പാലക്കാട്: ‘രാഷ്ട്രീയക്കാരന് രണ്ട് മുഖം പാടില്ല, ഒറ്റമുഖമാണ് വേണ്ടത്. അതുവെച്ച് നേരോട് നേര് പറയാനാകണം, ഇല്ലെങ്കില്‍ അത്തരം മുഖമുള്ളവരായി മാറണം’- പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ഡോ. പി സരിന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സരിന്‍ യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. പാലക്കാട് സ്ഥാനാര്‍ഥിയായി നിര്‍ണയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണം-സരിന്‍ തുറന്നടിച്ചു. ‘രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുന:പരിശോധിക്കണം. പരിശോധിച്ചില്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. തന്നെ ആരും പുറത്താക്കിയിട്ടില്ല. ഈ രീതിയില്‍ പോയാല്‍ തെരഞ്ഞെടുപ്പ് തോല്‍ക്കും. കോണ്‍ഗ്രസ് പുന:പരിശോധിക്കണം. നേതൃത്വം കാണിക്കുന്നത് തോന്ന്യാസം. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ടിയില്‍ സുതാര്യത വേണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും സരിന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ എം ആണ് മാതൃക. നേതൃത്വത്തിന് ഇനിയും തിരുത്താന്‍ സമയമുണ്ട്. പാര്‍ടി പരിശോധിച്ചാല്‍ പ്രശ്‌നം തീര്‍ന്നുവെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സ്ഥാനാര്‍ഥിയാകാന്‍ സജീവമായി പരിഗണിച്ചിരുന്ന കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ ഡോ. പി സരിന്‍ വിയോജിപ്പുമായി രംഗത്തെത്തിയതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം. മറ്റു നേതാക്കളെല്ലാം രാഹുലിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സരിന്റെ പ്രൊഫൈലിലെവിടെയും അതുണ്ടായില്ല. ഒറ്റപ്പാലം സ്വദേശിയായ സരിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനടക്കം താല്‍പര്യം. എന്നാല്‍ ഷാഫി പറമ്പിലും വി ഡി സതീശനും രാഹുലിനെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ രാഹുലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള രാഹുലിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നതായും ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ട എന്നാവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ രാഹുലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് സരിന്‍ രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍. എന്നാല്‍ സിപിഐ എമ്മിന്റെ സ്വാധീന മേഖലയായതിനാല്‍ ജയിക്കാനായില്ല.
എഡിഎമ്മിന്റെ ആത്മഹത്യ :ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെനടപടി ആവശ്യപ്പെട്ടുള്ള പരാതിയിൽമനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
അതേസമയം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു വിഷയത്തില്‍ പരാതി നൽകിയിട്ടും ഇതുവരെയും കേസെടുത്തിട്ടില്ല. നിയമപരമായി മുന്നോട്ടു പോകും എന്ന് സഹോദരന്‍പറഞ്ഞു. അവഹേളിക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ശ്രമിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ പെട്ടെന്ന് മരണത്തിലേക്ക് നയിച്ചത് ദുരൂഹതയുണ്ട്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ,കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കാസര്‍ഗോഡ് സെഷന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയാണ് സ്‌റ്റേ ചെയ്തത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.
കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്ന സര്‍ക്കാര്‍ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി
കെ സുരേന്ദ്രന് നോട്ടീസും അയച്ചു. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെയെന്ന് സര്‍ക്കാര്‍ റിവിഷൻ ഹർജിയിൽ ബോധിപ്പിച്ചിരുന്നു.
കെ സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍ തെളിവുകളുണ്ട്. അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണക്കോടതിയുടെ നടപടി.
വിടുതല്‍ ഹര്‍ജിയില്‍ വിചാരണക്കോടതി നടത്തിയത് വിചാരണയ്ക്ക് സമമായ നടപടികൾ ആണെന്നും കെ സുരേന്ദ്രനെതിരെ പ്രൊസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.
സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് പിഴവ് പറ്റിയതായും സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തില്‍ ബാധകമല്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് : കെ.സുരേന്ദ്രന് തിരിച്ചടി
കൊച്ചി
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സെഷൻ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സർക്കാർ നൽകിയ ഹർജി പരിഗണിച്ച കോടതി സുരേന്ദ്രനും മറ്റ് പ്രതികൾക്കും നോട്ടീസയച്ചു.
കെ.സുരേന്ദ്രനെയും മറ്റുള്ളവരെയും പ്രതിപട്ടികയിൽ നിന്നൊഴിവാക്കിയ നടപടി സുപ്രിം കോടതി വിധികളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.
പി സരിൻ ‘ലെഫ്റ്റ് ‘
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി സരിൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയയിൽ നിന്ന് ലെഫ്റ്റ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിൽ ഡോ. പി സരിന് അതൃപ്തിയുണ്ട്. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറായ സരിൻ ഇന്ന് 11.45ന് മാധ്യമങ്ങളെ കാണുമെന്ന് സരിൻ അറിയിച്ചിട്ടുണ്ട്.ഇതിനിടെ സി പി എമ്മിൻ്റെ പ്രാദേശിക നേതൃത്വം സരിനുമായി ബന്ധപ്പെട്ടതായും സൂചനകളുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷ സരിന് ഉണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ സ്ഥാനാർഥിയായിരുന്നു സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പായ സമയം മുതൽ ഈ മേഖലയിൽ കേന്ദ്രീകരിച്ച് സരിൻ പ്രവർത്തനം തുടങ്ങിയിരുന്നു
അടൂർ താലൂക്കിലെ 14 വില്ലേജ് ഓഫീസുകൾ അടഞ്ഞു കിടക്കുന്നു, നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതിഷേധം
പത്തനംതിട്ട. അടൂർ താലൂക്കിലെ 14 വില്ലേജ് ഓഫീസുകൾ അടഞ്ഞു കിടക്കുന്നു.ജില്ലയില്‍ റവന്യൂ റവന്യു ഉദ്യോഗസ്ഥരുടെ അവധി വെല്ലുവിളിയായി. ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതായി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
നവീൻ ബാബുവിൻ്റെ മൃതദേഹം ഔദ്യോഗികമായി ഏറ്റുവാങ്ങുന്ന കാര്യം ആലോചിച്ച് തീരുമാനം എടുക്കും. നവീൻ ബാബുവിൻ്റെ സംസ്കാരം ബന്ധുക്കളുടെ തീരുമാനപ്രകാരം നടക്കും.
രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഇടഞ്ഞ് പി സരിന്‍, വാര്‍ത്താസമ്മേളനം 11.45 ന്
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ ഡോ. പി സരിന്‍ ആണ് വിയോജിപ്പുമായി രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി സരിന്‍ രാവിലെ 11.45 ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്.കെ പി സി സി മീഡിയയിൽ നിന്ന് സരിൻ ‘ലെഫ്റ്റ് ‘ ആയി.ഇതിനിടെ സരിനെ അനുനയിപ്പിക്കാൻ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജില്ലക്കാരനായ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന്‍ കണക്കുകൂട്ടിയിരുന്നത്. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിലുള്ള അതൃപ്തി സരിന്‍ അടുപ്പമുള്ള നേതാക്കളെ അറിയിച്ചതായാണ് വിവരം. സ്ഥാനാര്‍ത്ഥി അന്തിമ പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണം, ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നീ വാദങ്ങളാണ് സരിന്‍ മുന്നോട്ടുവെച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണം, പി പി ദിവ്യയ്ക്കും പ്രശാന്തിനുമെതിരെ കേസെടുക്കണം; പരാതി നല്‍കി കുടുംബം
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഡോ. പി സരിന്‍. മെഡിക്കല്‍ സര്‍വീസും സിവില്‍ സര്‍വീസും രാജിവെച്ചാണ് ഡോ. പി സരിന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. 2008 ല്‍ ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ആദ്യമായി എഴുതിയത്. ആദ്യവസരത്തില്‍ തന്നെ 555ാം റാങ്ക് നേടി ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസില്‍ തിരുവനന്തപുരത്ത് ജോലിയില്‍ കയറി. നാലു വര്‍ഷം കര്‍ണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി ജോലി നോക്കി. 2016 ലാണ് സിവില്‍ സര്‍വീസ് രാജിവെച്ച് സരിന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ ഒറ്റപ്പാലം സീറ്റില്‍ പി സരിന്‍ പരാജയപ്പെട്ടിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍, കോണ്‍ഗ്രസിന്‍റെ യുവത്വ പ്രതീക്ഷ
തിരുവനന്തപുരം. പ്രാദേശിക എതിർപ്പുകളെ മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തുന്നത്. 2006 ൽ കെഎസ്‌യുവിലൂടെയാണ് രാഹുൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് . എതിരാളികളെ യുക്തിയുക്തമായി മലര്‍ത്തി അടിച്ച ചാനൽ ചർച്ചകളിലൂടെയാണ് പൊതുജനങ്ങൾക്കിടയിൽ യുവനേതാവ് പേരെടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഷാഫിയുടെ പിന്‍ഗാമിയായി മാങ്കൂട്ടത്തിലിനെ നിയമസഭയിലയക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവർത്തകർ.
ചാനൽ ചർച്ചകളിലൂടെ കോൺഗ്രസിന്റെ മുഖമായ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. 2006-ൽ കെ.എസ്.യു വിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2007-08 കലയളവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയാണ് ആദ്യമായി പാർട്ടി ഭാരവാഹിത്വത്തിലേക്ക് കടന്നുവരുന്നത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കച്ചമുറുക്കിയിറങ്ങുന്നത്.

രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായതു മുതല്‍ നിരവധി സമരപരിപാടികള്‍ക്കാണ് സംഘടന രൂപം കൊടുത്തത്. സര്‍ക്കാരിനെതിരേ പ്രതിപക്ഷനിരയില്‍ നിന്ന് ശക്തമായി വിമര്‍ശനമുന്നയിച്ച യുവനേതാക്കളിലൊരാള്‍ കൂടിയാണ് രാഹുല്‍. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായി. ഈ വർഷമാദ്യം സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുൽ അറസ്റ്റിലായത് കേരളമൊട്ടാകെ വലിയ ചർച്ചയായിരുന്നു.അന്ന് പത്തനംതിട്ട അടൂരിലെ വീട് വളഞ്ഞാണ് പോലീസ് രാഹുലിനെ അറസ്റ്റുചെയ്തത്. വിഷയങ്ങള്‍ പഠിച്ച് എതിരാളികളെ ഉത്തരം മുട്ടിക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖമെന്ന നിലയിൽ അണികള്‍ക്കിടയിലും രാഹുലിനെ ഇഷ്ടപ്പെടുന്നവരേറെയാണ്.
പിന്നെ കോണ്‍ഗ്രസിലെ പതിവ് കടല്‍ക്കിഴവന്‍ പോരിന്‍റെ കാലം കഴിഞ്ഞു എന്ന സൂചന നല്‍കുന്നതാണ് ഏറെ ശ്രദ്ധേയനും സര്‍വസമ്മതനുമായ രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം. പാര്‍ട്ടിക്ക് പുറത്ത് ജനത്തെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസില്‍ സാധാരണ പതിവില്ലാത്ത ഒരു യുദ്ധതന്ത്രമാണ്. സിപിഎം കുല്‍സിത രാഷ്ട്രീയവാദികള്‍ പാടുപെട്ട് സ്റ്റാറാക്കിയ പോരാളിയാണ് സമരവേദികളിലെ രാഹുല്‍. അത്തരമൊരു നേതാവിന്‍റെ അഭാവം എതിര്‍നിരയിലുണ്ട് താനും. രാഹുൽ എന്ന യുവത്വം തുടിക്കുന്ന സ്ഥാനാർത്ഥിയെ ഉയർത്തി
പാലക്കാട് മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
നവീൻ ബാബുവിനെ പിപി ദിവ്യ ഭീഷണിപ്പെടുത്തി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സഹോദരൻ
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നും സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ച് കണ്ണൂരിൽ ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും
നവീൻബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അവധി.



































