ജാതിവെറിയിൽ പീഡനം അൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു 20 പേർക്കെതിരെ കേസ്
ധർമപുരി( തമിഴ്നാട്). തമിഴ്നാട് ധർമപുരിയിൽ ജാതിവെറിയെ തുടർന്ന് അൻപതുകാരിയായ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. മകൻ ഉന്നത ജാതിയിൽപ്പെട്ട യുവതിയുമായി ഒളിച്ചോടിയതിനായിരുന്നു ക്രൂരപീഡനം. 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.
കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. ഗ്രാമത്തിലെ യുവാവും സമീപഗ്രാമത്തിലെ യുവതിയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ 14 ന് ഇവർ ഒളിച്ചോടി. ഇവരെ അന്വേഷിച്ചാണ് പെൺകുട്ടിയുടെ പിതാവും സംഘവും യുവാവിൻ്റെ വീട്ടിലെത്തിയത്. മകൻ പോയത് പോലും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. യുവാവിൻ്റെ പിതാവിനെ സംഘം മർദിച്ചു. ഇത് തടയാനെത്തിയ മാതാവിനെ ബന്ധുക്കളുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കി മർദ്ദിച്ചു. തുടർന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരതയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടിയുണ്ടായില്ലെന്ന് യുവാവിൻ്റെ കുടുംബം കുറ്റപ്പെടുത്തി. പ്രതിഷേധത്തിനൊടുവിലാണ് പെൺകുട്ടിയുടെ പിതാവ് ഭൂപതി, മാതാവ് ശെൽവി ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തത്.
തിരുവന്തപുരം. നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പീഡന പരാതി.വൈസ് പ്രസിഡണ്ടും ഒമ്പതാം വാർഡായ പാവൂർകോണം മെമ്പറുമായ അബി ശ്രീരാജിനെതിരെയാണ് പരാതി.പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ 2021 മുതൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയിന്മേൽ കിളിമാനൂർ പോലീസ് കേസ് എടുത്തു.സ്വതന്ത്രനായി മത്സരിച്ച അബി ശ്രീരാജിന്റെ പിന്തുണയോടെയാണ് സിപിഎം ഭരണ സമിതി നഗരൂർ പഞ്ചായത്ത് ഭരിക്കുന്നത്.
കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ,നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ അബി ശ്രീരാജ്, 2021 മുതൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുടുംബ പ്രശ്നം പരിഹരിക്കാമെന്നും പഞ്ചായത്തിൽ ജോലി നൽകാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചാണ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി അബി ശ്രീരാജ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. അബി ശ്രീരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്ത കിളിമാനൂർ പോലീസ് ബലാത്സംഗം, തട്ടികൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, SCST അട്രോസിറ്റി ആക്ട് എന്നീ വകുപ്പുകൾ ചുമത്തി. തിരുവനന്തപുരം സ്നേഹിതയിൽ കഴിയുന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ പരാതി വിശദമായി പരിശോധിച്ചതിനുശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് കിളിമാനൂർ പോലീസ് വ്യക്തമാക്കി. ഒമ്പതാം വാർഡായ പാവൂർകോണത്ത് നിന്ന് സ്വതന്ത്രനായാണ് അബി ശ്രീരാജ് മത്സരിച്ചു വിജയിച്ചത്.സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ ഭരണസമിതിയ്ക്ക് പിന്തുണ നൽകിതോടെയാണ് വൈസ് പ്രസിഡന്റ് പദവി ലഭിച്ചത്. 17 അംഗങ്ങളുള്ള നഗരൂർ പഞ്ചായത്തിൽ അബി ശ്രീരാജിന്റെ കൂടി പിന്തുണയോടെ എൽഡിഎഫിന് 8 അംഗങ്ങളാണ് ഉള്ളത്
തിരുവനന്തപുരം: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിഷൻ റിപ്പോർട്ട് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെയാണ് റിപ്പോർട്ട് കൈമാറുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിടുന്നത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. അതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ പൂർണമായി ഒഴിവാക്കും. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ പുറത്തുവിടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിടില്ല.
മൊഴികളും ആളുകളെ ബാധിക്കുന്ന വിവരങ്ങളും ഉൾപ്പെടെയുള്ളവ പുറത്തുവരുന്നില്ലെങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം മൊഴി നല്‍കിയ താന്‍ കണ്ട ശേഷമേ, റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പാടുള്ളൂ എന്നായിരുന്നു അപ്പീലിൽ രഞ്ജിനി ആവശ്യപ്പെട്ടത്. കമ്മിറ്റിക്ക് മുന്നില്‍ രഞ്ജിനി മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴി പുറത്തു വരരുത് എന്നാണ് കോടതിയില്‍ രഞ്ജിനിയുടെ അഭിഭാഷകന്‍ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ പുറത്തു വരരുത് എന്നാണോ താങ്കളുടെ ആവശ്യമെന്ന് കോടതി ചോദിച്ചു. കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയപ്പോൾ, മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. ആ ഉറപ്പു പാലിക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.
ഇടുക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് പറഞ്ഞ് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുത് എന്ന് പറയുന്നതിൽ അർഥമില്ല. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.
ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത തിരിച്ചറിഞ്ഞു ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി. തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.
കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണം. പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു.
കോഴിക്കോട്. കുന്ദമംഗലത്ത് ബൈക്ക് യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ പിക്കപ്പ് വാനിലെ ഡ്രൈവർ അറസ്റ്റിൽ. വെള്ളിപ്പറമ്പ് സ്വദേശി സലാഹുദ്ദീനാണു പിടിയിലായത്. അപകടത്തിൽ പുതുപ്പാടി സ്വദേശി നാജിയ ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം. കുന്ദമംഗലം പടനിലത്ത് വച്ച് ബൈക്കും പിക്കപ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന പുതുപ്പാടി സ്വദേശി നാജിയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം നിർത്താതെ പോയ പിക്കപ്പ് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടൂരിൽ ആളൊഴിഞ്ഞ ഭാഗത്ത് പിക്കപ്പ് വാൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡ്രൈവറായ വെള്ളി പറമ്പ് സ്വദേശിച്ച് സലാഹുദ്ദീനെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.
കോട്ടയം.ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം
കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി ഇന്നലെ വെളിപ്പെടുത്തിയത്. ഇതിൽ വസ്തുത ഉണ്ടൊയെന്ന് പരിശോധിക്കുകയാണ് സി ബി ഐ അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. മുണ്ടക്കയം സ്വദേശിയായ സ്ത്രീയെ അന്വേഷണ സംഘം ഫോണിൽ ബന്ധപ്പെട്ടു. വിശദമായ മൊഴി നാളെ രേഖപ്പെടുത്തിയേക്കും . ജസ്ന ലോഡ്ജിൽ എത്തിയിട്ടില്ലാന്നായിരുന്നു ലോഡ്ജ് ഉടമയുടെ പ്രതികരണം മുൻ ജീവനക്കാരിയായ സ്ത്രീക്ക് തന്നോടുള്ള വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും ലോഡ്ജ് ഉടമ ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചിരുന്നു. പുതിയ വെളിപെടുത്തൽ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാകും സിബിഐയുടെ തുടർ നടപടികൾ ഉണ്ടാവുക
കൊച്ചി.പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയിലും സംസ്‌കൃതത്തിലും പേരുകള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാർ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ പി.വി. ജീവേഷ് ആണ് ഹർജി നൽകിയിരുന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീ മൂന്നു നിയമങ്ങള്‍ നിലവില്‍ വരുന്നത് ചോദ്യം ചെയ്തായിരുന്നു ഹർജി. ഭരണഘടനയിൽ ഹിന്ദിയെ ദേശീയ ഭാഷയായി വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നത്.
ഇടുക്കി. ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ 301 കോളനിക്ക് സമീപം കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ ഇറങ്ങിയ ആനകൾ നേരിയ തോതിൽ നാശം ഉണ്ടാക്കി. ആർ ആർ ടി ആനകളെ നിരീക്ഷിക്കുകയാണ്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
? സംസ്ഥാനത്ത് ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടാണ്.
? മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയര്‍ വനിതാ ഡോക്ടറുടെ അച്ഛന്‍.
? എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും കാസര്‍കോടിനാണ് എയിംസ് ആവശ്യമെങ്കില്‍ അത് അവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.
? വയനാട്ടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
? വയനാട് ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ ചൂരല്‍മലയിലെ ഗ്രാമീണ ബാങ്ക് ഇഎംഐ പിടിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ക്കുളള നിര്‍ദ്ദേശം.
? വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് . ഇന്ന് തിരുവനന്തപുരത്ത് എസ്എല്‍ബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
? വയനാട് ഉരുള്‍ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്സ്. ചൂരല്‍ മല മുതല്‍ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
? മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മുല്ലപ്പെരിയാര്‍ ഡാം ഭീതി പടര്‍ത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഹൃദയത്തില്‍ ഇടി മുഴക്കം പോലെ ആണ് ഡാം നില്‍ക്കുന്നതെന്നും കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
? മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്.
? റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.
? പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജാണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.
? ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് അന്തരിച്ചു. 1985 ല്‍ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സനാണ് സംവിധാനം ചെയ്തത് . ഒഎന്‍വി കുറുപ്പ്, രവീന്ദ്രന്‍ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ ചിത്രത്തിലേതാണ് .
?? ദേശീയം ??
?കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വിഷയം പരിഗണിക്കും. സുപ്രീംകോടതി ഇടപെടല്‍ തേടി രണ്ട് അഭിഭാഷകരും തെലങ്കാനയില്‍ നിന്നുള്ള ഡോക്ടറും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
? കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്
? ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഐഎന്‍എസ് അഡയാറില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
? യുഎസിലെ ടെക്‌സാസില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലിയാന്‍ഡറിലെ താമസക്കാരായ അരവിന്ദ് മണി, ഭാര്യ പ്രദീപ അരവിന്ദ്, മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് ലാംപാസ് കൗണ്ടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.
? തമിഴ്നാട് കൊടൈക്കനാലില്‍ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
? ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ സഖ്യത്തിന് തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
? സൗദി അറേബ്യ എംപോക്സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. എംപോക്സ് ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോളതലത്തില്‍ എംപോക്സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം.
? ലണ്ടനില്‍ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ വനിതാ ക്രൂ അംഗത്തെ ഹോട്ടല്‍ മുറിയില്‍ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
? റഷ്യയുടെ കൂടുതല്‍ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈന്‍. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍ക്‌സില്‍ സൈനിക ഓഫീസ് തുറന്നിരിക്കുകയാണ് യുക്രൈന്‍ പട്ടാളം. കുര്‍ക്‌സ് മേഖലയില്‍ 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈന്‍ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രൈന്‍ നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.
??കായികം???♀️
? ഡല്‍ഹിയിലെ വന്‍ സ്വീകരണത്തിനു പിന്നാലെ സ്വന്തം നാട്ടുകാര്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കരുതിവെച്ചത് മറ്റൊരു ഗംഭീര സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട താരം വഴിയിലുടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്വന്തം ഗ്രാമമായ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബലാലിയിലെത്തിയത് മൂന്നര മണിക്കൂറിന് പകരം 12 മണിക്കൂര്‍ കൊണ്ട്.