കുവൈത്ത് സിറ്റി: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം. കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധമായ ഗൾഫ് ഇന്റർകണക്ഷൻ അതോറിറ്റിയുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചു. ജൂൺ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗൾഫ് ഇന്റർ കണക്ഷന് വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജല-വൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണിത്. കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന സൂചികയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയത്. നിലവിലെ വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ സഹായം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജല-വൈദ്യുതി മന്ത്രാലയം. വേനൽ കാലത്ത് രാജ്യത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടൽ പതിവാണ്.
ലഹരി, ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു; സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വിഡി സതീശൻ
തിരുവനന്തപുരം:
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി, ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വിമർശിച്ചു
കുറിപ്പിന്റെ പൂർണരൂപം
ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളർന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തിൽ നടക്കുന്നത്.
നിയന്ത്രിക്കാൻ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികൾക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവർത്തിക്കുന്നതും അത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയിൽ ഉൾപ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു
കൊട്ടാരക്കര: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു. വാളകം വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ. ബി. ബിനു(43) ആണ് മരിച്ചത്. കഴിഞ്ഞ മാസം 6-ാം തീയതി ഉച്ചയോടെ കൊട്ടാരക്കരയിലാണ് അപകടമുണ്ടായത്. ബിനു സഞ്ചരിച്ച ബൈക്കിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം കൊട്ടാരക്കര പോലീസ് പിടികൂടി. ഭാര്യ: നവോമി (കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക), മകന്‍: നഥനയേല്‍ ബിനു. നാളെ രാവിലെ 10ന് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം 11ന്് ഭവനത്തില്‍ കൊണ്ടുവരികയും ഉച്ചയ്ക്ക് 2ന് പനയറ ഐപിസി താബോര്‍ സഭ സെമിത്തേരിയില്‍ സംസ്‌കരിക്കും.
സിഐഡി മൂസ-2 വരും….
ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, ജഗതി തുടങ്ങിയ പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ അണിനിരന്ന സിഐഡി മൂസ എന്ന ചിത്രത്തിന് ഇന്നും അസ്വാദകര്‍ ഏറെയാണ്. ഈ കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളും മലയാളികളുടെ മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നുണ്ട്. സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാലിതാ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി.
ചിത്രത്തിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പവി കെയര്‍ടേക്കര്‍ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് ജോണി ആന്റണി സിഐഡി മൂസ-2 നെ കുറിച്ച് വെളിപ്പെടുത്തിയത്. മൂസ-2 നന്നായി എഴുതുകയാണെങ്കില്‍ രസകരമായ ആ കോംബോ ഉണ്ടാവുകയാണെങ്കില്‍ ചിത്രം പുറത്തിറങ്ങുമെന്ന് ജോണി ആന്റണി പറഞ്ഞു.
ആദ്യ ഭാഗം തുടങ്ങിയപ്പോള്‍ ഉണ്ടായ അതേ ഊര്‍ജ്ജത്തില്‍ ഒന്നിച്ച് പോയാല്‍ മൂസ-2 ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ ആള്‍ക്കാര്‍ ചെയ്താല്‍ നന്നാകും എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. രണ്ടാം ഭാഗത്തില്‍ മൂസയും അര്‍ജുനും ഉണ്ടായാല്‍ മതി. ഇന്ന് ഇല്ലാത്തവരെ നമുക്ക് കൊണ്ടുവരാനാകില്ലല്ലോ. നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ്. ആദ്യ ഭാഗത്തെ പോലെ കട്ടയ്ക്ക് പിടിച്ച് രണ്ടാം ഭാഗത്തിലും പ്രവര്‍ത്തിക്കും. സ്‌കോട്ട്‌ലാന്റിലായിരിക്കും ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ സോംഗ്. കഴിവിന്റെ പരമാവധി ശ്രമിക്കും. ഞാന്‍ ഉറപ്പ് തരികയാണ്. മൂസ-2 വരും- അദ്ദേഹം പറഞ്ഞു.
മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും, കാലാവധി പൂർത്തിയാക്കും: കെജ്രിവാളിന് മറുപടിയുമായി അമിത് ഷാ
തെലങ്കാന: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രി ആയാലും 75 വയസാകുമ്പോൾ വിരമിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ
മോദിജിക്ക് 75 വയസാകുന്നതിൽ കെജ്രിവാളും ഇന്ത്യ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രി ആയി തുടരാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രി ആകുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു
കെജ്രിവാളിനെ പരിഹസിച്ച് ബിജെപി വക്താവ് സുധാംശു ത്രിവേദിയും രംഗത്തുവന്നു. മദ്യപിച്ചാൽ നിയന്ത്രണം നഷ്ടമായി ചിലർ സത്യം പറയുമെന്ന് ത്രിവേദി പരിഹസിച്ചു. ഇത്തവണ മോദി തന്നെയാകും അധികാരത്തിൽ വരികയെന്ന് കെജ്രിവാൾ സമ്മതിച്ചിരിക്കുന്നുവെന്നും സുധാംശു പറഞ്ഞു
ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
മലപ്പുറം:
ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വടക്കേങ്ങര മുഹമ്മദ് റാഫിയാണ്(35) മരിച്ചത്.
ജോലി ചെയ്യുന്ന കടയിൽ നിന്നും സ്‌കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുന്നതിനിടെയാണ് അപകടം സഭവിച്ചത്.
മൃതദേഹം സലാല ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്…. ചില മാര്‍ഗ്ഗങ്ങളിതാ….
അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്…. ചില മാര്‍ഗ്ഗങ്ങളിതാ….
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ അടുക്കള ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടതെന്ന് അറിയേണ്ടേ.
- എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പാത്രങ്ങള്‍ കഴുകി വയ്ക്കാന്‍ ശ്രമിക്കുക.പാത്രങ്ങള്‍ വലിച്ച് വാരിയിടുന്നത് ജോലി കൂടുകയേയുള്ളൂ.
- പാത്രങ്ങള്‍ വൃത്തിയായി കഴുകാന്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം. 3.ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കിവച്ചിരുന്നാല്‍ ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും അതിലിടാം. പിന്നീട് കഴുകി എടുത്താല്‍ മതി.
- കിച്ചന്‍ ക്യാബിനറ്റുകള്‍ വൃത്തിയാക്കാന്‍ നാച്ചുറല്‍ ക്ലീനര്‍ ഉപയോഗിക്കാം. കൂടാതെ അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.
- അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികള്‍ നുറുക്കാനും പാത്രങ്ങള്‍ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാന്‍ വൃത്തിയുള്ള തുണി ഉപയോഗിക്കാം.
- എല്ലാ ദിവസത്തേയും വേസ്റ്റുകള്‍ അന്നന്ന് തന്നെ നീക്കം ചെയ്യണം.
- വേസ്റ്റ് ബിന്നുകള്‍ ദിവസവും വൃത്തിയാക്കണം. വേസ്റ്റ് ബിന്‍ എപ്പോഴും അടച്ചു അടുക്കളയുടെ മൂലയില്‍ സൂക്ഷിക്കുക.രാത്രി വേസ്റ്റുകള്‍ നീക്കം ചെയ്തശേഷം അണു നാശിനി സ്‌പ്രേ ചെയ്യാന്‍ മറക്കരുത്.
- പച്ചക്കറി അവശിഷ്ടങ്ങളും വെള്ളവും വീണ് തറയെപ്പോഴും വൃത്തികേടായി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് വൃത്തിയാക്കാനായി അടുക്കളയില്‍ എപ്പോഴും ഒരു മോപ്പ് ഉണ്ടായിരിക്കണം.
- പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാല്‍ തുരുമ്പ് പിടിക്കില്ല. ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് സ്റ്റൗ വൃത്തിയാക്കുന്നതും നല്ലതാണ്.
10 .രാത്രി ജോലി കഴിഞ്ഞാല്‍ അടുക്കള തുടയ്ക്കാനും ശ്രമിക്കുക.
ചിരിപ്പൂരം തീര്‍ക്കാന്‍ ഗുരുവായൂരമ്പല നടയില്‍… ട്രെയിലര്‍ പുറത്തെത്തി
പ്രേക്ഷകര്‍ കാത്തിരിക്കുന്ന കുടുംബ ചിത്രം ഗുരുവായൂരമ്പല നടയിലിന്റെ ട്രെയിലര്‍ പുറത്തെത്തി. ദുബായില്‍ നടന്ന ലോഞ്ച് ഇവന്റിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. ട്രെയിലര്‍ പുറത്തുവരുന്ന വിവരം പൃഥ്വിരാജ് ഇന്നലെ അറിയിച്ചിരുന്നു. ഒരു വിവാഹം നടത്തുന്നതിനിടെ ഉണ്ടാകുന്ന കോലാഹലമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കരമന കൊലപാതകം: മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: കരമനയിൽ അഖിലെന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരൺ കൃഷ്ണയാണ് പിടിയിലായത്. കരമന അനന്തു വധക്കേസ് പ്രതികളാണ് അഖിലിനെയും കൊലപ്പെടുത്തിയത്
ബാറിലുണ്ടായ തർക്കത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. വീടിന് സമീപം കെട്ടിട നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു കൊലപാതകം
കുടുംബത്തിലെ ഏക ആശ്രയമായിരുന്നു അഖിൽ. നാല് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാല് പേരും 2019ലെ അനന്തു വധക്കേസ് പ്രതികളാണ്. പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ സ്ഫോടനം; തൊഴിലാളി മരിച്ചു
മലപ്പുറം പെരിന്തല്‍മണ്ണ തേക്കിന്‍കാട് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം.






































