26.2 C
Kollam
Thursday 18th December, 2025 | 09:20:21 PM
Home Blog Page 2371

കണ്ണീരിന്‍റെ തുരുത്തിലേക്ക് ബെയിലിപാലം പൂര്‍ത്തിയായി

വയനാട്. വെല്ലുവിളിക്കുന്ന കാലാവസ്ഥയെ മറികടന്ന് ഇന്ത്യന്‍ സേന പാലം നിർമ്മാണം പൂർത്തിയാക്കി.പാലത്തിലൂടെയുള്ള സൈനീക വാഹനം കടത്തിവിട്ടുകൊണ്ടുള്ള ടെസ്റ്റ് റണ്ണും നടത്തി. ബെയിലി പാലത്തിൻറെ നിർമ്മാണം ഒന്നര ദിവസം കൊണ്ടാണ് സൈന്യം പൂർത്തിയാക്കിയത്. മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ഉൾപ്പെടെ തെരച്ചിൽ ഇനി കൂടുതൽ സജീവമാകും

മുണ്ടക്കൈ , അട്ടമല ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്നത് ചൂരൽമലയിലെ പാലമായിരുന്നു. ഉരുൾപൊട്ടി ഇരച്ചെത്തിയ പ്രവാഹം പാലത്തെയും തകർത്തു. ആദ്യദിവസം പാലത്തിനപ്പുറമുള്ള പ്രദേശം
ഒറ്റപ്പെട്ടു. ഫയർഫോഴ്സ് കെട്ടിയ സിപ്പ് ലൈനിലൂടെയാണ് രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ദിവസം സൈന്യം ഒരു ചെറിയ നടപ്പാലം സജ്ജമാക്കി. രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പ്രവഹിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് കരം നൽകാനായി . യന്ത്ര സഹായത്തോടെ പൂർണ്ണാർത്ഥത്തിൽ ഉള്ള തിരച്ചിൽ അപ്പോഴും പ്രതിസന്ധിയായി. ബെയിലി പാലമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. സൈന്യം നടപടികൾ വേഗത്തിലാക്കി. വ്യോമസേനയുടെ വിമാനത്തിലും ബാംഗ്ലൂരിൽ നിന്ന് റോഡ് മാർഗവും സാധനസാമഗ്രികൾ എത്തി. പിന്നെയെല്ലാം ശരവേഗത്തിൽ. ഒരു രാത്രി പിന്നിട്ട് മറ്റൊരു രാത്രിയിലേക്ക് എത്തുമ്പോഴേക്കും ബെയിലി പാലം തയ്യാർ.

190 അടി നീളത്തിലാണ് പാലം നിർമ്മിച്ചത്.24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.

നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിച്ചിരുന്നത്.ഇനി രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ വരെ വാഹനങ്ങളിൽ എത്താം. യന്ത്രസാമഗ്രികളുടെ സഹായത്തോടെ തിരച്ചിൽ തുടരാം. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിൽ താൽക്കാലിക പാലം കവിഞ്ഞ്ചൂരൽമല പുഴ ഒഴുകിയിരുന്നു. ഈ സാഹചര്യത്തിൽ ബെയിലി പാലത്തിന് സമാന്തരമായി 60 അടിയോളം നീളമുള്ള ഒരു കുഞ്ഞു പാലവും സൈന്യം സജ്ജമാക്കിയിരുന്നു

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 11 വര്‍ഷം കഠിന തടവ്

കൊല്ലം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. ഇരവിപുരം വാളത്തുംഗല്‍ താലിഫ് മന്‍സിലില്‍ താലിഫിനെ (26) ആണ് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അരുണ്‍ എം. കുരുവിള ശിക്ഷിച്ചത്. ഇരവിപുരം ആക്കോലില്‍ ലക്ഷംവീടിന് സമീപം സീനാനിവാസില്‍ ബിനുവിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
2016-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോട് കൂടി ജോലി കഴിഞ്ഞ് തിരികെ സുഹൃത്തിനൊപ്പം വരികയായിരുന്ന ബിനുവിന്റെ ബൈക്ക് ഇരവിപുരം കാവല്‍പ്പുര റെയില്‍വേ ഗേറ്റ് തുറന്നതിന്റെ ഇടയില്‍ പ്രതിയുടെ ബൈക്കില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് താലിഫും ബിനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി കമ്പിവടിയുമായെത്തി ബിനുവിനെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ സംസാരശേഷിയും സംഭവത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ വി. വിനോദ്, എ. നിയാസ് എന്നിവര്‍ ഹാജരായി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി

തൃശൂര്‍. ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 2, വെള്ളി) അവധി

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (02.08.2024, വെള്ളി) അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

ആറ് ജില്ലകളില്‍ നാളെ അവധി. വയനാട്, തൃശൂര്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്,പാലക്കാട് ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം.

ഇടുക്കി, എറണാകുളം ജില്ല കളില്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധിയാണ്.

സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കൊറ്റംകര ചിറവയല്‍ കുറ്റിവിളവീട്ടില്‍ അല്‍ത്താഫ് (24), തെറ്റിച്ചിറ എസ്‌വി നിവാസില്‍ വിനീത് (30) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അയത്തില്‍ ഗുരുമന്ദിരത്തിന് സമീപം റോഡില്‍ വച്ചിരുന്ന പ്രതികളുടെ സ്‌കൂട്ടര്‍ സ്‌കൂള്‍ ബസ് ഓടിച്ച് വന്ന ഡ്രൈവര്‍ മുഹളാര്‍ കോയ മാറ്റിവച്ചതില്‍ പ്രകോപിതാരായി ഇവര്‍ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
സ്‌ക്രൂട്രൈവര്‍ കൊണ്ട് കഴുത്തിനും മുതുകത്തും ഇവര്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് പ്രതികളെ പിടികൂടി. ഇരുവരും കിളികൊല്ലൂര്‍, ഇരവിപുരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസുകളിലും പ്രതികളാണ്. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശശി, എഎസ്‌ഐ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പീഡനക്കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

കൊട്ടാരക്കര: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. ഇളമാട് ഇടത്തറപ്പണ മുറിയില്‍ കൊല്ലുകോണത്ത് അഭിരാജ് ഭവനില്‍ അഭിരാജി (30) നെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ജു മീരാ ശിക്ഷിച്ചത്.
2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ചടയമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ബിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഷുഗു. സി. തോമസ് ഹാജരായി.

യുവതിയെ വീട്ടില്‍ക്കയറി വെടിവച്ചത് ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നത്താല്‍

തിരുവനന്തപുരം: പെരുന്താന്നിയില്‍ യുവതിയെ വീട്ടില്‍ക്കയറി എയര്‍ഗണ്‍ ഉപയോഗിച്ച് പട്ടാപ്പകല്‍ വെടിവച്ചത് പ്രതിയായ വനിതാ ഡോക്ടറും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നെന്ന് പോലീസ്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോ. ദീപ്തിമോള്‍ ജോസാണ് പ്രതി. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിസിപി പോലീസ് വ്യക്തമാക്കി. സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുമ്പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പം ഷിനിയുടെ ഇടപെടലോടെ തടസമായി എന്നതിനാലാണ് വെടിവയ്പ്പ് ആസൂത്രണം ചെയ്തത്. താന്‍ നിരന്തരം മാനസിക സംഘര്‍ഷം അനുഭവിച്ചെന്നും ഷിനിയും കുടുംബവും അതേ മാനസികസംഘര്‍ഷം അനുഭവിക്കുന്നതിനുവേണ്ടിയായിരുന്നു ആക്രമണമെന്നുമാണ് വെടിവയ്ക്കാനുള്ള കാരണമായി ഇവര്‍ പറയുന്നത്. പ്രതി ഡോ. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.
ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കിയാണ് ഷിനിയുടെ വീട്ടിലെത്തിയത്.
കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുനടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലായത്. ദീപ്തി ദിവസങ്ങള്‍ക്ക് മുമ്പ് പെരുന്താന്നിയിലെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. മുഖം പ്രത്യേക തരം തൂവാല ഉപയോഗിച്ച് മറച്ചായിരുന്നു കുറിയര്‍ നല്‍കാനെന്ന പേരിലെത്തിയത്. നീളന്‍കോട്ടും ധരിച്ചിരുന്നു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചിരുന്നില്ല. തെളിവുകള്‍ നിരത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് ഡോ. ദീപ്തി, ഷിനിയുടെ വീട്ടിലെത്തി വെടിയുതിര്‍ത്തത്.

ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഭവം; പിടിയിലാകാന്‍ ഇനിയും രണ്ട് പേര്‍കൂടി

കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. വടക്കേവിള ഗാന്ധിനഗര്‍ 175 വയലില്‍ പുത്തന്‍വീട്ടില്‍ സെയ്ദലി (28), അയത്തില്‍ താഴത്തുവിളവീട്ടില്‍ പ്രസീദ് (24), അയത്തില്‍ കോളജ് നഗര്‍ 221 മടയ്ക്കല്‍ വീട്ടില്‍ ബിവിന്‍ (24) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കളക്ടറേറ്റിന് സമീപത്തുവെച്ചാണ് പ്രതികള്‍ പിടിയിലാണ്. സംഭവത്തില്‍ കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ അല്‍ അമീന്‍ നേരത്തെ പിടിയിലായിരുന്നു. ഇനിയും രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കാറിലും സ്‌കൂട്ടറിലുമെത്തിയ അക്രമികള്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന കുതിരയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള കുതിരയാണ് മര്‍ദ്ദനത്തിനിരയായത്. കുതിരയെ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മര്‍ദ്ദനമേറ്റ വിവരം അറിഞ്ഞത്. കുതിരയുടെ കണ്ണിന് മുകളിലും മുഖത്തും ചെവിക്കും കാലിനുമെല്ലാം പരിക്കേറ്റിരുന്നു. ജില്ലാ വെറ്റിനറി ആശുപത്രിയില്‍ കുതിരയ്ക്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സുമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം

കൊല്ലം: കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് 1, 2, 3 കോടതികളില്‍ 5 മുതല്‍ 24 വരെ പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിലുള്ള കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂര്‍, ഇരവിപുരം, അഞ്ചാലുംമൂട്, കൊട്ടിയം, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളിലെ ഏകദേശം 10000 ത്തോളം പെറ്റികേസ്സുകളാണ് യഞ്ജത്തിലൂടെ പരിഗണനയ്ക്ക് വിധേയമാക്കുന്നത്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവരുടെ പേരിലുള്ള പെറ്റി കേസ്സുകള്‍ അതാത് കോടതികളില്‍ പിഴ ഒടുക്കി തീര്‍പ്പാക്കാണമെന്നും കോടതി നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

തൃശൂരിൽ ഉരുൾപൊട്ടലിന് സാധ്യത

തിരുവനന്തപുരം: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മഴക്കാലമായതിനാൽ ഏതു നിമിഷവും ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ 41 കുടുംബങ്ങൾക്ക് നിർദേശം നൽകി.

കര്‍ക്കിടകവാവ് ബലിതര്‍പ്പണം: കൊല്ലത്ത്‌ ഗതാഗതനിയന്ത്രണം

കൊല്ലം: കൊല്ലം തിരുമുല്ലവാരം കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് കൊല്ലം ഠൗണിലും, പരിസര പ്രദേശങ്ങളിലും പോലീസ് ആഗസ്റ്റ് രണ്ടിന് (ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ) പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ബലിതര്‍പ്പണത്തിനായി തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രൈവറ്റ്, കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസ്സുകള്‍ കൊല്ലം കളക്ട്രേറ്റ്-കാങ്കത്തുമുക്ക്-വെള്ളയിട്ടമ്പലം വഴി സര്‍വ്വീസ് നടത്തണം. ചിന്നക്കടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാങ്കത്ത് മുക്കില്‍ സണ്‍ ബേ ആഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.
ചവറ ഭാഗത്തു നിന്നും കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര കവാടത്തിനു വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്‌കൂളിന്റെ ഭാഗത്തേക്കും നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഈ റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.
തെക്കേ കച്ചേരി മുണ്ടാലുംമൂട് വെളളയിട്ടമ്പലം റൂട്ടില്‍ ഭക്തജനങ്ങളുമായി വരുന്ന ഇരുചക്രവാഹനം, ആട്ടോറിക്ഷാ, മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം എന്നീ ജംഗ്ഷനില്‍ ആളിനെ ഇറക്കിയ ശേഷം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സെന്റ് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്‌സ്, കൊല്ലം ഗേള്‍സ്, ഠൗണ്‍ യു.പി.എസ്, മുളങ്കാടകം എന്നീ സ്‌കൂള്‍ ഗ്രൗണ്ടുകളിലും, മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശ്ശേരി ബസ് ബേ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതും തിരികെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകേണ്ടതുമാണ്.
ഇരുചക്രവാഹനങ്ങള്‍ക്ക് മൂണ്ടാലുംമൂട്-തിരുമുല്ലവാരം ഭാഗത്തേയ്ക്കും, നിയന്ത്രണങ്ങള്‍ പാലിക്കേണ്ട റോഡുകളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല. നാഷണല്‍ ഹൈവേയുടെയും മറ്റ് പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
തിരുവന്തപുരത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും, ചെറിയ വാഹനങ്ങളും മേവറത്ത് നിന്നും തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതും, ആലപ്പുഴ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈ പാസ്സ് വഴിയും പോകേണ്ടതാണ്.
തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതും ആവശ്യമാകുന്ന പക്ഷം പാര്‍ശ്വ റോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിനു എത്തുന്ന ഭക്തജനങ്ങളും, അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗതക്രമീകരണങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും സിറ്റിപോലീസ് കമ്മീഷണര്‍ അറിയിച്ചു.