Home Blog Page 2749

കെഎസ്ആർടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കൊച്ചിയില്‍‌ കെഎസ്ആർടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ആലുവ സ്വദേശി മുഹമ്മദ് സജാദാണ് മരിച്ച ഒരാള്‍. പാലാരിവട്ടം ചക്കരപ്പറമ്പില്‍ ബൈപാസിലാണ് അപകടമുണ്ടായത്. കെ.എസ്.ആര്‍.ട.സി ഓര്‍ഡിനറി ബസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതുകണ്ട കെ.എസ്.ആര്‍.ടി.സി.സ്കാനിയ ബസ് ബ്രേക്ക് ചവിട്ടിയെങ്കിലും നിര്‍ത്താനായില്ല. തുടര്‍ന്ന് മുന്‍പിലുണ്ടായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായയിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

സമരം പിൻവലിച്ചെങ്കിലും കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ ഇന്നും മുടങ്ങി

കൊച്ചി:എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങി. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് കയറിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ ആരംഭിച്ചു. രണ്ട് ദിവസത്തിനകം സർവീസുകൾ സാധാരണ നിലയിലായി തുടരും.

ഇന്നലെ ഡൽഹി റീജ്യണൽ ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയിരുന്നു. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനവും പിൻവലിക്കും. അതേസമയം കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും മുടങ്ങി.

കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, ദമാം, ദുബൈ, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

കരിപ്പൂരിൽ നിന്നും ആറ് സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബൈ, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ദമാം, മസ്‌കറ്റ് സർവീസുകൾ പുറപ്പെട്ടിരുന്നു.

ഡോ. വന്ദനാ ദാസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

കൊല്ലം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അതിദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്. മകളുടെ വേര്‍പാട് തളര്‍ത്തുന്നുണ്ടെങ്കിലും ഘാതകന് പരമാവധി ശിക്ഷ ലഭിക്കണമെന്ന പ്രാര്‍ഥനയിലാണ് മാതാപിതാക്കളായ കോട്ടയം മുട്ടുച്ചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും. തങ്ങളുടെ ഏകമളുടെ ഓര്‍മയ്ക്ക് ഒരു വര്‍ഷം തികയുമ്പോഴും മാതാപിതാക്കള്‍ നിയമപോരാട്ടത്തിലാണ്. സി.ബി.ഐ അന്വേഷണത്തിനുള്ള അപ്പീല്‍ ഹൈക്കോടതി തള്ളിയതിനാല്‍ മേല്‍ക്കോടതികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണിവര്‍.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുന്നതിനിടെ പൊലിസ് വൈദ്യപരിശോധനയ്ക്കെത്തിച്ച കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപിന്റെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് പഠനത്തിനുശേഷമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവന മനുഷ്ടിക്കനെത്തിയത്.
അയല്‍വാസികളുമായി ഉണ്ടായ വഴക്കിനിടെ പരുക്കേറ്റ സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് സംഘം കസ്റ്റഡിയില്‍ എടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സന്ദീപിന്റെ മുറിവ് തുന്നിക്കെട്ടുന്നതിന് നേതൃത്വം നല്‍കിയത് ഡോ. വന്ദനാ ദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് സമീപത്ത് നിന്ന പൊലിസുകാര്‍ അടക്കമുള്ളവരെ കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പലരും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒറ്റപ്പെട്ടു പോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടി വീഴ്ത്തി കത്രിക ഉപയോഗിച്ച് നിരവധി കുത്തുകയായിരുന്നു. പൊലിസുകാര്‍ അടക്കമുള്ളവര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നു.
ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25 ന് വന്ദനദാസ് മരണത്തിന് കീഴടങ്ങി. ലോക മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായി മാറി ഈ ദാരുണ കൊലപാതകം.
വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്‌കെയര്‍ സര്‍വിസ് പഴ്‌സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല എം.ബി.ബി.എസ് നല്‍കിയിരുന്നു.

ആൺ സുഹൃത്തുക്കൾക്കാെപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ നഴ്സിംഗ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു

കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരിയിൽ ആൺ സുഹൃത്തുക്കൾക്കാെപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ നഴ്സിംഗ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. ഉമയനല്ലൂർ മയ്യനാട് വടക്കുംതലപടിഞ്ഞാറ്റതിൽ നൗഫിയ മൻസിലിൽ നൗഷാദ്-സബീന ദമ്പതികളുടെ മകൾ നർഫിയ(21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ആറ്റുവാശേരിയിൽ കല്ലടയാറ്റിലെ കുളിക്കടവിലെത്തിയത്. മുങ്ങിക്കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് പറയപ്പെടുന്നു. തിരിച്ചിലിനിടെ രാത്രി ഏഴിന് മൃതദേഹം കണ്ടെത്തി. ശാസ്താംകോട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ തെരെച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ബാംഗ്ലൂർ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു നർഫിയ .മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

പ്രണയപ്പക: വിഷ്ണുപ്രിയ കൊലക്കേസില്‍ കോടതി വിധി ഇന്ന്

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് ആണ് കേസിലെ പ്രതി. പ്രണയനൈരാശ്യത്തിന്റെ പകയില്‍ ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. 29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.

ജെസ്‌നയുടെ തിരോധാനം, തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌നയുടെ തിരോധാനക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇക്കാര്യം സിബിഐ അന്വേഷിച്ചിരുന്നോ എന്ന് കോടതി പരിശോധിക്കും. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ കൂടി ഒത്തുനോക്കിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിക്കുക. ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസിന്റെ വാദം.
മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അച്ഛന്‍ ജയിംസ് പറയുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാായത്.

പോലീസ് സംരക്ഷണത്തോടെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും….

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരത്തെ തുടർന്ന് കഴിഞ്ഞ ആറു ദിവസമായി ടെസ്റ്റുകൾ മുടങ്ങിയിരുന്നു. ഇന്ന് പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകൾ പുനരാരംഭിക്കാനാണ് ​ഗതാ​ഗതമന്ത്രി കെബി ​ഗണേഷ് കുമാറിന്റെ നിർദേശം. അതേസമയം പ്രതിഷേധം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്.

സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം. അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളയിടത്താകും ടെസ്റ്റുകൾ നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം.

കാട്ടാക്കടയിൽ യുവതി റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ,ഒപ്പം താമസിച്ചിരുന്നയാൾക്കായി തിരച്ചിൽ

തിരുവനന്തപുരം: കാട്ടാക്കട മുതിയാ വിളയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടക വീടിന് സമീപം റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയാണ്(39) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മായയുടെ ഭർത്താവ് എട്ട് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസമായി പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) എന്നയാൾക്കൊപ്പമായിരുന്നു മായ മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇവർ നിയമപരമായി വിവാഹിതരായിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ 11 ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകളും ,കണ്ണിനും മൂക്കിനും ക്ഷതമേറ്റ നിലയിലുമായിരുന്നുവെന്നാണ് വിവരം.ഓട്ടോ ഡ്രൈവർ ആയ രഞ്ജിത്തിനെയും വീട്ടിൽ സ്ഥിരമായി വന്നു പോകാറുള്ള മറ്റൊരാളിനെയും പോലീസ് അന്വേഷിക്കുന്നു. ആദ്യവിവാഹത്തിൽ
മായക്ക് രണ്ട് പെൺകുട്ടികളുണ്ട്.
കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

വാർത്താനോട്ടം

2024 മെയ് 10 വെള്ളി

? കേരളീയം ?

? പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരും. ടെസ്റ്റിന് തീയതി ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ഇന്നു മുതല്‍ എത്തണം.

? ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതല്‍ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക.

? സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം.

? സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ നൂറുമേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികം ഇല്ലാത്തതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു.

? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ തീരുമാനം. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് അരളിപ്പൂവ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്നാല്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. ഇന്ന് മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.

? സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്നും, ആലപ്പുഴ ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരും. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

? വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതിനാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

? സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം, അവരുടെ കൈവശമുള്ള തുക എത്ര, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെ, എന്നുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

? കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് അടുത്ത് നടന്ന അപകടത്തില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്.

?? ദേശീയം ??

? പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയേയും പൊതുസംവാദത്തിന് ക്ഷണിച്ച് വിരമിച്ച ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ എന്നിവരാണ് ഇരുവര്‍ക്കും കത്തയച്ചത്.

? ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി മോചനം സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടോടെ ഇവര്‍ ഇറാനില്‍നിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാല്‍ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യന്‍ എംബസിയോ പുറത്തുവിട്ടിട്ടില്ല.

? ശിവകാശി പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് വിവരം. ഏഴുപേര്‍ക്ക് പരിക്കേററ്റിട്ടുണ്ട്. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എല്ലാവരും തന്നെ പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.

?പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചു. ശൂന്യമായ വെള്ളക്കടലാസില്‍
തന്നെകൊണ്ട് ഒപ്പിടിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു.

? ഹരിയാന ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പിന്നാലെ
ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ് നേതാക്കള്‍ . ജെജെപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ നായബ് സിംഗ് സയിനി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായെന്നും, ഉടന്‍ രാജിവയ്ക്കണമെന്നും
കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കെ, കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

? കര്‍ഷകസമരത്തില്‍ പങ്കെടുക്കവെ പഞ്ചാബ് അതിര്‍ത്തിയില്‍ വനിതാ കര്‍ഷക മരിച്ചു. 22 ദിവസമായി ഖനൌരിയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് സുഖ്മിന്ദര്‍ കൗര്‍ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്.

? ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗികാരോപണം
ഉന്നയിച്ചതിന് പിന്നാലെ, പശ്ചിമ ബംഗാള്‍ രാജ്ഭവനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്ഭവന്റെ നിര്‍ദേശം. നിലവില്‍ ഉള്ള 40 താല്‍ക്കാലിക ജീവനക്കാര്‍ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

?? അന്തർദേശീയം ??

? വിദ്യാര്‍ഥി വിസാനിയമം കര്‍ശനമാക്കി ഓസ്ട്രേലിയ. രാജ്യത്ത് പ്രവേശിക്കുന്നതിന് വിദ്യാര്‍ഥികള്‍ അവരുടെ സേവിങ്സ് ആയി കാണിക്കേണ്ട തുക വീണ്ടും ഉയര്‍ത്തി ഓസ്ട്രേലിയ. 2024 മെയ് 10 മുതല്‍ 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ അഥവാ 16,29,964 രൂപ അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഓസ്‌ട്രേലിയ ഉയര്‍ത്തുന്നത്. നേരത്തെ 11.5 ലക്ഷമായിരുന്ന തുക കഴിഞ്ഞ ഒക്ടോബറിലാണ് 13.5 ലക്ഷമായി ഉയര്‍ത്തിയത്.

? മായം കലര്‍ന്ന 400 ലധികം ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019 നും 2024 നും ഇടയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മായം കലര്‍ന്നതിനെ തുടര്‍ന്നാണ് നിരോധിച്ചത്. ഏകദേശം 527 ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്സൈഡ് രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചിലതില്‍ വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണമാകുന്ന മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

? ഖലിസ്താന്‍ വിഘടനവാദിനേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍പൗരന്മാരെ അറസ്റ്റുചെയ്ത നടപടിയില്‍ കാനഡക്ക് രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു. നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസക്തമായ തെളിവോ വിവരമോ കാനഡ ഇതുവരെ കൈമാറിയിട്ടില്ല.

? അന്താരാഷ്ട്ര ഗുസ്തി സംഘടന ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈവര്‍ഷം അവസാനംവരെ വിലക്ക് നിലനില്‍ക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നേരത്തേ നാഡ ബജ്‌റംഗിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക് വന്നത്.

? കായികം ?

? ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 21 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരി.

? ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 60 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 47 പന്തില്‍ 92 റണ്‍സെടുത്ത വിരാട് കോലിയുടേയും 23 പന്തില്‍ 55 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 27 പന്തില്‍ 46 റണ്‍സെടുത്ത കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു.

?മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. ഇതോടെ12 കളികളില്‍ നിന്ന് 8 പോയിന്റുമായി പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് പഞ്ചാബ്. 12 കളികളില്‍ നിന്ന് 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍

ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തിയാല്‍ ഇനി ഇക്കാര്യം ഉറപ്പാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുകയെ സംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍/ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നിര്‍ദേശം. പണമിടപാട് നടക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമായി ഇക്കാര്യം പാലിക്കപ്പെടണമെന്ന നിയമുണ്ടായെഹ്കിലും ആരും അത് ശ്രദ്ധിക്കാറില്ലായിരുന്നു.