പത്തനംതിട്ട. ശബരിമല തീർത്ഥാടനം,ദിവസവേതന അടിസ്ഥാനത്തിൽ ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ്. പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിലേക്കാണ് ആളുകളെ എടുക്കുന്നത്. 300 പേരെ നിയമിക്കും. ദിവസവേതനം 650. ശബരിമല തിരക്കിന്റെ സാഹചര്യത്തിലാണ് ആളുകളെ എടുക്കുന്നത്
കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്
ചെറുതുരുത്തി. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്
പള്ളം സ്വദേശിയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണം കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങൾ റോഡ് ബ്ലോക്ക് ആയതിനു തുടർനാണ് സംഘർഷം
പുറകിൽ വന്നിരുന്ന വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീർ എന്നയാളുടെ ടിപ്പറിന്റെ ഹോൺ മുഴക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ബഷീറിനെ കല്യാണത്തിന് വന്ന ആളുകൾ ചേർന്ന് മർദ്ദിക്കുകയും ആയിരുന്നു
തുടർന്ന് വെട്ടിക്കാട്ടിരിയിൽ നാട്ടുകാർ ചേർന്ന് മർദ്ദിച്ചവരെ തടയുകയും തുടർന്ന് കല്ലേറ് ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
പോലീസ് എത്തിയാണ് സംഘർഷം ശാന്തമാക്കിയത്
മനുഷ്യരില്‍ ആദ്യമായി H5N5 പക്ഷിപ്പനി മരണം സംഭവിച്ചതായി റിപ്പോർട്
വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്ത് മനുഷ്യരില്‍ ആദ്യമായി H5N5 പക്ഷിപ്പനി മരണം സംഭവിച്ചതായി റിപ്പോർട്. ഗ്രേയ്സ് ഹാർബർ കൌണ്ടിയിൽ വയോധികന്‍റെ മരണം ഇതേ വൈറസ് ( H5N5 avian influenza) ബാധിച്ചാണെന്ന് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
വാഷിങ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പിന്റെ വിവരമനുസരിച്ച്, മരിച്ച വ്യക്തിക്ക് മുമ്പ് തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ വളർത്തു പക്ഷികളും കോഴികളും ഉൾപ്പെടെ ഒരു മിശ്ര ക്ഷീര-പക്ഷി കന്നുകാലി കൂട്ടത്തെ വളർത്തുന്ന വ്യക്തിയാണ്. നവംബർ ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ തന്നെ ഗുരുതരമായി രോഗബാധിതനായിരുന്നെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് സ്കോട്ട് ലിൻഡ്ക്വിസ്റ്റ് അറിയിച്ചു.
രോഗബാധയെ തുടർന്നുള്ള ആരോഗ്യ വകുപ്പ് പരിശോധനയ്ക്കിടെ വീടിനോട് ചേർന്നുള്ള പരിസരത്തിൽ H5N5 വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നുവെന്ന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പൊതുജനാരോഗ്യത്തിന് നിലവിൽ വലിയ ഭീഷണി ഇല്ലെന്ന് സിഡിസി (Centers for Disease Control and Prevention) അറിയിച്ചു. രോഗിയുടെ കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വീട്ടിലെ പക്ഷിമൃഗാദികളോട് സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.
H5 കുടുംബത്തിൽ പെട്ടതാണെങ്കിലും മുൻപ് മനുഷ്യരിൽ കണ്ടിട്ടുള്ള H5N1-നും H5N5-നും തമ്മിൽ വ്യത്യാസമുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. H5N5 ഇതുവരെ പ്രധാനമായും വന്യ മേഖലകളിലെ പക്ഷികളിലും ചില വളർത്തു പക്ഷികളിലുമാണ് കണ്ടെത്തിയിരുന്നത്. H5N1 സ്ട്രെയിനിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരിൽ H5N5 അണുബാധകൾ വളരെ അപൂർവമാണ്. ഈ സ്ട്രെയിനിന്റെ ജനിതക വ്യതിയാനത്തിനും പരിവർത്തനം ചെയ്യാനുമുള്ള കഴിവ് പക്ഷെ ആശങ്കയാണ്.
കഴിഞ്ഞ വർഷം ആദ്യം അമേരിക്കയിലെ ക്ഷീരസംഘങ്ങളിൽ H5N1 വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം 2024 ലും 2025 ലും 70 ഓളം ആളുകളെ ഇത് ബാധിച്ചു.
മനുഷ്യരിലേക്കുള്ള H5N5 പകർച്ച വൈറസിന്റെ പരിണാമത്തിന് സൂചന നൽകുന്നതാവാം എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് അപൂർവമാണ്. കഴിഞ്ഞ വർഷം ഉണ്ടായ കേസുകളിൽ കൂടുതലും H5N1 ആയിരുന്നു.
വൈറസ് മനുഷ്യരിലേക്ക് പകരാൻ എന്താണ് കാരണമെന്നതിന് ജീനറ്റിക് വിശകലനം നടത്തുമെന്ന് ആരോഗ്യ ഏജൻസികൾ അറിയിച്ചു. പശുക്കളിലും മറ്റ് പക്ഷികളിലും H5N5 വ്യാപനമുണ്ടോ എന്ന് കണ്ടെത്താൻ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്.
മദ്യലഹരിയിൽ യുവാവ് കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറ്റി
കോട്ടയം കറുകച്ചാലിൽ മദ്യലഹരിയിൽ യുവാവ് കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറ്റി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് അപകടമുണ്ടാക്കിയത്. വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഗേറ്റ് ഇടിച്ചുതകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ വ്യാഴം രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പനയമ്പാല ഭാഗത്തുള്ള വീട്ടിലേക്ക് അമിത വേഗതയില്‍ എത്തി പ്രിനോ ഫിലിപ്പ് കാർ ഇടിച്ചുകയറ്റുകയായിരുന്നു. വീടിന്റെ ഗേറ്റ് തകർന്നു. ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണിരാജ
ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണിരാജ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൊലീസുമെല്ലാം തീര്‍ഥാടകരുടെ ഒപ്പം നിന്നാണ് ഇൗ സീസണ്‍ മനോഹരമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ദര്‍ശനം നടത്തുന്നു. സുഹൃത്തിനോടൊപ്പമാണ് എത്തിയത്. എല്ലാവര്‍ഷവും കൂടുതല്‍ മനോഹരമാവുകയാണ് സന്നിധാനം. വിര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്താണ് വന്നത്. അതിനാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
ശബരിമല കാനന ക്ഷേത്രമാണ് അതിന്റെ പ്രത്യേകതകളുണ്ടാവും. തീര്‍ഥാടകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. സന്നിധാനതെത്തിയപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് വെറും തറയില്‍ കിടന്ന വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീര്‍ഥാടകര്‍ക്ക് എല്ലാ സഹായവുമായി ഒപ്പമുള്ള അവരാണ് ഹീറോസ്. അവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കണം.- ഉണ്ണിരാജ് പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം… സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലായി രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതലായി നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ്
കാസർഗോഡ്. ഉളിയത്തടുക്കയിൽ മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ജില്ലാ ശുചിത്വ മിഷനും, കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് ജുമാ നിസ്കാരം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ തടഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് മധുര പഞ്ചായത്തിന് മുൻപിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജില്ലാ ശുചിത്വമിഷനും ജില്ലാ കുടുംബശ്രീമിഷനും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫ്ലാഷ് മോബ് നടക്കുന്നതിനിടയിൽ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
വർഗീയ ലഹളയുണ്ടാക്കാൻ പ്രതികൾ മനപ്പൂർവം ശ്രമിച്ചെന്നാണ് പോലീസിന്റെ എഫ്ഐആർ. രണ്ട് എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത് . പ്രതികൾ ലഹരി അടിപിടി കേസുകളിലും ഉൾപ്പെട്ടവരാണ്.
നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം.
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്
1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ . കുറവ് വയനാട്ടിലും.
1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും.
തിങ്കളാഴ്ചയാണ് പത്രികകൾ പിൻവലിക്കേണ്ട അവസാന ദിവസം. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.
അതേ സമയം തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും മുന്നണികൾ വിമത സ്ഥാനാർത്ഥികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവസാനഘട്ട ചർച്ച നടത്തി 24ന് മുമ്പ് ഇവരുടെ നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ









































