ലോക്‌സഭാ തിരഞ്ഞുടുപ്പിന്റെ വോട്ടെണ്ണലിനായിയുള്ള ജില്ലയില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നത് എന്ന് അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ. അദീല അബ്ദുല്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിനൊപ്പം കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കൗണ്ടിംഗ് സെന്റര്‍ ആയ സെയിന്റ് അലോഷ്യസ് സ്‌കൂള്‍ സന്ദര്‍ശിച്ച് വോട്ടെണ്ണലിനായി നവീനമായ ‘ജര്‍മന്‍ ഹാങ്ങര്‍ ‘ ഉപയോഗിച്ചുള്ള കൗണ്ടിംഗ് സെന്റര്‍ മികച്ചതാണെന്ന് വിലയിരുത്തി .
ലോക്‌സഭാ മണ്ഡല പരിധിയിലുള്ള ഏഴു അസംബ്ലി മണ്ഡലനങ്ങളുടെ സ്‌ട്രോങ്ങ് റൂമുകള്‍ സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ ഉറപ്പാക്കി .സുരക്ഷയ്ക്കായി സംസ്ഥാന – ദേശിയ പോലീസ് ഉദ്യോഗസഥരുടെ വിന്യാസം കൃത്യമായി നടത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നു നിര്‍ദേശിച്ചു. .തിരഞ്ഞെടുപ്പ് ദിവസം പോലെ കുറ്റമറ്റതായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കണമെന്നും വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍ വിവേക് കുമാര്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം. സി.എസ്.അനില്‍, ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, അസംബ്ലി മണ്ഡലങ്ങളുടെ എ.ആര്‍.ഓ. മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
വോട്ടെണ്ണല്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍
യുജിസി നെറ്റ് അപേക്ഷ തീയതി നീട്ടി
സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി. മെയ് 27ന് രാത്രി 11.50 വരെയാണ് നീട്ടിയത്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. മെയ് 23 ആയിരുന്നു ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി.
യുപിഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി പരീക്ഷാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷ നടത്തുന്നത്. മെയ് 25 മുതല്‍ 27 വരെയായിരുന്നു അപേക്ഷയില്‍ തെറ്റ് തിരുത്താനുള്ള അവസരം. ഇതും നീട്ടിയിട്ടുണ്ട്. മെയ് 29 മുതല്‍ 31 വരെ തെറ്റ് തിരുത്താന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 25 മുതല്‍ 27 വരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ എന്‍ടിഎയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനം
ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനം. പുരുഷന്മാര്‍ക്ക് ഇനി ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ ദര്‍ശനം നടത്താവു എന്ന ആചാരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ അനാചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലാണ് ക്ഷേത്രം. ഈ സഭയുടെ കീഴില്‍ തന്നെയുള്ള വലിയ വീട്ടില്‍ കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഷര്‍ട്ട് ഊരാതെ തന്നെ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക് കഴിയുമായിരുന്നു.
ഷര്‍ട്ട് ഊരാതെ തന്നെ പുരുഷന്മാര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താമെന്ന് എസ്എന്‍ഡിപി യോഗം നേരത്തെ തന്നെ തീരുമാനിക്കുകയും എസ്എന്‍ഡിപി യൂണിയനുകള്‍ക്കും ശാഖകള്‍ക്കും യോഗം ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആചാരം അവസാനിപ്പിച്ചത്.
കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന പുലി ചത്തു
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കി തുടങ്ങുന്നതിനിടെയാണ് പുലിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിയനിലയില്‍ കണ്ടത്. തിരിച്ചിറങ്ങാന്‍ പറ്റാത്തവിധം കുടുങ്ങി കിടന്ന പുലിയെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.
വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. ഒടുവില്‍ പുലിയെ കൂട്ടിലാക്കിയതോടെ നാട്ടുകാരും ആശ്വാസത്തിലായിരുന്നു.
പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം അണപൊട്ടി
എറണാകുളം: പെരിയാറിൽ മത്സ്യക്കുരുതിയിൽ ആളിക്കത്തി പ്രതിഷേധം. സംഭവം നടന്നത് മുതൽ പ്രതിഷേധത്തിലായിരുന്ന നാട്ടുകാരും മത്സ്യത്തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചു
‘എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു മത്സ്യക്കുരുതി നടന്നത്. ശ്വാസം കിട്ടാതെ മീനുകൾ ചത്തുപൊങ്ങുമ്പോൾ രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കി എന്ന് ഒരിക്കലും മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതിക്കില്ല. എറണാകുളം നഗരത്തിലെ ആളുകൾ കുടിക്കുന്ന വെള്ളത്തിൽ പോലും മീനുകൾ ചത്തുപൊങ്ങി. ഉപ്പുവെള്ളവും നല്ല വെള്ളവും കൂടിച്ചേർന്ന് മീൻ ചത്തു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. പെരിയാറിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയാവുമ്പോഴും യാതൊരുവിധ നടപടികളും അധകൃതരിൽ നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് പ്രദേശവാസികളുടെ പരാതി.
കഴിഞ്ഞ ദിവസം പെരിയാറിൽ വലിയ തോതിൽ മീനുകൾ ചത്തുപൊങ്ങിയിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യം ഒഴുക്കിയതാണ് മീനുകളുടെ നാശത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ വാദം. ‘ മഴ പെയ്യുമ്പോൾ ബണ്ട് തുറക്കും എന്ന് മനസ്സിലാക്കി കമ്പനികൾ വലിയ തോതിൽ രാസമാലിന്യം ഒഴുക്കി. ഇതാണ് കുരുതിക്ക് കാരണം.’ ഏലൂർ സ്വദേശി ഹംസ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബണ്ട് ഇറിഗേഷൻ വകുപ്പ് പാതാളത്തിന് സമീപമുള്ള ബണ്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങിയത്. ഇതിൽ നാട്ടുകാർ കനത്ത പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കൃത്യമായ മറുപടി തങ്ങൾക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ചത്.ചത്ത മീനുകളെ ഓഫീസ് പരിസരത്തേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിധേം .ഇത് പല തവണ സംഘർഷത്തിലേക്ക് വഴിമാറി. ഇറിഗേഷൻ വകുപ്പ് ബണ്ട് തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ കൈമലർത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
നടി ആക്രമിക്കപ്പെട്ട കേസ്: ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി:
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവ് സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു
മെമ്മറി കാർഡ് കേസിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ സർക്കുലറായി കീഴ്‌ക്കോടതികൾക്ക് നൽകണം. സെഷൻസ്, മജിസ്‌ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണമെന്നും സർക്കുലർ പുറപ്പെടുവിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദേശം നൽകണമെന്നും ഉപഹർജിയിലുണ്ട്.
പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ചു; യുവതിയും ആറ് പേരും അറസ്റ്റിൽ
ചെന്നൈ:
ചെന്നൈയിൽ പ്ലസ് ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയും ആറ് കൂട്ടാളികളും അറസ്റ്റിൽ. നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി.
ബ്യൂട്ടീഷൻ കോഴ്‌സും ഡാൻസും പഠിപ്പിക്കാമെന്ന വ്യാജേനയാണ് കെ നാദിയ(37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരെ പെൺവാണിഭത്തിന് നിർബന്ധിച്ചതും. വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്ത് 25,000 രൂപ മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു
ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇടപാടുകാരിൽ കൂടുതലും പ്രായമേറിയ പുരുഷൻമാരായിരുന്നു. പെൺകുട്ടികൾ നാദിയയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഗ്നവീഡിയോ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
അടൂരിൽ വിൽപ്പനയ്ക്കു കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി കുന്നത്തൂർ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി
ഏഴാംമൈൽ:
കൊല്ലം കുന്നത്തൂർ തുരുത്തിക്കര കല്ലും മൂട്ടിൽ വീട്ടിൽ കാട്ടിൽ സുരേഷ് എന്നു വിളിക്കുന്ന സുരേഷ്(29)നെയാണ്
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
കൊല്ലം – പത്തനംതിട്ട ജില്ല അതിർത്തിയായ ഏഴാംമൈൽ ജങ്ഷനു സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലകളിൽ ചെറുകിട കച്ചവടക്കാർക്ക് മൊത്തക്കച്ചവടം ചെയ്യുന്ന ആളാണ് സുരേഷെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ബിജെപി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന, ഇപി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
തിരുവനന്തപുരം. ബി.ജെ.പി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയെന്ന ഇ.പി.ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്.അന്വേഷണം വേണമെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ കോടതിയെ സമീപിക്കണമെന്നാണ് പോലീസ് നിലപാട്.ഇതടക്കം നിർദ്ദേശിച്ചു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.കെ.പി.സി.സി അധ്യക്ഷൻ കെ,സുധാകരൻ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു ഇ.പി ജയരാജന്റെ പരാതി.
ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കര്‍ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രന്‍ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമായിരുന്നു ഇ.പി ജയരാജൻ ഡിജിപിക്കു നൽകിയ പരാതി.ഇ.പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരാനായി ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി.വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്നു ഇ.പിയുടെ മറുവാദം.പിന്നാലെ സി.പി.ഐ.എം ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.എന്നാൽ പരാതിയിൽ കേസെടുക്കാനാവില്ലെന്ന നിഗമനത്തോടെ എഴുതിതള്ളാനാണു പോലീസ് നീക്കം.
മാനഹാനിക്കും ഗൂഡാലോചനക്കും പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല,കോടതി നിര്‍ദേശിച്ചാല്‍ മാത്രമാണ് അന്വേഷണ സാധ്യതയെന്നുമാണ് പ്രാഥമിക അന്വേഷണം നടത്തിയ കഴക്കൂട്ടം എ.സി.പിയുടെ റിപ്പോര്‍ട്ട്.
ഇ.പിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ആരോപണ വിധേയരുടെ മൊഴി
രേഖപ്പെടുത്തിയിട്ടില്ല.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കഴക്കൂട്ടം എ.സി.പി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.
കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയി
പത്തനംതിട്ട .കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവര്‍ ഭക്ഷണം കഴിക്കാൻ പോയെന്ന് പരാതി .ഇന്നലെ രാത്രിയായിരുന്നു സംഭവം .കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മൂവാറ്റുപുഴ പുനലൂർ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷനിലാണ് റോഡിൽ അപകടകരമായി വാഹനം പാർക്ക് ചെയ്തത് . സമീപത്തെ ഓട്ടോ ഡ്രൈവർമാർ പരാതി പറഞ്ഞെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം .കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ ആണ് വാഹനമോടിച്ചിരുന്നത് .നടപടിക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് .




































