ശാസ്താംകോട്ട:എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി
ഗോവിന്ദ സദനത്തിൽ വിജയനെ (കുട്ടൻ,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
ഞായർ രാവിലെ ഏഴോടെ ആണ് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.കുടുംബ കലഹത്തെ തുടർന്ന് ഭാര്യ ലേഖയും മക്കളും ഏറെ നാളായി അവരുടെ വീട്ടിലാണ് കഴിയുന്നത്.ഇതിനാൽ ജോലിക്ക് പോകാതെ പിതാവിന്റെ അവിവാഹിതരായ രണ്ട് സഹോദരിമാർക്കൊപ്പമാണ് വിജയൻ
വീട്ടിൽ താമസിച്ചിരുന്നത്.സാമ്പത്തിക ബുദ്ധിമുട്ടും അലട്ടിയിരുന്നതായി പറയപ്പെടുന്നു.ശാസ്താംകോട്ട ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ശൂരനാട് സി.ഐ ജോസഫ് ലിയോൺ ഇൻക്വിസ്റ്റ് നടത്തിയ ശേഷം അനന്തര നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംസ്ക്കാരം തിങ്കൾ പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആനയടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ഫുട്ബോള്‍ കളിക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
ഫുട്ബോള്‍ കളിക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മാധവ് (18) ആണ് മരിച്ചത്. മണ്ണുത്തി പെന്‍ഷന്‍മൂലയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആര്‍ത്തവേദന ബുദ്ധിമുട്ടിക്കുന്നോ? ഇതാ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ
ആര്‍ത്തവ കാലത്ത് ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ നല്ല ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. നല്ല ആഹാരം കഴിച്ചാല്‍ ശരീരത്തിലെ പല ബുദ്ധിമുട്ടുകളും നമ്മള്‍ക്ക് ഒഴിവാക്കാവുന്നതാണ്. ഇതിനായി എന്തെല്ലാം കഴിക്കാം എന്ന് നോക്കാം.
ആര്‍ത്തവ ദിനങ്ങള്‍ പല സ്ത്രീകള്‍ക്കും പേടി സ്വപ്‌നമാണ്. അമിതമായിട്ടുള്ള നടുവേദന, തലവേദന, വയറുവേദന മൂഡ് സ്വിംഗ്‌സ് എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ആര്‍ത്തവം നില്‍ക്കുന്നത് വരെ ഇവര്‍ നേരിടുക. ചിലര്‍ വയറ്റില്‍ ചൂട് പിടിക്കും. ചിലര്‍ മരുന്ന് കഴിക്കും. ചിലര്‍ കമിഴ്ന്ന് കിടക്കും. എന്നാല്‍, ആര്‍ത്തവ സമത്ത് നമ്മള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ചില ആഹാരങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അത്തരത്തിലുള്ള ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇവ ചെയ്തു നോക്കൂ
അയേണ്‍
നല്ലപോലെ അയേണ്‍ അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവ സമയത്ത് കഴിക്കുന്നത് സത്യത്തില്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് ആവശ്യമായ രക്തം എത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് അനീമിയ ഒഴിവാക്കാനും അതുപോലെ ശരീരവേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍, അയേണ്‍ അടങ്ങിയ, ചീര, ചിക്കന്‍, ബീന്‍സ് എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
ഒമേഗ-3 ഫാറ്റി ആസിഡ്‌സ്
ഒമേഗ-3 ഫാറ്റി ആസിഡിന് നമ്മളുടെ ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ തന്നെ ഇത് ആര്‍ത്തവ സമത്ത് ശരീരത്തില്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. അതിനാല്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിനായി മത്സ്യം, ഫ്‌ലാക്‌സീഡ്‌സ്, വാള്‍നട്ട് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിനും നിരവധി ഗുണങ്ങള്‍ ചെയ്യുന്നു.
കാല്‍സ്യവും വിറ്റമിന്‍ ഡിയും
ആര്‍ത്തവകാലത്ത് നല്ലപോലെ കഴിക്കേണ്ട ആഹാരങ്ങളില്‍ ഒന്നാണ് കാല്‍സ്യം അടങ്ങിയ വിഭവങ്ങള്‍. പ്രത്യേകിച്ച് പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ഇലക്കറികള്‍, പ്ലാന്റ് ബേയ്‌സ്ഡ് മില്‍ക്ക് എന്നിങ്ങനെ നിരവധി കാല്‍സ്യം അടങ്ങിയ ആഹാരങ്ങള്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് കഴിക്കാന്‍ പറ്റുന്ന ആഹാരങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ തന്നെ, വിറ്റമിന്‍ ഡിയും ശരീര്തതില്‍ എത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. വിറ്റമിന്‍ ഡി ലഭിക്കാന്‍ നട്ടുച്ചയ്ക്ക് കുറഞ്ഞത് 10 മിനിറ്റെങ്കിലും വെയില്‍ കൊള്ളുക എന്നതാണ് ഒരു പ്രധാന മാര്‍ഗ്ഗം. അതുപോലെ, മുട്ടയുടെ മഞ്ഞ കഴിക്കുന്നതും വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ സഹായിക്കും.
മഗ്‌നീഷ്യം
മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവകാലത്ത് കഴിച്ചാല്‍ ഇത് പേശികളിലെ വലിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കുന്നു. അതിനാല്‍ തന്നെ വേദന കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നട്‌സ്, സീഡ്‌സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിങ്ങനെ മഗ്നീഷ്യം അടങ്ങിയ ആഹാരങ്ങള്‍ ആര്‍ത്തവകാലത്ത് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. നട്‌സ് എല്ലാം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മിതമായി കഴിച്ചില്ലെങ്കില്‍ ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
നാരുകള്‍
നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം. നല്ലപോലെ നാരുകള്‍ കഴിക്കുമ്പോള്‍ ഇത് ദഹനം വേഗത്തിലാക്കാന്‍ സഹായിക്കുന്നുണ്ട്. കൃത്യമായി വയറ്റില്‍ നിന്നും പോകാനും സഹായിക്കുന്നു. അതിനാല്‍ തന്നെ മലബന്ധം പ്രശ്‌നങ്ങള്‍ ആര്‍ത്തവ കാലത്ത് ഇല്ലാതിരിക്കാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍, ചീര, വാഴപ്പിണ്ടി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്.
വെള്ളം കുടിക്കാം
ആര്‍ത്തവ സമയത്ത് നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കുന്നു. അതിനാല്‍, വേദന കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരത്തില്‍ കൃത്യമായി വെള്ളം എത്തുന്നത് ശരീരം നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ തന്നെ, ക്ഷീണം കുറയ്ക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം.
ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.
നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്. ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്.
മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിങ് അന്തരിച്ചു
ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു.
പാക്കിസ്ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സർക്കാരിൽ ഉരുക്ക്, ഖനി വകുപ്പുകളുടെ ചുമതല വഹിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1973–77 കാലഘട്ടത്തിൽ യുകെയിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈകമ്മിഷണറായിരുന്നു. 1977ൽ സാംബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി. 1984ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു.
1931ൽ രാജസ്ഥാനിലെ ഭാരത്പുരിലാണ് ജനനം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലായിരുന്നു പഠനം. പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ ഉപരിപഠനം നടത്തി. 1991ൽ സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻമാറി. 2002ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതോടെ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2008ൽ കോൺഗ്രസിൽനിന്ന് രാജിവച്ചു.
ഓട്ടോയിൽ പെൺകുട്ടിയോട് കാമുകന്റെ അക്രമം; കരച്ചിൽ കേട്ടെത്തിയ യുവതി രക്ഷകയായി
മുംബൈ: ഓട്ടോറിക്ഷയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് രക്ഷയൊരുക്കി യുവതി. പരസ്യക്കമ്പനിയിൽ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്റ്റൈലിൽ പെൺകുട്ടിക്ക് സുരക്ഷാ കവചം തീർത്തത്. ഓഷിവാരയിലാണ് സംഭവം.
ഓഷിവാരയിലെ ശ്രീജി ഹോട്ടൽ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാർ ബസാറിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു യുവതി. ആദർശ് നഗർ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി. അക്രമി അവരെ പിന്തുടർന്നു.
ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റർ ചെയ്യാൻ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവർ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങൾ റെക്കോർഡ് ചെയ്ത് പെൺകുട്ടി സമൂഹമാധ്യമത്തിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചർച്ചയായി.
ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി: രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ
ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ആലപ്പുഴ തകഴി കുന്നുമ്മയില്‍ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്. ആണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം
ബംഗലൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഡാം തകരുന്നത് ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
ഏതാണ്ട് 35000 ക്യുസെക്‌സ് വെള്ളം ഇതിനോടകം തുറന്നു വിട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയുണ്ട്. കര്‍ണാടകയിലെ റായ്ചൂര്, കൊപ്പല്‍, വിജയനഗര, ബെല്ലാരി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. അവിടെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിന്റെ തകർന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധരെ എത്തിക്കും.
പി എസ് ബാനർജി അനുസ്മരണവും പുരസ്കാര സമർപ്പണവും
കുന്നത്തൂർ:പി.എസ് ബാനർജിയുടെ മൂന്നാം ഓർമ്മദിനാചരണത്തിന്റെ ഭാഗമായിഓർമ്മയിൽ ബാനർജി എന്ന പേരിൽ അനുസ്മരണ സമ്മേളനവും പുരസ്ക്കാര വിതരണവും ഞായറാഴ്ച ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വച്ച് നടക്കും.പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആന്റ് ഫൈൻ ആർട്സ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 8 മണിക്ക് ബാനർജി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണന പരിപാടികൾ ആരംഭിക്കും.10 ന് നാടൻപാട്ട് മത്സരം.5.30 ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ അക്കാദമി പ്രസിഡന്റ് സഞ്ജയ് പണിക്കർ അധ്യക്ഷത വഹിക്കും.
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.സമ്മേളനത്തിൽ രമേശ് കരിന്തലക്കൂട്ടത്തിന് ബാനർജി പുരസ്കാരം
കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിക്കും.കോവൂർ കുഞ്ഞുമോൻ എംഎൽഎ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തും.ചലച്ചിത്രതാരം പ്രമോദ് വെളിയനാട് വിശിഷ്ടാതിഥിയാകും.നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് തൃശ്ശൂർ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ അരങ്ങേറും.
യു ടൂബ് സിഇഒ സൂസൻ വൊജിസ്‌കി വിടവാങ്ങി
സ്റ്റാൻഫോർഡിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലോകത്തിനു മുന്നിൽ അവരുടെ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ സ്വന്തം വീടിന്റെ ഗരാജ് വാടകക്ക് കൊടുത്ത വീട്ടുടമ ആയിരുന്നു സൂസൻ. അതായിരുന്നു ഗൂഗിളുമായുള്ള സൂസന്റെ പൊക്കിൾക്കൊടി ബന്ധം. വീടിന്റെ ലോൺ അടയ്ക്കാൻ ഒരു മാസവരുമാനം, അതായിരുന്നു അതിനുള്ള കാരണം.
ഒരു വർഷം കഴിഞ്ഞപ്പോൾ ഗൂഗിളിന്റെ ആദ്യത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി, പതിനാറാമത്തെ ജീവനക്കാരിയായി. പരസ്യങ്ങളെ ഗൂഗിളുമായി ബന്ധിപ്പിക്കുക ആയിരുന്നു ആദ്യത്തെ പ്രധാനപ്പെട്ട ചുമതല, അതിന്റെ വമ്പൻ വിജയത്തിനു ശേഷം, വീഡിയോ സർവീസ് ആരംഭിച്ചപ്പോൾ അതിന്റെ അമരക്കാരിയായി. യൂടൂബ് എന്ന സ്റ്റാർട്ടപ്പിനെ ഏറ്റെടുക്കാനുള്ള ആശയം സൂസന്റേതായിരുന്നു. ഒറിജിനൽ വീഡിയോ സർവീസ് എന്ന ഗൂഗിളിന്റെ ചുവടുവയ്പ്പിനു അതു നൽകിയ ആവേഗം ചില്ലറയല്ല.
പിന്നീടങ്ങോട്ട് നമ്മൾ കണ്ടും കേട്ടുമറിഞ്ഞ എല്ലാ യൂടൂബ് അനുഭവങ്ങൾക്കും പിന്നിൽ സൂസൻ വൊജിസ്‌കി എന്ന ടെക് വനിതയുടെ കൈയൊപ്പുണ്ട്. 2014 മുതൽ 2023 വരെ യൂടൂബിന്റെ സിഇഒ ആയിരുന്ന കാലത്ത് പ്രതിയോഗികൾ ഇല്ലാത്തവിധം യൂടൂബ് പടരുകയും പന്തലിക്കുകയും ചെയ്തു. ഇന്നു കാണുന്ന മിക്കവാറും യൂടൂബ് പ്രതിഭാസങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടത് സൂസന്റെ കാലത്താണ് – ഷോർട്സും യൂടൂബ് ടിവിയും യൂടൂബ് പ്രീമിയവും, അങ്ങനെ ലോകത്തിന്റെ ഏറ്റവും വലിയ വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോമായി യൂടൂബിനെ വളർത്തി വലുതാക്കി.
എങ്കിലും സൂസന്റെ ഏറ്റവും വലിയ യൂടൂബ് വിപ്ലവമായി കണക്കാക്കുന്നത് മോണിറ്റൈസേഷനാണ്. യൂടൂബർമാർ എന്നൊരു വംശം പിറക്കുന്നത് അങ്ങനെയാണ്. വരുമാനം പങ്കുവച്ചുകൊണ്ടു ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് സൂസൻ തുറന്നുകൊടുത്തത് ഉപജീവനത്തിന്റെ, ആവിഷ്കാരത്തിന്റെ, അനന്തസാധ്യതകളായിരുന്നു.
രണ്ടു വർഷമായി ക്യാൻസറുമായുള്ള കഠിന പോരാട്ടത്തിലായിരുന്നു; 56 മത്തെ വയസ്സിൽ ആ പോരാട്ടം അവസാനിച്ചു.
ലോകത്തെ കൂട്ടിയിണക്കിയ കാഴ്ചകൾക്ക് യൂടൂബ് എന്ന അമരത്വം നൽകി സൂസൻ വിടവാങ്ങി

































