Home Blog Page 2761

രാഷ്ട്രീയ സമ്മർദ്ദം മൂലം ആത്മഹത്യ, എ എസ് ഐ വിജയന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

കാസര്‍ഗോഡ്.രാഷ്ട്രീയ ഇടപെടല്‍ മൂലമുണ്ടായ ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്ത ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ, ബേഡകം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

വിജയന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഭരണ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. വിജയന് മാനസിക സമ്മർദ്ദം ഉണ്ടായെന്നും, പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നുമുള്ള ആവശ്യം സേനയ്ക്കുള്ളിലും ശക്തമാവുകയാണ്. വിജയന്റെ ആത്മഹത്യയിൽ പ്രതിപക്ഷ ആരോപണം ശക്തമായതോടെ സിപിഐഎം ബേഡകത്ത് ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം നടത്തും

പന്മന ആശ്രമത്തിൽ ഇന്ന് മഹാഗുരു സാഹിതി

പന്മന. മഹാഗുരു ചട്ടമ്പി സ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി ഇന്ന് പന്മന ആശ്രമത്തിൽ മഹാഗുരുസാഹിതി നടക്കും മലയാളത്തിലെ പ്രമുഖസാഹിത്യനായകർ പങ്കെടുക്കും. പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മലയാളസാഹിത്യത്തിലെ വിവിധമേഖലകളെക്കുറിച്ച് പ്രമുഖ നിരൂപകനും പത്രാധിപരുമായ കെ. സി. നാരായണൻ, പ്രമുഖ നിരൂപകൻ ആഷാമേനോൻ, പ്രശസ്ത നോവലിസ്റ്റ് റ്റി. ഡി. രാമകൃഷ്ണൻ, ചലച്ചിത്രകാരനും വിമർശകനുമായ വി. രാജ കൃഷ്ണൻ തുടങ്ങിയവർ പ്രഭാഷണം നടത്തും. വൈകിട്ട് 3.30നാണ് പരിപാടി

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്നറിയാം

ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക.
സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

ഭീകരർ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങൾ;പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് സഹായമുണ്ടെന്ന് സംശയം

ന്യൂ ഡെൽഹി : പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് സഹായം ലഭിച്ചെന്ന് നിഗമനം. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമിത ബുള്ളറ്റുകളാണെന്ന് കണ്ടെത്തി. ആക്രമണത്തിന് ഭീകരർ ഉപയോഗിച്ചത് M4A1, Type561 അസോൾട്ട് റൈഫിളുകളുകളാണ്. ഇവയിൽ ഉപയോഗിച്ചത് ചൈനീസ് സ്റ്റീൽ കോർ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി.

അതേസമയം, ആക്രമണം നടത്തിയ ഭീകരർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. പൂഞ്ചിലെ ഷാസിതാർ മേഖലയിൽ പ്രത്യേക സംഘത്തെ ഹെലിക്കോപ്റ്ററിൽ എയർ ഡ്രോപ്പ് ചെയ്തു. ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.

മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയിൽ വാഹന പരിശോധന കർശനമാക്കി. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.

വൈദ്യുതി ബന്ധം തകരാറിലായി…കൊല്ലം- പുനലൂർ മെമുവിന്റെ യാത്ര തടസപെട്ടു.. യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിൽ കുടുങ്ങി…

കൊല്ലം: വൈദ്യുതി ബന്ധം തകരാറിലായി കൊല്ലം പുനലൂർ മെമുവിന്റെ യാത്ര തടസപെട്ടു.യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിൽ കുടുങ്ങി. കേരളപുരത്തിനും കുണ്ടറയ്ക്കും മധ്യേ ഇന്നലെ വൈകുന്നേരം 5.50 നാണ് വെെദ്യുത ബന്ധം തകരാറിലായത്. രാത്രി 9.15 ഓടെയാണ് ബന്ധം പുനഃസ്ഥാപിച്ചത്.
കിളികൊല്ലൂരിൽ നിന്ന് വണ്ടി പുറപ്പെട്ട് കേരളപുരം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഉടൻ തന്നെ വണ്ടിയുടെ ഓട്ടം നിലച്ചു. ഇതേ തുടർന്ന് കൊല്ലം – പുനലൂർ മേഖലയിൽ ഇരു റൂട്ടിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന് യാത്രക്കാർ ബസുകളിൽ കയറിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. പുനലൂർ – മധുര പാസഞ്ചർ കുണ്ടറ സ്റ്റേഷനിലും മധുര- ഗുരുവായൂർ എക്സ്പ്രസ് കൊട്ടാരക്കരയിലും പിടിച്ചിട്ടു.
കന്യാകുമാരി – പുനലൂർ പാസഞ്ചർ പരവൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിനിലെ യാത്രക്കാരെ പിന്നാലെയെത്തിയ തിരുവനന്തപുരം – കൊല്ലം പാസഞ്ചറിൽ കയറ്റിവിട്ടു.
കുണ്ടറ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിലെ യാത്രക്കാർക്ക് കുണ്ടറയുടെ സ്റ്റേഷൻ മാസ്റ്റർ വിനോദ് കുമാറിന്റേയും റെയിൽവെ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ സൗജന്യമായിവെള്ളമെത്തിച്ചു നൽകി.

കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മലപ്പുറം. എടപ്പാൾ അണ്ണക്കംപാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.എറവക്കാട് കൊഴിക്കര സ്വദേശി അന്നിക്കര വീട്ടിൽ നിധിൻ (30)ആണ് മരിച്ചത്.ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം..മൃതദേഹം എടപ്പാൾ സ്വകാര്യ ആശുപത്രിമോർച്ചറിയിൽ

പെരുമ്പഴുതൂർ സിപിഎമ്മിന് പഴുതായി

തിരുവനന്തപുരം.പെരുമ്പഴുതൂർ സിപിഎമ്മിന് പഴുതായി സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കാൻ സിപിഐഎം ആലോചന. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിലെ സമരങ്ങൾക്ക് ബദലായി കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ ബാങ്കിനെതിരെ സമരം ഉയർത്തിക്കൊണ്ടുവരാനാണ് നീക്കം. ഇതിൻറെ ഭാഗമായി നിക്ഷേപകരുടെ സംഗമം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

നിലവിൽ പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ പതിനെട്ട് കോടി രൂപയിലേറെയാണ് നിക്ഷേപർക്ക് നൽകാനുള്ളത്. ബാങ്കിൽ പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ സിപിഐഎം പ്രദേശിക ഘടകങ്ങൾ ശേഖരിക്കുകയാണ്. ഇതിന് ശേഷം നിക്ഷേപകരുടെ സംഗമം വിളിച്ചുചേർക്കാനാണ് തീരുമാനം. കണ്ടല , കരുവന്നൂർ സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ യുഡിഎഫും , ബിജെപിയും രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതിലൂടെ എൽഡിഎഫ് പ്രതിരോധത്തിലായിരുന്നു. ഇതിന് ബദലായി കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ ബാങ്കിനെതിരെ സമരം ശക്തമാക്കി തിരിച്ചടിക്കാനാണ് നീക്കം.

അറുപത് വർഷമായി ഭരിക്കുന്ന പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ തുടക്കം മുതൽ യുഡിഎഫാണ് ഭരിക്കുന്നത്. നിലവിൽ കോൺഗ്രസ് നേതാവ് എസ് കെ ജയചന്ദ്രനാണ് പ്രസിഡൻറ്. നിലവിലെ പ്രതിസന്ധി വായ്പാ കുടിശ്ശിക പിരിച്ചെടുത്തും, കേരള ബാങ്കിൽ നിന്നും വായ്പ എടുത്തും പരിഹരിക്കാനാണ് ഭരണ സമിതിയുടെ ശ്രമം. എന്നാൽ നിലവിൽ കേരള ബാങ്കിന് പെരുമ്പഴുതൂർ ബാങ്ക് 12 കോടി രൂപ വായ്പ കുടിശ്ശികയായി നൽകാനുണ്ട്. അതുകൊണ്ട് നിലവിലെ കുടിശ്ശിക അടച്ചുതീർക്കാതെ പുതിയ വായ്പ അനുവദിക്കില്ല. മതിയായ ഈടില്ലാതെ വൻ തുക വായ്പ നൽകി തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം. കല്യാണ മണ്ഡപം പണിതും സഹകരണ സ്റ്റോർ തുടങ്ങിയും വരുമാന വര്‍ദ്ധനക്ക് തേടിയ വഴികളും തിരിച്ചടിയായി. കൃത്യമായ ഓഡിറ്റിംഗ് പോലും ഇല്ലാതെയാണ് കാര്യങ്ങളെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അനധികൃത വായ്പകൾ തിരിച്ച് പിടിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. അതിനിടെ ഭരണ സമിതിക്കെതിരെ കർശന നടപടി എടുക്കാൻ സഹകരണ വകുപ്പും നീക്കം തുടങ്ങി. ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കീഴിലാക്കാനാണ് നീക്കം.

സൂര്യന്‍ ഉദിച്ചാല്‍പ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാര്‍ക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വാഹനങ്ങളിലെ പാര്‍ക്ക് ലൈറ്റുകളുടെ ഉപയോഗത്തെപ്പറ്റി ബോധവല്‍ക്കരണവുമായി സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ക്ക് ലൈറ്റുകളുടെയും ഹെഡ് ലൈറ്റുകളുടെയും ഉപയോഗം എന്താണെന്നും അവ അപകട രഹിതമായി എങ്ങനെ ഉപയോഗിക്കാമെന്നും എംവിഡി വ്യക്തമാക്കുന്നത്.

പൊതുവേ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നാം നല്‍കാറുണ്ടെന്ന് എംവിഡി പറയുന്നു. എന്നാല്‍ അവ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാര്‍ക്ക് ലൈറ്റുകള്‍. ഹെഡ് ലൈറ്റുകള്‍ ഓണായിക്കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങിനൊരാള്‍ ‘ജീവിച്ചിരി’പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യന്‍ ഉദിച്ചാല്‍പ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാര്‍ക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകള്‍ക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു? എംവിഡി ചോദിക്കുന്നു

ലൈറ്റുകളില്‍ നമ്മുടെ കണ്ണുകള്‍ക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാര്‍ക്കിംഗ് ലൈറ്റുകള്‍ എന്നും പേര് പോലെ തന്നെ പാര്‍ക്ക് ചെയ്യുമ്‌ബോള്‍ ഇടേണ്ട ലൈറ്റുകള്‍ ആണിവയെന്നും പറയുന്ന എംവിഡി എന്നാല്‍ മാളുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങി പാര്‍ക്കിംഗിനായുള്ള സ്ഥലങ്ങളില്‍ അല്ലെന്നും വ്യക്തമാക്കുന്നു.

വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കില്‍ കുറച്ചു നേരം പാര്‍ക്ക് ചെയ്യുമ്‌ബോള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരാനും അപകടങ്ങള്‍ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകള്‍ പ്രധാനമായും ഉപകരിക്കുന്നത്. മുന്‍പില്‍ വെള്ളയും പിന്നില്‍ ചുവപ്പും ലൈറ്റുകളാണ് . കൂടാതെ നമ്ബര്‍ പ്ലേറ്റ്, ഡാഷ്‌ബോര്‍ഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും ഈ ലൈറ്റിനൊപ്പം സെറ്റ് ചെയ്തിരിരിക്കുന്നു.
പാര്‍ക്ക് ലാമ്ബിനെ ക്ലിയറന്‍സ് ലാമ്ബ് എന്നും പറയാറുണ്ട്. പാര്‍ക്ക് ചെയ്തരിക്കുന്ന വാഹനത്തിന്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കള്‍ക്ക് പെട്ടെന്ന് മനസിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകള്‍ ബാറ്ററിയില്‍ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിന്റെ ആധുനിക പതിപ്പാണ് ഡിടിആര്‍എല്‍ (ഡേ ടൈം റണ്ണിംഗ് ലാമ്ബ്). പകല്‍സമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളില്‍ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോള്‍ ഓട്ടത്തിനിടയിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്‌ബോള്‍ ആദ്യം ഈ പാര്‍ക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതല്‍ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക. പ്രഭാതങ്ങളില്‍ ഇതേ പ്രവര്‍ത്തനം നേരെ തിരിച്ചും ചെയ്യണം. അതായത് ആദ്യം ഹെഡ് ലൈറ്റുകളും പിന്നാലെ പാക്ക് ലൈറ്റുകളും ഓണാക്കുക. ഈ ഉപയോഗക്രമത്തിനനുസൃതമായാണ് അനിയന്‍വാവ-ചേട്ടന്‍വാവമാരായി ഈ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും എംവിഡി പറയുന്നു.

ചിലരെങ്കിലും റോഡുവക്കില്‍ വാഹനം നിര്‍ത്തിയിടുമ്‌ബോള്‍ ഹെഡ്‌ലൈറ്റുകള്‍ ഓഫാക്കാതെ കാണാറുണ്ടെന്നും മറ്റുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാത്രമല്ല നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ഈ ചെറിയ ‘മറവി’ ഒരു നിരപരാധിയുടെ ജീവന്‍ വരെ അപായപ്പെടുത്തിയേക്കാമെന്നും ഇത്തരം അപകടകരമായ സ്വശീലങ്ങളെ കരുതിയിരിക്കണമെന്നും പറയുന്ന എംവിഡി മറയ്ക്കരുത് കണ്ണുകളെയെന്നും മറക്കരുത് വിളക്കുകളെയെന്നും ഓര്‍മ്മിപ്പിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94കാരന്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94കാരന്‍ അറസ്റ്റില്‍. പുന്നയൂര്‍ക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടന്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്റെ പിന്‍വശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു

പത്തനാപുരത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചതിന് പിന്നാലെ ഇത്തിക്കരയാറ്റിലും കുളിക്കാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. ഇത്തിക്കരയാറ്റില്‍ അടുതലക്കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 46-കാരനാണ് മരിച്ചത്. മീയ്യണ്ണൂര്‍ ടി.ബി ജങ്ഷനില്‍ ചാക്കോച്ചി എന്ന് വിളിക്കുന്ന ബിനുവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ബിനു. വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ ബിനുവിനെ കൂട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: സിനി. മക്കള്‍: സോനു, മോനു.
പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ കല്ലടയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചതിന് പിന്നാലെയാണ് ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ച വാര്‍ത്ത വരുന്നത്.