പുനലൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. പുനലൂര്‍ ചെമ്മന്തൂര്‍ ബ്രൈറ്റ് വില്ലയില്‍ മാത്യു.സി. ജോര്‍ജ് (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8ന് ചെമ്മന്തൂര്‍ പുളിമൂട് റോഡില്‍ നിന്നും ബൈക്കില്‍ സഞ്ചരിക്കവേ മാത്യു ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചു പോയി. അതേ സമയം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വലതുഭാഗത്തെ കണ്ണാടി ഉറപ്പിച്ചിട്ടുള്ള കമ്പി ഇദ്ദേഹത്തിന്റെ കഴുത്തില്‍ കുത്തി കയറുകയും ചെയ്തു. ഭാര്യ: പരേതയായ ബ്രിജിത്ത മാത്യു. മക്കള്‍: ബ്രൈറ്റ്, ബ്രില്ലിയന്റ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി പുനലൂര്‍ താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ നടക്കും.
നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)ശാസ്താം കോട്ട ബ്ലോക്ക് വയോജന ദിനാചരണം
ശാസ്താം കോട്ട.കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) ബ്ലോക്ക് വയോജന ദിനാചരണം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു.
ബ്ലോക്ക് പ്രസിഡൻ്റ് എ.രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണം KSSPU ജില്ലാ വൈസ് പ്രസിഡൻ്റ് കെകെ ശിവശങ്കരപ്പിള്ള ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി ഗിരിജാദേവി പ്രസംഗിച്ചു. ഡോ.എ തങ്കപ്പൻ ,എം. ഭദ്രൻ എന്നിവർ ആരോഗ്യ ക്ലാസ്സ് നടത്തി.
ബ്ലോക്ക് സെക്രട്ടറി ആര്‍ വിജയൻ പിള്ള സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ആര്‍ വാമദേവൻ നായർ നന്ദിയും രേഖപ്പെടുത്തി
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻശാസ്താംകോട്ട യൂണിറ്റ് സമ്മേളനം
ശാസ്താംകോട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ശാസ്താംകോട്ട യൂണിറ്റ് വാർഷിക സമ്മേളനം ഭരണിക്കാവ് റോയൽ ബേക്ക് ഹാളിൽ കരുനാഗപ്പള്ളി ഈസ്റ്റ് മേഖല പ്രസിഡൻ്റ് ഉദയൻ കാർത്തിക ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് വിജില വി. പിള്ള അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ അവാർഡു ദാനവും അനുമോദനവും പരിസ്ഥിതി പ്രവർത്തകൻ കെ.വി രാമാനുജൻ തമ്പി നിർവഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവ് മുഖ്യ പ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ, കെ.അശോകൻ,യൂണിറ്റ് സെക്രട്ടറി സനോജ് ശാസ്താംകോട്ട,സുനിൽ കുമാർ,മധു ഇമേജ്, ഹനീഫ അബീസ്, നിസാർ ആവണി,സന്തോഷ് സ്വാഗത്, ശ്രീകുമാർ ശ്രീ, ശാലിനി കേഫ , വിനേഷ് കളേഴ്സ്,സഞ്ജിത്ത്, സുനിൽ നീരജ്,
റെജി പ്രയാർ, സോമൻ റെയിൻബോ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ :സനോജ് ശാസ്താംകോട്ട (പ്രസിഡൻ്റ്) , ശാലിനി കേഫ (വൈസ് പ്രസിഡൻ്റ്),മധു അമൽ (സെക്രട്ടറി),ശ്രീകുമാർ കളേഴ്സ് (ജോ.സെക്രട്ടറി),വിജില വി.പിള്ള (ട്രഷറർ).കെ.അശോകൻ,ശ്രീകുമാർ ശ്രീ, വി.ഉണ്ണികൃഷ്ണൻ,ബിജു സോപാനം (മേഖലാ കമ്മറ്റി അംഗങ്ങൾ).
കെ പാപ്പച്ചൻ അനുസ്മരണയോഗം
ശാസ്താംകോട്ട:കോൺഗ്രസ് നേതാവും റിട്ട.ജില്ലാ സർവ്വേ സുപ്രണ്ടും എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.പാപ്പച്ചന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി യോഗം ചേർന്നു.പടിഞ്ഞാറെ കല്ലട കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണയോഗം
ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളി ശശി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,ജോൺ പോൾസ്റ്റഫ്,ദിനകർ കോട്ടക്കുഴി,അംബുജാക്ഷിയമ്മ,
കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള, ഗീവർഗീസ്,ഗിരീഷ് കാരാളി,എ.കെ. സലീബ്,കിഷോർ,സുബ്രഹ്മണ്യൻ,റജില, ഗോപാലകൃഷ്ണൻ,പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.
ശാസ്താംകോട്ട ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ബൊമ്മക്കൊലു വയ്പും
ശാസ്താംകോട്ട:ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ബൊമ്മക്കൊലു ഒരുക്കിക്കൊണ്ട് ആരംഭിക്കും.13 ന് സമാപിക്കും.എല്ലാ ദിവസവും വൈകിട്ട് 6 മുതൽ കലാപരിപാടികൾ നടക്കും.4ന് വൈകിട്ട് നാമസങ്കീർത്തനം.5ന് വൈകിട്ട് ഭജഗോവിന്ദം ശാസ്താംകോട്ട അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.6ന് വൈകിട്ട് കാർത്തിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഡാൻസിങ് ദിവസ് കലാസന്ധ്യ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും.7ന് നാദസ്വര കച്ചേരി.8ന് നൃത്തസന്ധ്യ.9ന് കൈകൊട്ടിക്കളി.10ന് നൃത്തസന്ധ്യ.11ന് നൃത്തസന്ധ്യ.12ന് ഭക്തിഗാനസുധ.13ന് വിജയദശമി ദിവസം രാവിലെ 7.30ന് കൃഷ്ണ സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന സംഗീതാർച്ചന.സമീപ പ്രദേശങ്ങളിൽ ആദ്യമായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.ഒൻപതു തട്ടുകളിലായി വിവിധ ദേവീ ദേവന്മാരുടെയും മരപ്പാച്ചിയുടെയും പ്രതിമകൾ ഒരുക്കി അലങ്കരിച്ചു പൂജിക്കുന്നതാണ് ബൊമ്മക്കൊലു.ബൊമ്മക്കൊലു ഒരുക്കുന്നത് വളരെ ഐശ്വര്യ പ്രദായകമായി വിശ്വസിക്കപ്പെടുന്നു.
മൈനാഗപ്പള്ളി വിജയ ടെക്സ്റ്റൈൽസ് ഉടമ കടപ്പ അജയ ഭവനം കെ രവീന്ദ്രൻപിള്ള നിര്യാതനായി
മൈനാഗപ്പള്ളി:കടപ്പ അജയ ഭവനം കെ.രവീന്ദ്രൻ പിള്ള (84,വിജയ ടെക്സ്റ്റൈൽസ്) നിര്യാതനായി.ഭാര്യ:തുളസീഭായി അമ്മ മക്കൾ:അജയഘോഷ്,ജയകൃഷ്ണൻ,
പരേതനായ വിജയകുമാർമരുമക്കൾ:നീന അജയഘോഷ്,ശ്രീവിദ്യദേവി ജയകൃഷ്ണൻ സഞ്ചയനം:ഞായറാഴ്ച (ഒക്ടോബർ 6) രാവിലെ 7മണിക്ക്.
കട്ടപ്പന അമ്മിണി കൊലക്കേസ്: പ്രതി മണിക്ക് ജീവപര്യന്തം
കട്ടപ്പന: കട്ടപ്പന അമ്മിണി കൊലക്കേസിൽ പ്രതി മണിക്ക് ജീവപര്യന്തം തടവു ശിക്ഷ. വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കു മേൽ ചുമത്തിയ മോഷണം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.
2020 ലാണ് കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്‌സി കോളനിയിൽ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ (65) കൊലപ്പെടുത്തുന്നത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അയൽവാസിയായ മണിയെ (43) തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
2020 ജൂൺ 2ന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടിൽ എത്തിയ മണി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയും കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാൻ വീണ്ടും ശ്രമിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ട് കുത്തി. ഭയന്ന പ്രതി വീട്ടിലേക്കു പോയി രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.
തുടർന്ന് രക്തം വീണ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞു. പിറ്റേന്നു മുതൽ മണി കൂലിപ്പണിക്കു പോയി. രണ്ടുമൂന്നു ദിവസത്തിനു ശേഷം വീണ്ടുമെത്തി വൃദ്ധയുടെ മൃതദേഹം മറവു ചെയ്തു. അമ്മിണിയുടെ മൊബൈൽ ഫോൺ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിക്കുകയും ചെയ്തു. തുടർന്ന് പച്ചക്കറി വാഹനത്തിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
എംഡിഎംഎ കടത്തല്‍; മൊത്തക്കച്ചവടക്കാരനായ താന്‍സാനിയക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പോലീസ് പിടിയില്‍
കരുനാഗപ്പള്ളി. ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എയും മയക്കുമരുന്നുകളും കടത്തുന്ന താന്‍സാനിയക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പോലീസ് പിടിയിലായി. താന്‍സാനിയ സ്വദേശി, അബ്ദുള്‍ നാസര്‍ അലി മകന്‍ ഇസ്സാ അബ്ദുല്‍ നാസര്‍ (29), കരുനാഗപ്പള്ളി, മരു നോര്‍ത്ത്, സൂര്യ ഭവനില്‍ സുശീലന്‍ മകന്‍ സുജിത് (24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ 30 ഗ്രാം എം.ഡി.എം.എ യുമായി ആലുംകടവിലുള്ള രാഹുല്‍(24) കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കടത്താൻ നേതൃത്വം നൽകുന്ന താന്‍സാനിയ സ്വദേശിയെ കുറിച്ചും ജില്ലയിലെ ഇയാളുടെ സഹായിയായ സുജിത്തിനെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് ബാഗ്ലൂരിലേക്ക് അയക്കുകയും ചെയ്തു. പോലീസിന് പ്രതികളുടെ കൃത്യമായ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചില്ലെങ്കിലും പ്രതികളുടെ ഓണ്‍ലൈന്‍ ഇടപാടുകൾ നിരീക്ഷിച്ച് പോലീസ് സംഘം പ്രതികള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി.എന്നാല്‍ ഇവരുടെ മുറിയില്‍ കയറി അക്രമവാസനയുള്ള പ്രതികളെ കീഴ്പ്പെടുത്തുന്നത് ദുഷ്കരമായതിനാല്‍ ഇവര്‍ പുറത്ത് ഇറങ്ങുന്നതു വരെ പുറത്ത് കാത്ത് നിന്ന ശേഷം പ്രതികളെ സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണ്. കരുനാഗപള്ളി ഇന്‍സ്പെക്ടര്‍ ബിജു വി എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, വേണുഗോപാല്‍, എസ്.സി.പി.ഓ ഹാഷിം, രാജീവ്കുമാര്‍, രതീഷ്, വിനോദ്, സിപിഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും;ഒളിവ് അവസാനിപ്പിച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല.
തിങ്കളാഴ്ചയാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുന്‍കൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെ ഇന്നലെ വരെ സിദ്ദിഖ് ഒളിവിലായിരുന്നു.
അതേസമയം, ബലാൽസംഗക്കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് അറസ്റ്റ് രേഖപ്പെടുത്തണോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ഇതോടെ ഇല്ലാതാകും.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി ദി ഹിന്ദു എഡിറ്റർ
ന്യൂഡെല്‍ഹി. വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി ദി ഹിന്ദു എഡിറ്റർ. മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ കൈസൻ സമീപിക്കുകയായിരുന്നു എന്ന് ദി ഹിന്ദു.വിവാദ ഭാഗം അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതല്ല, പി ആർ പ്രതിനിധികൾ രേഖമൂലം ആവശ്യപ്പെട്ടതിനാൽ ഉൾപ്പെടുത്തിയതെന്നും ഹിന്ദു. മാധ്യമ ധാർമികതയിൽ വീഴ്ച സംഭവിച്ചെന്നു ഹിന്ദു ഖേദ പ്രകടനം നടത്തി.
വിവാദ അഭിമുഖം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ദി ഹിന്ദു രംഗത്ത് വന്നത്. പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പി ആർ ഏജൻസിയായ കൈസൻ ദ ഹിന്ദുവിനെ സമീപിച്ചു.സെപ്തംബർ 29 ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഹിന്ദു പ്രതിനിധി മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി.
മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു.30 മിനിറ്റോളം നീണ്ട അഭിമുഖത്തിനു ശേഷം പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു.മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും, ഇത് അഭിമുഖത്തിന്റെ ഭാഗമായി നൽകണമെന്നും രേഖമൂലം ആവശ്യപ്പെട്ടു.
അഭിമുഖത്തിന്റെ ഭാഗമായി ഈ വിവാദമായ ഭാഗം ഉൾപ്പെടുത്തിയത് മാധ്യമ ധാർമികതയിൽ സംഭവിച്ച വീഴ്ചയാണെന്നും പ്രസ്താവനയിൽ പറയുന്നു.ഈ തെറ്റിൽ ഹിന്ദു ഖേദം പ്രകടിപ്പിച്ചു.






































