Home Blog Page 2268

രാഹുല്‍ഗാന്ധിയുടെ ജീവിതത്തെ അധികരിച്ച് പുസ്തകം

കരുനാഗപ്പള്ളി. ലോക്സഭാപ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ജീവിതത്തെ അധികരിച്ച് വി എസ് രതീദേവി എഴുതിയ ജീവ ചരിത്രം അഗ്നിചിറകുള്ള സ്നേഹപക്ഷി എന്ന പുസ്തകത്തിന്‍റെ പ്രകാശനം 28ന് ഉച്ചക്ക് രണ്ടിന് തേവര്‍കാവ് വിദ്യാധിരാജ കോളജ്ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സില്‍ കെ സി വേണുഗോപാല്‍എംപി സിആര്‍ മഹേഷ് എംഎല്‍എക്ക് നല്‍കി നിര്‍വഹിക്കും. ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും

ശാസ്താംകോട്ട:മിനിമം വേതനം 699 രൂപയാക്കുക,എൻ.എൻ.എം.എസ് ഫോട്ടോയെടുക്കൽ അവസാനിപ്പിക്കുക,അളവും കനവും അശാസ്ത്രീയമായി പരിശോധിച്ച് വേതനം വെട്ടി കുറയ്ക്കുന്നത് അവസാനിപ്പിക്കുക,ഉത്സവബത്ത 3000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹാത്മാ ഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ പട്ടിണി മാറ്റാനും സ്ത്രീ ശാക്തീകരണത്തിനും
വേണ്ടിയാണ് കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയതെന്നും,അശാസ്ത്രീയ പരിഷ്ക്കാരങ്ങളിലൂടെ പദ്ധതി ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നിയോജക മണ്ഡലം പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,ഐഎൻടിയുസി സംസ്ഥാന നിർവ്വാഹ സമിതി അംഗം തുണ്ടിൽ നൗഷാദ്,റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം,പഞ്ചായത്ത് പ്രസിസന്റ്മാരായ എസ്.ശ്രീകുമാർ,ബിനു മംഗലത്ത്,ഡിസിസി ഭാരവാഹികളായ തോമസ് വൈദ്യൻ,ബി.ത്രിതീപ് കുമാർ,ദിനേശ് ബാബു,നേതാക്കളായ ഗോകുലം അനിൽ,സുരേഷ് ചന്ദ്രൻ, ഷീജ രാധാകൃഷ്ണൻ,ജി.ഗംഗാദേവി, എം.വൈ നിസാർ,ഗോപൻ പെരുവേലിക്കര,പ്രസന്നൻ വില്ലാടൻ,ആർ.ഡി പ്രകാശ്,ചക്കുവള്ളി നസീർ,ഷിബു മൺറോ,സന്തോഷ് കൊമ്പിപ്പിള്ളിൽ,ജയശ്രീരമണൻ, വത്സല കുമാരി,അസൂറ ബീവി,വൈ.നജിം,സിജു കോശി വൈദ്യൻ,റിയാസ് പറമ്പിൽ,ലത്തീഫ് പെരുംകുളം,ബിജുരാജൻ,ലാലി ബാബു, ഷംലാ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.

സി ആർ മഹേഷ് എംഎൽഎ മെറിറ്റ് അവാർഡ് ആഗസ്റ്റ് 31ന്

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി ആർ മഹേഷ് എംഎൽഎ മെറിറ്റ് അവാർഡ് ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 2 മണി മുതൽ കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്ററിൽ വച്ച് കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്നു. 2024വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികളും അവാർഡ് പരിപാടിയിൽ പങ്കെടുക്കണമെന്ന് എംഎൽഎ ഓഫീസിൽ നിന്നും അറിയിച്ചു

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍

വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടം പിടിച്ചു. ആശ ശോഭന, സജന സജീവന്‍ എന്നിവരാണ് ഇടം കണ്ടത്.
ഹര്‍മന്‍പ്രീത് കൗറാണ് ടീം ക്യാപ്റ്റന്‍. സ്മൃതി മന്താനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷ്, യസ്തിക ഭാട്ടിയ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഉമ ഛേത്രി, തനുജ കന്‍വാര്‍, സൈമ താക്കൂര്‍ എന്നിവര്‍ ട്രാവലിങ് റിസര്‍വ് താരങ്ങളാണ്.
ഒക്ടോബര്‍ 3 മുതല്‍ 20 വരെ യുഎഇയിലാണ് പോരാട്ടം. ആഭ്യാന്തര കലാപത്തെ തുടര്‍ന്നു ബംഗ്ലാദേശില്‍ നടക്കേണ്ട ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാകര്‍, ദയാളന്‍ ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്, സജന സജീവന്‍.

ടെലിഗ്രാം നിരോധിക്കുമോ….? സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

രാജ്യത്തെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമില്‍ ഇന്ത്യയില്‍ മാത്രം അഞ്ച് ദശലക്ഷത്തിലധികം റജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്.
വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ടെലിഗ്രാമിനെക്കുറിച്ച് അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം പാരിസില്‍ ടെലിഗ്രാം സിഇഒ പവല്‍ ദുറോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും ടെലിഗ്രാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പണം അപഹരിക്കല്‍, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കാലങ്ങളില്‍ ടെലിഗ്രാം വിമര്‍ശനം നേരിട്ടിരുന്നു. അടുത്തിടെ നടന്ന യുജിസി-നീറ്റ് വിവാദത്തില്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതും പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതും പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. ഈ വെല്ലുവിളികള്‍ക്ക് ഇടയിലും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശപ്പെട്ട് നിരവധി നടപടികളും ടെലിഗ്രാം സ്വീകരിച്ചിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരണം ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരണം ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി. ‘എഡ്യുക്കേഷന്‍ ബോര്‍ഡുകളില്‍ ഉടനീളം തുല്യത സ്ഥാപിക്കല്‍’ എന്ന തലക്കെട്ടോടെയുള്ള റിപ്പോര്‍ട്ടിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 9 മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ മാര്‍ക്ക് പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലവുമായി കൂട്ടിയോജിപ്പിച്ച് പുതിയ മൂല്യനിര്‍ണ്ണയ മോഡലിന് രൂപം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഒപ്പം തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പരമ്പരാഗത പരീക്ഷാ രീതികളില്‍ നിന്ന് പൂര്‍ണമായി മാറുന്നതാണ് പുതിയ രീതി. പുതിയ മോഡല്‍ അനുസരിച്ച് പന്ത്രണ്ടാം ക്ലാസ് ഫലങ്ങളെ മുന്‍ അധ്യയന വര്‍ഷങ്ങളിലെ മാര്‍ക്ക് സ്വാധീനിക്കും. പന്ത്രണ്ടാം ക്ലാസ് ഫലത്തിന്റെ 15 ശതമാനം ഒന്‍പതാം ക്ലാസില്‍ നിന്നും 20 ശതമാനം പത്താം ക്ലാസില്‍ നിന്നും 25 ശതമാനം പതിനൊന്നാം ക്ലാസ്സില്‍ നിന്നുമായിരിക്കും. ബാക്കി 40 ശതമാനം മാത്രമായിരിക്കും പന്ത്രണ്ടാം ക്ലാസിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഉണ്ടാവുക. ഒരു വിദ്യാര്‍ഥിയുടെ അക്കാദമിക് യാത്രയുടെ കൂടുതല്‍ സമഗ്രമായ വിലയിരുത്തല്‍ സാധ്യമാക്കാനാണ് പുതിയ രീതിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണ നിര്‍ദ്ദേശം പാഠ്യപദ്ധതിയില്‍ തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നു. ഡാറ്റ മാനേജ്‌മെന്റ്, കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സംഗീതം, കലകള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ നിര്‍ബന്ധിത കോഴ്‌സുകള്‍ക്കായി റിപ്പോര്‍ട്ട് വാദിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലുടനീളമുള്ള വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ക്രെഡിറ്റ് അധിഷ്ഠിത സംവിധാനവും പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. ഈ സംവിധാനത്തിന് കീഴില്‍, വിദ്യാര്‍ഥികള്‍ ഓരോ വിഷയത്തിനും ഒരു നിശ്ചിത എണ്ണം ക്രെഡിറ്റുകള്‍ നേടേണ്ടതുണ്ട്. ഉദാഹരണത്തിന്, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ 40ല്‍ 32 ക്രെഡിറ്റുകള്‍ നേടണം. 11, 12 ക്ലാസുകളില്‍ ഉള്ളവര്‍ 44ല്‍ 36 ക്രെഡിറ്റുകള്‍ നേടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബാക്കിയുള്ള ക്രെഡിറ്റുകള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴി ലഭിക്കും. ജൂലൈയിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് എന്‍സിഇആര്‍ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

‘എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’….മോഹന്‍ലാല്‍…. കത്തിന്റെ പൂര്‍ണരൂപം പുറത്ത്

കൊച്ചി: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് നടന്‍ മോഹന്‍ലാല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കൈമാറിയ കത്ത് പുറത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാലിന്റെ കത്ത് പൂര്‍ണരൂപം…
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു .രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതീവഗൗരവത്തോടെ അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. വനിതാ അംഗങ്ങള്‍ അടക്കം മുകേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിനെതിരെ ഒരുവിഭാഗം നേതാക്കള്‍ നേരത്തെ കടുത്ത അമര്‍ഷം പാര്‍ട്ടിയെ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച നേതാവല്ല മുകേഷെന്നും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നായിരുന്നു മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതികരണം.

അമ്മ ആടിയുലഞ്ഞു, മോഹന്‍ലാല്‍ രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ആടി ഉലഞ്ഞ് താരസംഘടനയായ അമ്മ. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.
റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ജനറല്‍ സെക്രട്ടറിയുടെ പകരം ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിനായിരുന്നു. എന്നാല്‍ ബാബുരാജിനെതിരെയും ആരോപണം ഉയര്‍ന്നു. ഇതിനിടെ പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി നിശ്ചയിച്ച ഭാരവാഹി യോഗം അനിശ്ചിതമായി നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.

അമ്മ ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി. ഹേമാ കമ്മീഷൻ്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ അമ്മഭരണസമിതി പിരിച്ചുവിട്ടു. മോഹൻലാൽ അടക്കം അമ്മ കമ്മിറ്റിയിലെ എല്ലാരും രാജിവെച്ചു.

അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കം ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനറല്‍സെക്രട്ടരിക്കും ജോയിന്‍സെക്രട്ടറിക്കും അടക്കും നിരവധി പേര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂട്ടരാജി. പൊതുയോഗം ചേര്‍ന്ന് പുതിയഭരണസമിതിയെ തിരഞ്ഞെടുക്കും. കൈനീട്ടം അടക്കം കൊടുക്കേണ്ടത് കൊണ്ട് രണ്ട് മാസം ആഡഹോക്ക് കമ്മിറ്റി ചുമതല നിര്‍വഹിക്കും