Home Blog Page 2625

സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി, മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു

ഇടുക്കി. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി.
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് പരിശോധന നടത്തുന്നത്. എല്ലാ വർഷവും ഡാമിൽ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പിൽ വേ, ഗാലറികൾ എന്നിവയ്‌ക്കൊപ്പം വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും പരിശോധിക്കും. പരിശോധനക്ക് ശേഷം സമിതി കുമളിയിൽ യോഗം ചേരും. അണക്കെട്ടിൽ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തിൽ ഉന്നയിക്കും. മേൽനോട്ട സമിതി ബോട്ടിൽ കയറി അണക്കെട്ടിലേക്ക് പോകുന്ന ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു. മുല്ലപ്പെരിയാർ എസ് ഐ അനൂപ് സി നായരുടെ നേതൃത്വത്തിൽ ആണ് തടഞ്ഞത്.

കാട്ടാക്കട ഡി വൈ എസ് പിയുടെ പേരിൽ 5 വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകൾ

തിരുവനന്തപുരം.കാട്ടാക്കട ഡി വൈ എസ് പിയുടെ പേരിൽ 5 വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകൾ. അക്കൗണ്ടുകളിൽ നിന്ന് വ്യക്തികളെ ഡി വൈ എസ് പി യാണെന്ന് വ്യാജേന ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചു. തട്ടിപ്പ് സംഘമാണോ പിന്നിലെന്ന് സംശയം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാട്ടാകട ഡി വൈ എസ് പിയുടെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കാട്ടാന ആക്രമണത്തിൽയുവാവിന് പരിക്ക്

തിരുനെല്ലി. കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം.ഓട്ടോ ഡ്രൈവർ
ശ്രീനിവാസനാണ് പരിക്കേറ്റത്.രാവിലേ ഏഴ്മണിയോടെ ആണ് സംഭവം. ശ്രീനിവാസനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുവൈറ്റ് ദുരന്തം: മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപാ ധനസഹായം

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് കുവൈറ്റിലേക്ക് പോകും. നാഷണൽ ഹെൽത്ത് മിഷൻ സിഎംഡി ജീവൻ ബാബുവും ഒപ്പമുണ്ടാകും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപാ വീതവും ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. 49 പേർ മരിച്ച ദുരന്തത്തിൽ 16 പേർ മലയാളികളാണ്.

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കിയ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി.ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരായ സർക്കാരിന്റെയും ഏതാനും അധ്യാപകരുടെയും ഹർജി പരിഗണിച്ചാണ് ഉത്തരവ്

ദാരുണം,റോബർട്ടിനെ മരണം കൂട്ടിക്കൊണ്ട് പോയത് വിവാഹ വാർഷികത്തിന്റെ പിറ്റേ ദിവസം:വിദേശത്തേക്ക് തിരികെ മടങ്ങാനിരുന്നത് ഇന്ന്, അപകട രംഗം വിഡിയോ

ശാസ്താംകോട്ട: ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചത് നാടിന് നൊമ്പരമായി.ബുധൻ രാത്രി 10.30 ന് നടന്ന അപകടത്തിൽ ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് (35) ആണ് തൽക്ഷണം മരിച്ചത്.എതിർദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ബൈക്ക് റോബർട്ട് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.ബൈക്കുകൾക്ക് തീ പിടിക്കുകയും ചെയ്തു.അപകടത്തിൽ രാജഗിരി വാറുതുണ്ടിൽ അലൻ,സുഹൃത്ത് സിബിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടാഴ്ച മുമ്പ് ഭാര്യാ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് റോബർട്ട് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.ചൊവ്വാഴ്ച


റോബർട്ടിന്റെ പത്താം വിവാഹ വാർഷികമായിരുന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിവാഹ വാർഷികം ചെറിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തിരുന്നു. ബുധൻ രാത്രിയിൽ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാൻ ആഞ്ഞിലിമൂട് ജംഗ്ഷനിലേക്ക് വരവേയാണ് അപ്രതീക്ഷിത അപകടം റോബർട്ടിന്റെ ജീവൻ അപഹരിച്ചത്.ഇന്ന്(വ്യാഴം) വൈകിട്ട് ഗൾഫിലേക്ക് തിരികെ മടങ്ങാനിരുന്നതാണ്.വിദേശത്തുള്ള സഹോദരി എത്തിച്ചേരുന്ന മുറയ്ക്ക് റോബർട്ടിന്റെ സംസ്ക്കാരം വെള്ളിയാഴ്ച ആഞ്ഞിലിമൂട് ചർച്ച് സെമിത്തേരിയിൽ.

വാർത്താ നോട്ടം

2024 ജൂൺ 13 വ്യാഴം

BREAKING NEWS

? കുവൈറ്റ് ദുരന്തത്തിൽ മരിച്ച 49 പേരിൽ 14 പേർ മലയാളികൾ.13 പേരെ ഇതുവരെ തിരിച്ചറിഞ്ഞു.

? യു പിയിലെ ഗാസിയാബാദിൽ വീട്ടിലുണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു.

?വർക്കലയിൽ ഇന്നോവ കാർ വീട്ടിലേക്ക് ഇടിച്ച് കയറി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

?കളമശ്ശേരി സീപോർട്ട് – എയർപോർട്ട് റോഡിൽ പോത്ത് ബൈക്കിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രാക്കാനായ് കണ്ണൂർ സ്വദേശി അജയ് രമേശ് മരിച്ചു.

?കണ്ണൂർ പാറാലിൽ രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. പിന്നിൽ ബിജെപിയെന്ന് സി പി എം

?വൈറ്റില പൊന്നുരുന്നിയിൽ റെയിൽവേ മേൽപ്പാലത്തിൽ ബൈക്കപകടത്തിൽ അച്ഛനും മകനും മരിച്ചു.

? കേരളീയം ?

? കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. 49 പേർ മരിച്ച ദുരന്തത്തിൽ 40 പേരും ഇന്ത്യാക്കാരാണന്നാണ് വിവരം

? ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ സുരക്ഷാജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

? കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഇന്ന് നടക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റിവച്ചു. 14, 15 തീയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച പ്രകാരം നടക്കും.

? നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 351 അംഗങ്ങള്‍ കേരള സഭയില്‍ പങ്കെടുക്കും. പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

? ക്രിമിനലുകളെ പൊലീസില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

? വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ ജയക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കൊട്ടേഷന്‍ സംഘം. കുടുംബവഴക്കിനേതുടര്‍ന്ന് അടുത്ത ബന്ധു സജീഷാണ് ജയയെ തല്ലാന്‍ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്.

? പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മൊഴി മാറ്റി പറഞ്ഞ പരാതിക്കാരി പെണ്‍കുട്ടി സംസ്ഥാനം വിട്ടതായി സൂചന. അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് ദില്ലിയില്‍ നിന്നാണ്. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

?വ്ലോഗര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കള്‍ക്കും സാമൂഹിക സേവനം നല്‍കിയത്. സാമൂഹിക സേവനത്തിന്റെ രണ്ടാം ദിനമാണ് ഇന്നലെ. രാവിലെ 8 മുതല്‍ 2 വരെയാണ് സേവനം ചെയ്യേണ്ടത്. 15 ദിവസത്തേക്കാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.

? തൃശ്ശൂര്‍ തെക്കുംകര മലാക്ക ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയില്‍ എത്തിയത്. ആനയുടെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

?? ദേശീയം ??

? തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

? കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.

? മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

?കുവൈത്തില്‍ ഉണ്ടായ നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി.

? പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിക്ക് തിരിക്കും. ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി.ജി 7 നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്.

? പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യാനിരുന്ന ഇറ്റലിയിലെ റോമിലെ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇറ്റലിയില്‍ എത്തുന്നത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ഖലിസ്ഥാന്‍വാദികള്‍ ചുമരെഴുതുകയും ചെയ്തു.

? തമിഴിസൈ സൗന്ദര്‍രാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ച സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഡിഎംകെ. അമിത്ഷായുടേത് തെറ്റായ നടപടി എന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ വനിത നേതാവിനെ അപമാനിച്ചത് മര്യാദയാണോയെന്നും അമിത് ഷായുടേത് എന്ത് രാഷ്ട്രീയമെന്നും ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ വിമര്‍ശിച്ചു.

? ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ സ്റ്റൈപെന്‍ഡ് പദ്ധതിയുമായി അസം സര്‍ക്കാര്‍. പ്ലസ് വണ്‍ മുതല്‍ പിജി വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചത്. ‘മുഖ്യമന്ത്രി നിജുത് മൊയ്‌ന’ എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.

? കായികം ?

? ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് യുഎസ്എക്കെതിരെ ഏഴു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത യുഎസ്എക്ക് 110 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

?യുഎസ് ഉയര്‍ത്തിയ
111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യ 49 പന്തില്‍ നിന്ന് 50 റണ്‍സോടെ പുറത്താകാതെ നിന്നു. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിക്കായി മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
കഴിഞ്ഞ ഏഴാം തിയതിയാണ് യുവതി അവസാനമായി ഓഫിസിൽ എത്തിയത്. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സിപിഎമ്മിന്‍റെ ദുരൂഹമായ മൗനം, ജി സുധാകരന് നന്ദി പറഞ്ഞ് ശോഭാസുരേന്ദ്രന്‍റെ ഫേസ് ബുക് പോസ്റ്റ്

ആലപ്പുഴ. മോദിജിയെ കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി പറഞ്ഞ് ശോഭാസുരേന്ദ്രന്‍റെ ഫേസ് ബുക് പോസ്റ്റ്. സിപിഎമ്മിന്‍റെ ജാതിപ്രീണനത്തിനും അധികാര ധാര്‍ഷ്ട്യത്തിനും അഹന്തക്കുമെതിരായി ജി സുധാകരന്‍ 24ചാനലിലൂടെ നടത്തിയ പ്രതികരണം സിപിഎമ്മില്‍ വലിയ കലാപമാണ് അഴിച്ചുവിടുന്നത്. മോദിഭരണത്തിന്‍ർറെ കെട്ടുറപ്പിനെയും അഴിമതി രാഹിത്യത്തേയും സുധാകരന്‍ അഭിനന്ദിച്ചിരുന്നു. ആലപ്പുഴയില്‍ ബിജെപി നേടിയ വളര്‍ച്ചയെപ്പറ്റിയും സുധാകരന്‍ പരാമര്‍ശിച്ചിരുന്നു. വിപ്ളവം പെട്ടിമുളച്ച സ്ഥലങ്ങളില്‍ ബിജെപി ഒന്നാമതെത്തിയത് എങ്ങിനെയെന്ന അദ്ദേഹം ചോദിക്കുന്നു. ജാതിയും മതവും നോക്കാതെ ജനത്തെ വോട്ടു ചെയ്യാന്‍ പഠിപ്പിച്ച സിപിഎമ്മിന്‍റെ പതനം സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോദിയെ അഭിനന്ദിച്ചതിന് നന്ദി പറയുന്ന ശോഭ സുരേന്ദ്രന്‍ സുധാകരന്‍റെ ധാര്‍മ്മികതയെ അഭിനന്ദിക്കുന്നുണ്ട്. ജീവഭയം മാറ്റിവച്ച് പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന നേതാക്കള്‍ക്ക് ബിജെപി സംരക്ഷണം നല്‍കുമെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. സിപിഎമ്മിനെ ഇളക്കിമറിക്കുന്ന ജി സുധാകരന്‍റെ പ്രതികരണത്തോട് സിപിഎം നേതൃത്വം പുലര്‍ത്തുന്നത് ദുരൂഹമായ മൗനമാണ്.

ശോഭയുടെ ഫേസ് ബുക് പോസ്റ്റ് ഇങ്ങനെ

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് മുൻ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.

ജനാധിപത്യത്തിൽ ഭയരഹിതമായി പ്രവർത്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. എന്നാൽ സിപിഎം അത് നൽകുന്നില്ലെന്ന് യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോൾ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ ഞാൻ അങ്ങയോടൊപ്പമാണ്. എന്ന് ശോഭ അവസാനിപ്പിക്കുന്നു.

തിരുത്തല്‍ ശക്തിയായതോടെ സിപിഎം രാഷ്ട്രീയ വനവാസത്തിനയച്ച ജി സുധാകരന്‍ തനിക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് ചെയ്തത്.

അരുണാചല്‍ പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാർ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും

ഇറ്റാനഗര്‍. അരുണാചല്‍ പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാർ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി പേമ ഖണ്ഡുവിനെ ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായി ബിജെപി നേതാക്കളായ രവി ശങ്കര്‍ പ്രസാദ്, തരുണ്‍ ചാങ്ങ് എന്നിവർ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തു. 60 അംഗ അരുണാചല്‍ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. മൂന്ന് പാർട്ടികളിലായി തുടർച്ചയായി ഇത് അഞ്ചാം തവണയാണ് പേമ ഖണ്ഡു അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.