് അന്വേഷണം തുടങ്ങി.

’50 വർഷത്തെ അവഗണന മാറണം’; വീണ്ടും വിവാദനീക്കവുമായി;ബി ഗോപാലകൃഷ്‌ണൻ

തൃശൂർ: ഗുരുവായൂരിൽ വിവാദഫ്ലക്സുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്‌ണൻ. 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എംഎൽഎമാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നതാണ് ഫ്ലക്‌സ്. പട്ടികയിലുള്ളവരെല്ലാം മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്. ഗുരുവായൂരിൽ മുസ്ലീം സമുദായത്തിലുള്ളവരെ മാത്രമേ മുന്നണികൾ മത്സരിപ്പിക്കാറുള്ളുവെന്ന ഗോപാലകൃഷ്‌ണന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി അറിയിക്കാൻ രണ്ടുമാസത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പരാമർശത്തെ പിന്തുണയ്‌ക്കുന്നവിധമുള്ള ഫ്ലക്‌സ് ബോർഡുകൂടി സ്ഥാപിച്ചത്.

50 വർഷത്തെ അവഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട്’ എന്നാണ് ഫ്ലക്‌സിലുള്ളത്. ഗുരുവായൂരിലെ രാഷ്‌ട്രീയ കുത്തക അവസാനിപ്പിക്കണമെന്നും എങ്കിൽ മാത്രമെ മേഖലയിൽ വികസനം സാദ്ധ്യമാകുവെന്നുമാണ് വിഷയത്തിൽ ഗോപാലകൃഷ്‌ണന്റെ പ്രതികരണം.’ഗുരുവായൂരിലെ കുത്തക അവസാനിപ്പിക്കണം. കുത്തക നിലനിൽക്കുന്നതുകൊണ്ടാണ് ഇവിടെ വികസനം ഇല്ലാത്തത്. ഗുരുവായൂരിൽ വരുന്ന ആളുകൾ ചാവക്കാട് കടപ്പുറത്തേക്കുകൂടി വന്നാൽ ടൂറിസ്റ്റ് ഹബായി ഇവിടം മാറും.

അങ്ങനെയുണ്ടായാൽ ചാവക്കാട് സ്വദേശികൾക്ക് വലിയ പ്രയോജനമാകും. എന്തുകൊണ്ടാണ് നിരന്തരമായി ജയിക്കുന്ന, കുത്തക തുടർന്നുകൊണ്ടിരിക്കുന്ന ആളുകൾ ഇതൊന്നും ശ്രദ്ധിക്കാത്തത്’- ബി ഗോപാലകൃഷ്‌ണൻ ചോദിച്ചു.ഫ്ലക്‌സ് ബോർഡിന് എന്താണ് പ്രശ്‌നമെന്നും ഗുരുവായൂരിലെ അമ്പത് വർഷത്തെ ചരിത്രമാണ് അതിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ കേസുകൊടുക്കുകയാണെങ്കിൽ അത്തരം കാര്യങ്ങളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടച്ചേർത്തു. ബിവിഎസ് തങ്ങൾ, പി കെ കെ ബാവ, പിഎം അബുബക്കർ, പി ടി കുഞ്ഞുമുഹമ്മദ്, കെ വി അബ്‌ദുൾ ഖാദർ, എൻ കെ അക്‌ബർ തുടങ്ങിയവരാണ് 50 വർഷത്തിനിടയിൽ ഗുരുവായൂരിൽ തിരഞ്ഞെടുക്കപ്പെട്ട എംഎ.എമാർ, ഇതിൽ പി കെ കെ ബാവയും കെ വി അബ്‌ദുൾ ഖാദർ മൂന്ന് തവണ എംഎൽഎയായിട്ടുണ്ട്.

‘സുരേഷ് ഗോപി വിചാരണ നേരിടണം’ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവൈെഫ് തൃശൂർ ജില്ലാ പ്രസിഡൻ്റ് ആണ് ഹർജിക്കാരൻ.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാൽ ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.

എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ പരിഗണിക്കില്ല, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ന്യൂ ഡെൽഹി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് ബില്‍ ചർച്ചയ്ക്ക് എടുക്കില്ലെന്ന് കിരണ്‍ റിജിജു സഭയെ അറിയിക്കുകയായി
രുന്നു.

ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എഫ്സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ ലോക്സഭ നിര്‍ത്തിവെച്ചു. അതേസമയം, രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റദ്ധരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണ് ബില്ലെന്നും, വിശദ പരിശോധനയ്ക്കായി സ്റ്റാൻഡിം​ഗ് കമ്മിറ്റിക്ക് വിടണമെന്നുമാണ് സിബിസിഐ ആവശ്യപ്പെട്ടത്.

ജി സുധാകരൻ എന്തും പറയും, സുധാകരൻ ഇപ്പോൾ വെച്ചത് ‘കോൺഗ്രസിന്റെ തൊപ്പി’; അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ലെന്നും എച്ച് സലാം ജയിക്കുമെന്നും മുഖ്യമന്ത്രി

ആലപ്പുഴ :
ജി സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാംപ് അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ വെച്ചത് കോൺ​ഗ്രസിന്റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകും. സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകർ. സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇത് സംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്റെ വോട്ട് കിട്ടുമെന്ന സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുധാകരൻ കോൺ​ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 1,440 രൂപയാണ് കൂടിയത്. 1,11,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. 13,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ ഇടവുണ്ടായെങ്കിലും രണ്ട് തവണയായി വില ഉയര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴാണ് സ്വര്‍ണ വില തിരിച്ചുകയറാന്‍ തുടങ്ങിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു.

മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Also Read:

ഓർഡനൻസ് ഫാക്ടറികളിൽ 581 അവസരം; ഏപ്രിൽ 8വരെ അപേക്ഷിക്കാം

മ്യുണീഷൻസ് ഇന്ത്യ ലിമിറ്റഡിനുകീഴിൽ മഹാരാഷ്ട്രയിലെ ചന്ദ്രപ്പുരിലെ (ചന്ദ) ഫാക്ടറിയിൽ ഡെയ്ഞ്ചർ ബിൽഡിങ് വർക്കറുടെയും ഭാന്ദരയിലെ ഫാക്ടറിയിൽ പ്രോജക്ട് എൻജിനിയർമാരുടെയും 430 ഒഴിവുണ്ട്.

ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ
ഒഴിവ്-400, ശമ്പളം: 19,900 രൂപയും എച്ച്.ആർ.എ.യും. യോഗ്യത: അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (എ.ഒ.സി.പി.) ട്രേഡിലുള്ള നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്. എ.ഒ.സി.പി. ട്രേഡിൽ അപ്രന്റിസ്ഷിപ്പ് നേടിയവരുടെ അഭാവത്തിൽ അനുബന്ധ ട്രേഡുകൾ പരിഗണിക്കും. പ്രായം: 18-40

പ്രോജക്ട് എൻജിനിയർ
ഒഴിവ്-30, ശമ്പളം: 36,000-39,338 രൂപയും ഡി.ആർ.എ.യും. യോഗ്യത: ബി.ഇ./ബി.ടെക്. (കെമിക്കൽ). അല്ലെങ്കിൽ ഡിപ്ലോമ (കെമിക്കൽ). അല്ലെങ്കിൽ കെമിസ്ട്രി പ്രധാന വിഷയങ്ങളിൽ ഉൾപ്പെട്ട ബി.എസ്സി.യും. പ്രായം: 18-30.

അപേക്ഷ
തപാൽ മുഖേന അപേക്ഷിക്കണം. അപേക്ഷാഫീസില്ല. അവസാന തീയതി: ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ- ഏപ്രിൽ 17, പ്രോജക്ട് എൻജിനിയർ-ഏപ്രിൽ 11. അപേക്ഷ അയക്കേണ്ട വിലാസം ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ddpdoo.gov.in -ൽ ലഭിക്കും.

കാൻപുർ: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ കാൻപുരിലുള്ള ഓർഡനൻസ് ഫാക്ടറിയിൽ 151 ഒഴിവുണ്ട്.

മെഷീനിസ്റ്റ്
ഒഴിവ്-116. അടിസ്ഥാനശമ്പളം: 18,000 രൂപ. യോഗ്യത: പത്താംക്ലാസ്, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി.)/നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് (എൻ.എ.സി.). പ്രായം: 18-35 വയസ്സ്.

മറ്റ് ട്രേഡുകളും ഒഴിവും: എക്‌സാമിനർ-14, ഇലക്ട്രോപ്ലേറ്റർ-1, മെഷീനിസ്റ്റ്-3, ഹീറ്റ് ട്രീറ്റ്‌മെന്റ് ഓപ്പറേറ്റർ-3, ഫിറ്റർ-2, ഇലക്ട്രീഷ്യൻ/വയർമാൻ-8, വെൽഡർ-4.

അപേക്ഷ
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് (ബ്ലോക്ക് ലെറ്ററിൽ) ആവശ്യമായ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ട് ഫോട്ടോയും സഹിതം തപാലിൽ അയക്കണം. അപേക്ഷാഫീസ്: 100 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല).

വിലാസം
ചീഫ് ജനറൽ മാനേജർ, ഓർഡനൻസ് ഫാക്ടറി കാൻപുർ, കാൽപി റോഡ്, കാൻപുർ, ഉത്തർപ്രദേശ്, പിൻ-208009.

വിശദവിവരങ്ങൾക്ക് www.aweil.in സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ എട്ട്.

‘സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി’; ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമയിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ഉയര്‍ന്ന പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ട് വരാന്‍ തയ്യാറാകണമെന്നും ഏത് ഉന്നതനായാലും സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരായ പരാതി ഗൗരവതരമെന്ന് സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാകില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഏതെങ്കിലും സ്ഥലത്തേക്ക് ഒരാളെ എടുക്കുമ്പോൾ അയാളുടെ ആ രംഗത്തെ കഴിവാണ് നോക്കുന്നത്. സിനിമാരംഗത്ത് ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് എന്ന് കരുതിയാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അത്തരം സ്ഥാനം കൊടുത്തത്. വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവതരമാണ്. അയാൾ തെറ്റ് ചെയ്തത് ആ സ്ഥാപനത്തിൻ്റെ ചുമലിലേക്ക് വയ്ക്കേണ്ട. ആക്ഷേപം വന്നപ്പോൾ തന്നെ കൃത്യമായ നിലപാടെടുത്തു. തുടർച്ചയായി ഇത്തരം സംഭവമുണ്ടാകുന്നത് മ്ലേച്ഛകരമാണെന്നും മന്ത്രി വിമർശിച്ചു.

സിനിമാ കോണ്‍ക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞിരുന്നു. ഇപ്പോൾ പരാതി വന്ന ഉടനെ നടപടിയെടുത്തു. ദുരനുഭവം ഉണ്ടായവർ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പരാതി പിൻവലിച്ച് പോകുകയല്ല വേണ്ടത്. ബോൾഡ് ആയി നേരിടണം. അതിനാണ് പ്രഗത്ഭരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ കേസ്

സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി. 2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു.

‘ബാവുട്ടിയുടെ നാമത്തിൽ’ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കി.

എന്നും വിവാദത്തിൽ കുടുങ്ങി രഞ്ജിത്

2022 ജനുവരിയിലാണ് പിണറായി സർക്കാർ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നിയമിക്കുന്നത്. കാര്യമായ പരാതികൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ചലച്ചിത്ര അക്കാദമി അതോടെ വിവാദങ്ങളുടെ കരിനിഴലിലായി. ഒരു ഘട്ടത്തിൽ അക്കാദമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങൾ യോഗം ചേർന്ന് രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് കത്ത് നൽതുന്നതുവരെ എത്തി കാര്യങ്ങൾ.

സംവിധായകൻ ഡോക്ടർ ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ മോശം പരാമർശങ്ങൾ വലിയ വിവാദമായി. 2022ലെ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് തന്നെ വലിയ വിവാദമായി. മേളയുടെ സമാപനത്തിൽ ഡെലിഗേറ്റുകൾ രഞ്ജിത്തിനെ കൂവുന്നതുവരെ കാര്യങ്ങൾ എത്തി. കൂവൽ ‘നായ്ക്കൾ കുരയ്ക്കുന്നത് പോലെ’ ആണെന്ന രഞ്ജിത്തിന്റെ പ്രസ്താവന കൂടുതൽ വിവാദമായി. പിന്നാലെ സിനിമ അവാർഡ് നിർണയവുമായി ബന്ധപ്പെട്ടും വിവാദം ഉയർന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന് സംവിധായകൻ വിനയന്റെ ആരോപണം വലിയ വിവാദമായി. ഇത്രയൊക്കെ ആയിട്ടും സർക്കാർ രഞ്ജിത്തിനെ സംരക്ഷിച്ചു. ഒടുവിൽ ലൈംഗിക പീഡന ആരോപണം ഉയരുകയും മറ്റു വഴികൾ ഇല്ലാതെ വരികയും ചെയ്തപ്പോൾ മാത്രമാണ് സർക്കാരും സാംസ്‌കാരിക മന്ത്രിയും രഞ്ജിത്തിനെ കൈവിട്ടത്.

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

പ്രയാഗ് രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിംഗ് ഉത്തരവിൽ വ്യക്തമാക്കി.

രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകൾക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പ് പ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും, ആ നിർവചനത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും തന്റെ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ലെന്നും നിയമപ്രകാരം മാതാപിതാക്കൾ എന്ന വാക്കിന് സ്വന്തം അച്ഛനമ്മമാർ എന്ന് മാത്രമേ അർത്ഥമുള്ളൂ എന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾ എന്ന നിർവചനത്തിൽ സ്വന്തം അച്ഛനമ്മമാരാണ് വരുന്നത്, അല്ലാതെ ഭർത്താവിന്റെ മാതാപിതാക്കളല്ല. ഭർത്താവിന്റെ മരണശേഷം മരുമകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും ആ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കൾക്ക് വിഹിതം നൽകാൻ അവർ ബാധ്യസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി.

കുടുംബ കോടതി വിധി ചോദ്യം ചെയ്ത് ഭർത്താവിന്റെ മാതാപിതാക്കൾ

ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാകേഷ് കുമാറും ഭാര്യയും അലഹബാദ് ഹൈക്കോടതിയ സമീപിച്ചത്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഭർത്താവിന്റെ മാതാപിതാക്കൾ പരാതിയുമായി എത്തിയത്. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള ആശ്രിത നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി. 2025 ഓഗസ്റ്റിൽ മരുമകൾക്ക് അനുകൂലമായി കുടുംബകോടതി നൽകിയ വിധിക്കെതിരെയായിരുന്നു ഭർത്താവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.