ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സിഐഎസ്സിഇ വെബ്സൈറ്റായ cisce.org യില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.
കാത്തിരിപ്പിനൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. ഒടിടിയില്‍
ഏറെ കാത്തിരിപ്പിനൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ്. ഒടിടിയില്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി രംഗത്തെത്തിയിരിക്കുകയാണ്.
ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് താരം പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാര്‍ തന്നെയാണ് താരത്തിന്റെ വിഡിയോ പങ്കുവച്ചത്. താന്‍ സിനിമ കണ്ടെന്നും ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന ചിന്ത തനിക്ക് നല്‍കിയ ചിത്രമാണ് ഇതെന്നും താരം പറയുന്നു. വിധു വിനോദ് ചോപ്രയുടെ 12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് വിക്രാന്ത് മാസ്സി.
ഇന്നലെ രാത്രിയോടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം 73 ദിവസത്തെ തിയറ്റര്‍ റണ്ണിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. 240.59 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്.
മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പുതിയകുരുക്കുമായി പൊലീസ്
തിരുവനന്തപുരം.മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. സംഭവ ദിവസം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം
യദു ഫോണില്‍ സംസാരിച്ചുവെന്ന് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും.ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ശേഷം നടപടിയെന്നും,സിനിമ താരം റോഷ്‌നയുടെ ആരോപണത്തിൽ ചില സത്യങ്ങളുണ്ടെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് യാത്ര തുടങ്ങി പാളയത്ത് ബസ് തടയുന്നത് വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂറോളം യദു ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.പല തവണയായാണ് ഇത്രയും നീണ്ട ഫോണ്‍വിളിയെന്നും പോലീസ് സ്ഥിരീകരിച്ചു.ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിറ്റില്‍ താഴെയായതിനാല്‍ ബസ് ഓടിച്ചുകൊണ്ടായിരുന്നു ഫോണിലെ സംസാരമെന്ന് ഉറപ്പിക്കുന്നു.ബസ് ഓടിക്കുന്നതിനിടെയിലെ ഫോണ്‍വിളിയേക്കുറിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും.അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് നടപടിയെടുക്കേണ്ടിവരും.ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയത് യദുവാണോയെന്നും പൊലീസിന് സംശയമുണ്ട്.തര്‍ക്കമുണ്ടായതിന് പിറ്റേദിവസം പകല്‍ ബസ് തമ്പാനൂരിലെ ഡിപ്പോയിലുള്ളപ്പോള്‍ യദു ബസിന് സമീപത്തെത്തിയെന്ന് സ്ഥിരീകരിച്ചതാണ് സംശയത്തിന് കാരണം.
മെമ്മറി കാർഡ് എടുത്തു മാറ്റിയതിൽ പോലീസ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ.ബി
ഗണേഷ് കുമാർ
അതേ സമയം ഗതാഗത മന്ത്രി ഫോണിൽ വിളിച്ചു പിന്തുണ അറിയിച്ചെന്ന് സിനിമ താരം റോഷ്‌ന
പറഞ്ഞു. അതേ സമയം മേയർ ആര്യ രാജേന്ദ്രനും,സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ അന്യായമായി സംഘം ചേരൽ,പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.അഭിഭാഷകൻ കോടതിയെ സമീപിച്ചതിനു പിന്നാലെ കോടതി നിർദേശപ്രകാരമായിരുന്നു കേസെടുത്തത്.
ഉത്തേജക വിരുദ്ധ പരിശോധനക്ക് തയ്യാറായില്ല; ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് സസ്‌പെൻഷൻ
ന്യൂ ഡെൽഹി :
ഒളിംപിക്‌സ് മെഡൽ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെൻഷൻ. ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് താരത്തിനെതിരെ നടപടിയെടുത്തത്.
സസ്‌പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്‌റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു.
ഇതിന്റെ ദേഷ്യത്തിൽ പരിശോധനയിൽ പങ്കെടുക്കാതെ താരം തിരിച്ചുപോകുകയായിരുന്നു. അതേസമയം ബജ്‌റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്.
റോഡിൽ കാറിൽ സാഹസിക യാത്രനടത്തിയഅഞ്ചു യുവാക്കള്‍ക്കുംശിക്ഷ സാമൂഹിക സേവനം
മാവേലിക്കര.കായംകുളം പുനലൂര് റോഡിൽ കാറിൽ സാഹസിക യാത്രനടത്തിയ അഞ്ചു യുവാക്കള്‍ക്കും ശിക്ഷ സാമൂഹിക സേവനം. മാവേലിക്കര ജോയിനറ് ആര്‍ടിഓയുടേതാണ് നടപടി. ആലപ്പുഴ മെഡിക്കല് കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും കൂടി 7 ദിവസം സന്നദ്ധ സേവനം നടത്തണം.
കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് കായംകുളം പുനലൂർ റോഡിൽ ഓടുന്ന കാറിന്റെ നാലു വാതിലുകളും തുറന്നശേഷം എഴുന്നേറ്റ് നിന്നുള്ള യുവാക്കളുടെ അഭ്യാസപ്രകടനം.
എല്ലാവർക്കും പ്രായം 18നും 20നും ഇടയിൽ.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ കാറോടിച്ച അൽ ഖാലിബിന്റെ ലൈസൻസ് എം വി ഡി സസ്പെൻഡ് ചെയ്തു. കൂടാതെ കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട ഗുരുതരാവസ്ഥയിലാകുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിൽ കണ്ട് മനസ്സിലാക്കുന്നതിനാണ് ഇവർക്ക് മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലേക്ക് തന്നെ ആദ്യം അയക്കുന്നത് എന്ന് മാവേലിക്കര ജോയിന്റ് ആര്‍ടിഒ എംജി മനോജ് പറഞ്ഞു
നൂറനാട് സ്വദേശികളായ ഡ്രൈവര് അല്‍ ഗാലിബ് ബിന്‍ നസീര്‍, അഫ്താര് അലി, ബിലാല് നസീര്‍, മുഹമ്മദ് സജാദ്,സജാസ് എന്നിവര്‍ക്കാണ് ശിക്ഷ. ഇവരുടെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് ഇത്തരത്തിൽ മാതൃകാപരമായ ഒരു ശിക്ഷ നടപ്പിലാക്കുന്നത്. ഇവർക്കൊപ്പം മറ്റു രണ്ടു വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവർക്കെതിരെയും പോലീസും എംവിഡി യും നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്
ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് മൂന്നരക്കോടി രൂപ
തിരുവനന്തപുരം .ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് മൂന്നരക്കോടി രൂപ.സമീപകാലത്ത് റിപ്പോർട്ട് ചെയ്ത ഓൺലൈൻ തട്ടിപ്പുകളിൽ ഭീമമായ തുകയാണ് ഇത്.ഉള്ളൂർ സ്വദേശിയായ ഓൺലൈൻ വ്യാപാരിക്കാണ് കോടികൾ നഷ്ടമായത്.സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
വലിയ ലാഭം വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പുകാർ ഉള്ളൂർ സ്വദേശിയായ ഓൺലൈൻ വ്യാപാരിയെ കഴിഞ്ഞ മാർച്ചിൽ വാട്‌സാപ് വഴി സമീപിച്ചത്.വാട്‌സാപ് ഗ്രൂപ്പിൽ 15,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്.നാലിരട്ടി ലാഭം ലഭിച്ചതോടെ പിന്നീട് രണ്ടാഴ്‌ചയ്‌ക്കകം വൻ തുകകൾ അക്കൗണ്ടിൽനിന്ന് കൈമാറി.1.25 കോടി വരെ ഒരുമിച്ച് കൈമാറിയിട്ടുണ്ട്.വലിയ തുക ലാഭവിഹിതം എത്തിയതായി സന്ദേശവും കിട്ടി.കഴിഞ്ഞ ദിവസം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി വ്യക്തമായത്. തുടർന്ന് സൈബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞ ദിവസവും തിരുവനന്തപുരം നഗരത്തിൽ ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തിരുന്നു.1.9 കോടി രൂപയാണ് നഷ്ടമായത്.പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ 1.44 കോടി രൂപയും ശ്രീകാര്യം സ്വദേശിയുടെ 17 ലക്ഷവും കല്ലാട്ടുമുക്ക് സ്വദേശിയുടെ 27 ലക്ഷവും അരുവിക്കര സ്വദേശിയുടെ രണ്ട് ലക്ഷം രൂപയും നഷ്ടമായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
മലപ്പുറം. താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. . കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ടു വന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു..
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം..
മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാനായിബൈക്കില്‍ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ നാലംഗ സംഘം സ്വര്‍ണ്ണം കവര്‍ന്നത്. മഞ്ചേരിയില്‍ സ്വര്‍ണ്ണം നല്‍കിയ ശേഷം ബൈക്കില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇയാള്‍. താനൂരില്‍ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്‍റെ ഫോണ്‍ സന്ദേശമെത്തി. ഇയാള്‍ പറഞ്ഞതനുസരിച്ച് ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മര്‍ദിച്ച ശേഷം സ്വര്‍ണ്ണം കവരുകയായിരുന്നുവെന്നാണ് പരാതി. സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയുടെ പാര്‍ട്ണറായ പ്രവീണ്‍ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്.രണ്ട് കിലോഗ്രാം സ്വര്‍ണ്ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായി താനൂര്‍ പോലീസ് അറിയിച്ചു.
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പത്തനാപുരം.കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിലായിരുന്നു സംഭവം.
കുളനട സ്വദേശി നിഖിൽ(20)മഞ്ചളളൂർ സ്വദേശി സുജിൻ എന്നിവരാണ് മരിച്ചത്.
മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു
മലപ്പുറം. തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30അടിയോളം താഴ്ചയുള്ള കിണറ്റിൽ മൊട്ടറിന്റെ വാൽ വ് നന്നാക്കാനായി അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയിൽ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കിണറിനു മുകളിൽ ഉണ്ടായിരുന്ന ആളുകൾ കയർ കെട്ടി അലീഖിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്..തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ
ജമ്മു. കശ്മീർ പൂഞ്ചിലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ സുരക്ഷ ഏർപ്പെടുത്തി സൈന്യം. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. വാഹനവ്യൂഹത്തിന് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ചാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകിട്ടോടെയാണ് പൂഞ്ചിലെ സുരാൻകോട്ട് സനായ് ഗ്രാമത്തിനരികെ വ്യോമസേനയുടെ വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ മേഖലയാകെ സൈന്യം വളഞ്ഞു. പ്രദേശത്തെ വനമേഖലയിലേക്ക് ഭീകരർ കടന്ന സാഹചര്യത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് സൈനിക നടപടി പുരോഗമിക്കുന്നത്.മേഖലയിൽ വാഹന പരിശോധനയും കർശനമാക്കി. വ്യോമസേനക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരമായി കണ്ടു കൊണ്ടാണ് സേന മറുപടി നൽകാൻ ഒരുങ്ങുന്നത്. ആക്രമണത്തിൽ ഒരു സൈനികനാണ് ജീവൻ നഷ്ടമായത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ ഉദ്ധംപൂരിലെ സൈനിക ആശുപത്രിയിലാണ്. അനന്തനാഗിൽ ഈ മാസം 25ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം മേഖലകൾ സന്ദർശിച്ച സ്ഥിതി വിലയിരുത്തും. നിയന്ത്രണരേഖയോട് ചേർന്ന മേഖലകളിലും സൈനിക വിന്യാസവും നിരീക്ഷണവും ശക്തമാക്കി


































