28.8 C
Kollam
Wednesday 17th December, 2025 | 08:32:26 PM
Home Blog Page 2288

കുന്ദമംഗലത്ത് ബൈക്ക് യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ പിക്കപ്പ് വാനിലെ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്. കുന്ദമംഗലത്ത് ബൈക്ക് യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ പിക്കപ്പ് വാനിലെ ഡ്രൈവർ അറസ്റ്റിൽ. വെള്ളിപ്പറമ്പ് സ്വദേശി സലാഹുദ്ദീനാണു പിടിയിലായത്. അപകടത്തിൽ പുതുപ്പാടി സ്വദേശി നാജിയ ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം. കുന്ദമംഗലം പടനിലത്ത് വച്ച് ബൈക്കും പിക്കപ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന പുതുപ്പാടി സ്വദേശി നാജിയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം നിർത്താതെ പോയ പിക്കപ്പ് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടൂരിൽ ആളൊഴിഞ്ഞ ഭാഗത്ത് പിക്കപ്പ് വാൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡ്രൈവറായ വെള്ളി പറമ്പ് സ്വദേശിച്ച് സലാഹുദ്ദീനെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.

ജെസ്ന തിരോധാനം, വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും

കോട്ടയം.ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം

കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി ഇന്നലെ വെളിപ്പെടുത്തിയത്. ഇതിൽ വസ്തുത ഉണ്ടൊയെന്ന് പരിശോധിക്കുകയാണ് സി ബി ഐ അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. മുണ്ടക്കയം സ്വദേശിയായ സ്ത്രീയെ അന്വേഷണ സംഘം ഫോണിൽ ബന്ധപ്പെട്ടു. വിശദമായ മൊഴി നാളെ രേഖപ്പെടുത്തിയേക്കും . ജസ്ന ലോഡ്ജിൽ എത്തിയിട്ടില്ലാന്നായിരുന്നു ലോഡ്ജ് ഉടമയുടെ പ്രതികരണം മുൻ ജീവനക്കാരിയായ സ്ത്രീക്ക് തന്നോടുള്ള വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും ലോഡ്ജ് ഉടമ ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചിരുന്നു. പുതിയ വെളിപെടുത്തൽ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാകും സിബിഐയുടെ തുടർ നടപടികൾ ഉണ്ടാവുക

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയിലും സംസ്‌കൃതത്തിലും പേരുകള്‍ , കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമർപിച്ച ഹർജി തള്ളി

കൊച്ചി.പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയിലും സംസ്‌കൃതത്തിലും പേരുകള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാർ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ പി.വി. ജീവേഷ് ആണ് ഹർജി നൽകിയിരുന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീ മൂന്നു നിയമങ്ങള്‍ നിലവില്‍ വരുന്നത് ചോദ്യം ചെയ്തായിരുന്നു ഹർജി.
ഭരണഘടനയിൽ ഹിന്ദിയെ ദേശീയ ഭാഷയായി വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നത്.

ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

ഇടുക്കി. ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ 301 കോളനിക്ക് സമീപം കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ ഇറങ്ങിയ ആനകൾ നേരിയ തോതിൽ നാശം ഉണ്ടാക്കി. ആർ ആർ ടി ആനകളെ നിരീക്ഷിക്കുകയാണ്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

വാർത്താനോട്ടം

2024 ആഗസ്റ്റ് 19

? കേരളീയം ?

? സംസ്ഥാനത്ത് ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടാണ്.

? മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയര്‍ വനിതാ ഡോക്ടറുടെ അച്ഛന്‍.

? എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും കാസര്‍കോടിനാണ് എയിംസ് ആവശ്യമെങ്കില്‍ അത് അവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.

? വയനാട്ടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

? വയനാട് ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ ചൂരല്‍മലയിലെ ഗ്രാമീണ ബാങ്ക് ഇഎംഐ പിടിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ക്കുളള നിര്‍ദ്ദേശം.

? വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് . ഇന്ന് തിരുവനന്തപുരത്ത് എസ്എല്‍ബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

? വയനാട് ഉരുള്‍ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്സ്. ചൂരല്‍ മല മുതല്‍ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

? മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മുല്ലപ്പെരിയാര്‍ ഡാം ഭീതി പടര്‍ത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഹൃദയത്തില്‍ ഇടി മുഴക്കം പോലെ ആണ് ഡാം നില്‍ക്കുന്നതെന്നും കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

? മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്.

? റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.

? പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജാണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ്
ചികിത്സയിലായിരുന്നു.

? ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് അന്തരിച്ചു. 1985 ല്‍ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സനാണ് സംവിധാനം ചെയ്തത് . ഒഎന്‍വി കുറുപ്പ്, രവീന്ദ്രന്‍ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ ചിത്രത്തിലേതാണ് .

?? ദേശീയം ??

?കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വിഷയം പരിഗണിക്കും. സുപ്രീംകോടതി ഇടപെടല്‍ തേടി രണ്ട് അഭിഭാഷകരും തെലങ്കാനയില്‍ നിന്നുള്ള ഡോക്ടറും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

? കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്

? ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഐഎന്‍എസ് അഡയാറില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

? യുഎസിലെ ടെക്‌സാസില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലിയാന്‍ഡറിലെ താമസക്കാരായ അരവിന്ദ് മണി, ഭാര്യ പ്രദീപ അരവിന്ദ്, മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് ലാംപാസ് കൗണ്ടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.

? തമിഴ്നാട് കൊടൈക്കനാലില്‍ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

? ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ സഖ്യത്തിന് തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

? മുന്‍മുഖ്യമന്ത്രി ചംപായ് സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ക്കിടെ പരോക്ഷപ്രതികരണവുമായി ജെ.എം.എം അധ്യക്ഷനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍. അവര്‍ ഗുജറാത്തില്‍നിന്നും അസമില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും നേതാക്കളെ കൊണ്ടുവന്ന് വിഷംകുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കും.

?? അന്തർദേശീയം ??

? സൗദി അറേബ്യ എംപോക്സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. എംപോക്സ്
ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോളതലത്തില്‍ എംപോക്സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം.

? ലണ്ടനില്‍ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ വനിതാ ക്രൂ അംഗത്തെ ഹോട്ടല്‍ മുറിയില്‍ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

? റഷ്യയുടെ കൂടുതല്‍ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈന്‍. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍ക്‌സില്‍ സൈനിക ഓഫീസ് തുറന്നിരിക്കുകയാണ് യുക്രൈന്‍ പട്ടാളം. കുര്‍ക്‌സ് മേഖലയില്‍ 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈന്‍ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രൈന്‍ നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.

??കായികം???‍♀️

? ഡല്‍ഹിയിലെ വന്‍ സ്വീകരണത്തിനു പിന്നാലെ സ്വന്തം നാട്ടുകാര്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കരുതിവെച്ചത് മറ്റൊരു ഗംഭീര സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട താരം വഴിയിലുടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്വന്തം ഗ്രാമമായ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബലാലിയിലെത്തിയത് മൂന്നര മണിക്കൂറിന് പകരം 12 മണിക്കൂര്‍ കൊണ്ട്.

ബിജെപി റാഞ്ചുമോ സോറനെ, റാഞ്ചിയില്‍ ചര്‍ച്ച

റാഞ്ചി. ജെ എം എം മുതിർന്ന നേതാവും ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയുമായ ചംപൈ സോറൻ ഉടൻ പാർട്ടി വിടും. പുതിയ പാർട്ടി രൂപീകരിക്കാനാണ് ചംപൈ സോരന്റെ നീക്കം. പാർട്ടിക്കെതിരെ തുറന്ന അതൃപ്തി രേഖപ്പെടുത്തിയ ചംപൈ സോറനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ബിജെപിയും ആരംഭിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾ അദ്ദേഹവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. ചംപൈ സോറനെ ഒപ്പം നിർത്താൻ ആയാൽ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ പല മണ്ഡലങ്ങളിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഹിന്ദുസ്ഥാനി ആവാം മോർച്ച അധ്യക്ഷൻ ജിതിൻ മാഞ്ചിയും ചംപൈ സോറനെ എന്‍ഡിഎ യിലേക്ക് ക്ഷണിച്ചു. ചംപൈ സോറൻ പാർട്ടി വിട്ടാൽ തെരഞ്ഞെടുപ്പ് സമയത്ത് ജെ എം എം നേരിടുക വലിയ തിരിച്ചടിയായിരിക്കും..

സഖറിയ മാർ അന്തോണിയോസിൻ്റെ ഒന്നാം ഓർമപ്പെരുന്നാളിനു കൊടിയേറി

ശാസ്താംകോട്ട . ഓർത്തഡോക്സ് സഭ കൊച്ചി, കൊല്ലം ഭദ്രാ സനാധിപനായിരുന്ന സഖറിയ മാർ അന്തോണിയോസിൻ്റെ ഒന്നാം ഓർമപ്പെരുന്നാളിനു ശാസ്‌താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ തുടക്കമായി. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസി യോസ് കൊടിയേറ്റി.

ചാപ്പൽ മാനേജർ ഫാ.സാമു വൽ ജോർജ്, ഫാ.വൈ.തോമസു കുട്ടി, ഫാ.വൈ.ഗീവർഗീസ്, ഫാ. ഏബ്രഹാം കെ. ജോൺ, സഭാ മാ നേജിങ് കമ്മിറ്റിയംഗം ജോൺ സൺ കല്ലട, ചാപ്പൽ കൗൺ സിൽ അംഗം വൈ. ജോയി, ഡീക്കൻ ഗീവർഗീസ് ബേബി എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 6നു കൊൽക്കത്തെ ഭദ്രാസനാധി പൻ അലക്സസിയോസ് മാർ യൗ സേബിയോസ് പ്രഭാഷണം നട ത്തും.

തുടർന്ന് പ്രദക്ഷിണം, ഗ്ലൈഹിക വാഴവ്, ആശീർവാദം. നാളെ രാവിലെ 8ന് ഓർത്തഡോ ക്സ് സഭ പരമാധ്യക്ഷൻ പരിശു ദ്ധ ബസേലിയോസ് മാർത്തോ മ്മാ മാത്യൂസ് തൃതീയൻ കാതോ ലിക്കാ ബാവയുടെ കാർമികത്വ ത്തിൽ കുർബാന. തുടർന്ന് കബ റിങ്കൽ ധൂപ പ്രാർഥന, ഗ്ലൈഹിക വാഴ്വ്, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും.

സംസ്ഥാന പുതിയ ധനസെക്രട്ടറി, അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം . പുതിയ ധനസെക്രട്ടറിയില്‍ അനിശ്ചിതത്വം തുടരുന്നു. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഇന്ന് ചുമതലയൊഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥര്‍. കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥരുടെ നിലപാട്.ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേര് മുന്നോട്ട്‌വയ്ക്കാതെ ധനവകുപ്പ്

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അധിക ചുമതല നല്‍കാന്‍ നീക്കം. ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ നിയമിച്ചേക്കും. കെ.ആര്‍.ജ്യോതിലാല്‍, ഡോ.എ.ജയതിലക് എന്നിവരും പരിഗണനയിലുണ്ട്.

വയനാട് ഉരുൾപൊട്ടൽ,വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

വയനാട്. ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും.തിരുവനന്തപുരത്തെ റസിഡൻസി ടവറിൽ രാവിലെ 10.30 യക്കാണ് നിർണായക യോഗം.ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പടെ യോഗത്തിൽ ചർച്ചയാകും. ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതടക്കം ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യും.നേരത്തെ വയനാട് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും വായ്പകൾ എഴുതി തള്ളുന്നതിൽ പരിമിതികളുണ്ടെന്നും അർഹതപ്പെട്ടവരുടെ വായ്പകൾ തള്ളാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നതെന്ന് ബാങ്കേഴ്സ് സമിതി കൺവീനർ പ്രതികരിച്ചിരുന്നു. ഇന്നത്തെ നിർണായക യോഗത്തിൽ ദുരിതബാധിത പ്രദേശത്ത് ബാങ്ക് മാനേജർമാരും ആർബിഐ പ്രതിനിധികളും പങ്കെടുക്കും.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും. മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിൽ മഴ കനത്തേക്കും.കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.വടക്കൻ കർണാടകക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതചുഴി മുതൽ തെക്ക് കിഴക്കൻ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ ഒന്നര കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിൻറെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.