പത്തനംതിട്ട .കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയെന്ന് പരാതി .ഇന്നലെ രാത്രിയായിരുന്നു സംഭവം .കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മൂവാറ്റുപുഴ പുനലൂർ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷനിലാണ് റോഡിൽ അപകടകരമായി വാഹനം പാർക്ക് ചെയ്തത് . സമീപത്തെ ഓട്ടോ ഡ്രൈവർമാർ പരാതി പറഞ്ഞെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം .കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ ആണ് വാഹനമോടിച്ചിരുന്നത് .നടപടിക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് .
കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി
പാലക്കാട്:
കൊല്ലങ്കോട് ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ 12.15 ഓടെ മയക്ക് വെടിവെച്ച് പിടികൂടി. ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് പരുക്കുകളുണ്ടെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ ആർറ്റി സംഘവും സ്ഥലത്തെത്തിയിരുന്നു.
അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെൺ പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വെറ്ററിനറി ഡോക്ടർമാർ ഉടൻ പുലിയെ പരിശോധിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.പുലർച്ചെ 3.30തോടെണ് പുലി കുടുങ്ങിയത്.
ബലാത്സംഗം, വധശ്രമം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. എൽദോസ് ഒന്നിലേറെ തവണ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4നാണ് സംഭവം
തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
മുല്ലൂർ ശാന്തകുമാരി വധക്കേസ്: മൂന്ന് പ്രതികൾക്കും വധശിക്ഷ
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് പ്രതികൾ. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവർന്ന സ്വർണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിട്ടു. രാത്രിയിൽ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി. ഇതിന് ശേഷമാണ് 2020-ൽ 14-കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്.
മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു
ബംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു.
ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ട നടപടികള്‍ക്കായി മൃതദേഹം മൈസൂരു കെആർ ആശുപത്രിയിലേക്ക് മാറ്റി.
വാർത്താനോട്ടം
BREAKING NEWS
?പാലക്കാട് കൊല്ലങ്കോട്ട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി;പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ എത്തി
? രാജ്യ തലസ്ഥാനത്ത് കർഷക സമരം ഇന്ന് 100-ാം ദിനത്തിലേക്ക്; ബിജെപി നേതാക്കളുടെ വീടുകളിലേക്ക് കർഷക മാർച്ച്
?കോന്നി വടക്കേ മണ്ണീറയിൽ കടുവ ഇറങ്ങി.

?ഇ പി ജയരാജൻ ബി ജെ പി ലേക്ക് എന്ന പരാതിയിൽ കേസ്സെടുക്കാനാവില്ലെന്ന് പോലീസ്. കോടതി നിർദ്ദേശിക്കാമെങ്കിൽ കേസ്സെടുക്കാമെന്നും പോലീസ്.
? മഹാരാഷ്ട്രയിലെ ഉജാനി ഡാമിൽ ബോട്ട് മുങ്ങി 6 പേരെ കാണാതായി

?കേരളീയം?
?സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും.
? കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിച്ചു.
? തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍.

? എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപികയെ പിടിഎ അംഗവും, സ്‌കൂളിലെ അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചതായി വനിതാ കമ്മീഷനില്‍ പരാതി. ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘പോഷ്’ ആക്ട് അനുശാസിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പരാതി കേട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
? കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ചാന്‍സലറുടെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകള്‍ നിരന്തരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു.

? തിരുവനന്തപുരത്തു മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് രണ്ടു ദിവസത്തിനകം ഒഴിവാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
? എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ച് നമ്പി രാജേഷിന്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

?? ദേശീയം ??
? രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയതെന്നും എന്‍ഐഎ. റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തു.
? ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തളളി. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയകേസില്‍ ജാമ്യം തേടിയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.

? മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണവിലക്കേര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക്ഏര്‍പ്പെടുത്തിയിരിക്കുന്നത്.
? മോദിയും ബി.ജെ.പിയും അപരാജിതരല്ലെന്നും പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതില്‍ തോറ്റുപോയെന്നും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍.

? കേസില്‍ ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്ത് ഡല്‍ഹി പോലീസ്. 2004- ല്‍ രമേശ് ചന്ദ് ഗുപ എന്ന ഡല്‍ഹി വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപാഹി ലാലിനെയാണ് പോലീസ് തിങ്കളാഴ്ച പിടികൂടിയത്.

? പുണെയില്‍ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറായ പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
?? അന്തർദേശീയം ??
? ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. 229 പേരുമായി പറക്കവെ ആകാശച്ചുഴിയില്‍ പെട്ട വിമാനം 5 മിനിറ്റില്‍ 6000 അടി താഴ്ചയിലേക്കാണ് പതിച്ചത്. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

? ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ twitter.com എന്ന് തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
? കായികം ⚽
? ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം 69.50 മീറ്റര്‍ എറിഞ്ഞാണ് ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞത്. ടി63 ഹൈജംപില്‍ തങ്കവേലു മാരിയപ്പനും സ്വര്‍ണമുണ്ട്. ടോക്യോ പാരാലിമ്പിക്സില്‍ വെള്ളി നേടിയ തങ്കവേലു 1.88 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സ്വര്‍ണം നേടിയത്.

? കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പതിനേഴാം ഐ.പി.എല്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിനുള്ള യോഗ്യത നേടിയത്.
?ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിന് തോല്‍പിക്കാനായാല്‍ ഫൈനലില്‍ വീണ്ടും കൊല്‍ക്കത്തയുമായി ഏറ്റുമുട്ടാനാകും.

? ജൂണ്‍ 21 ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ ടീമിനെ ലയണല്‍ മെസി നയിക്കും. അതേസമയം 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും.
സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്
സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നിലപാടറിയിക്കും. സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്‌മെന്റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലാകുന്നത്
അപേക്ഷ ഫീസിന് ജി.എസ്.ടി ആവശ്യപ്പെട്ടതാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും പിന്‍മാറാന്‍ അസോസിയേഷനുകളെ പ്രേരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കകേണ്ടി വരും. അതായത് 84 കോളജുകളിലേക്ക് അപേക്ഷിക്കണമെങ്കില്‍ 82000 രൂപ നല്‍കണം. സംസ്ഥാനത്തെ 9355 നഴ്സിങ് സീറ്റുകളില്‍ 7105 എണ്ണവും സ്വകാര്യ മേഖലയിലാണ്. 119 സ്വകാര്യ കോളജുകളില്‍ 84 കോളജുകള്‍ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലും. ഒരു വിദ്യാര്‍ത്ഥി രണ്ട് അപേക്ഷകള്‍ക്കായി 2000 രൂപ നല്‍കിയാല്‍ 84 കോളജുകളില്‍ പ്രവേശനത്തിന് പരിഗണിക്കുകമായിരുന്നു. ആ സൗകര്യമാണ് ഇത്തവണ ഇല്ലാതായത്
2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കി ഈ വര്ഷം മുതല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങും. സ്വകാര്യ നഴ്സിങ് കോളജുകള്‍ക്ക് കേരള നഴ്സിങ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ചും തീരുമാനം നീളുകയാണ്.
തുടർച്ചയായ അഞ്ചാം ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യത
അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത.പത്തനംതിട്ട ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. അതിശക്തമായ മഴ രണ്ടുദിവസം കൂടി തുടരും എന്നാണ് പ്രവചനം.ഇടുക്കി പാലക്കാട് ജില്ലകളിൽ നാളെ റെഡ് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കുമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ആറാംഘട്ടം,പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ
ന്യൂഡെല്‍ഹി.ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. നാളെ പരസ്യപ്രചരണം അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കൾ ഇവിടങ്ങളിൽ ഇന്ന് പ്രചരണം നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെയും ഡൽഹിയിലെയും വിവിധ റാലികളിലാണ് പങ്കെടുക്കുക. രാഹുൽഗാന്ധി ഹരിയാനയിലെ വിവിധ പ്രചരണ പരിപാടികളുടെ ഭാഗമാകും.
ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ കേരളത്തിൽ നിന്നും എത്തിയ കോൺഗ്രസ് ബിജെപി നേതാക്കളുടെ പ്രചരണവും ഇന്ന് തുടരും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും, ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസും ആണ് ഇരുവിഭാഗങ്ങളിലും പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധിയെയും കൂടാതെ അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ് , മമതാ ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും വിവിധ റാലികളിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്
ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഐ എം നിർമ്മിച്ച രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്
കണ്ണൂർ. പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഐ എം നിർമ്മിച്ച രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. ചെറ്റക്കണ്ടി, തെക്കുംമുറിയിലാണ് സി പി ഐ എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മറ്റി രക്തസാക്ഷി സ്മാരകം നിർമ്മിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. ഷൈജു, സുബീഷ് എന്നിവരുടേത് ആർഎസ്എസിനെ പ്രതിരോധിക്കുന്നതിനിടെയുള്ള രക്തസാക്ഷിത്വമെന്നാണ് സിപിഐഎം വാദം.



































