Home Blog Page 2019

വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

നാളെ ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്പലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ഗവ. കോളജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം അരങ്ങേറിയിരുന്നു.
വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

കേസെടുത്ത് അഞ്ച് ദിവസം, പിപി ദിവ്യയെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം

കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസെടുത്ത് അഞ്ച് ദിവസമായിട്ടും പി.പി ദിവ്യയെ ചോദ്യം ചെയ്യാതെ അന്വേഷണസംഘം. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി പൊലീസിനോട്‌ റിപ്പോർട്ട് തേടി. എ ഡി എമ്മിന്റെ മരണത്തിൽ പൊലീസിനും കളക്ടർക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് പ്രതി ചേർത്തതിന് പിന്നാലെയാണ് പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. കേസിൽ പൊലീസിനോട്‌ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബം കേസിൽ കക്ഷി ചേർന്നു. അന്വേഷണ സംഘം ഇന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിരുന്നുവെന്നും സത്യം സത്യമായി പറയുമെന്നും കളക്ടർ

പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്‌. യൂത്ത് ലീഗ് പ്രവർത്തകർ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കളക്ടറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

ദിവ്യയെ സംരക്ഷിക്കില്ലെന്ന് സിപിഐഎമ്മും, സർക്കാരും പറയുമ്പോഴും പൊലീസ് നടപടി അത് സാധൂകരിക്കുന്നതല്ല

ഹിന്ദിക്കാരൊക്കെ കാണട്ടെ,പ്രിയങ്കയുടെ വയനാട്ടിലെ പോസ്റ്റര്‍ ഡെല്‍ഹിയിലും ഒട്ടിക്കുന്നു

ന്യൂഡെല്‍ഹി. പോസ്റ്റര്‍ ഒക്കെ അടിച്ച് ഒട്ടിക്കുന്നതും ബോര്‍ഡുകള്‍ വയ്ക്കുന്നതും നേതാക്കള്‍ കാണണമെന്ന് നിര്‍ബന്ധമുള്ള പാര്‍ട്ടിക്കാരാണ് കോണ്‍ഗ്രസുകാര്‍. യാത്രയുമായി നേതാവ് വരുന്ന വഴിയിലേക്കു നോക്കി മാത്രം പോസ്റ്ററും ബോര്‍ഡും വയ്ക്കുന്ന രീതി കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. കൂടുതല്‍ സമയം ഡെല്‍ഹിയിലുള്ള പ്രിയങ്കയെ കാണിക്കാന്‍ വയനാട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടെന്ത് ചെയ്യാനാണ് അത് പൊതിഞ്ഞു ഡെല്‍ഹിയില്‍ കൊണ്ടുപോയി ഒട്ടിച്ച് സായൂജ്യമടയുകയാണ് ചിലര്‍.വയനാട് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായി ഡൽഹിയിലും മലയാളം പോസ്റ്ററുകൾ വന്നത് കൗതുകമായി വോട്ടര്‍മാരില്ലെങ്കിലും നേതാവും കുടുംബവും അറിയണമല്ലോ. എഐസിസി , യൂത്ത് കോൺഗ്രസ് ആസ്ഥാനങ്ങൾക്ക് പുറമെ അശോക റോഡ് അടക്കമുള്ള ഇടങ്ങളിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. വയനാടിൻ്റെ പ്രിയങ്കരി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ. വയനാട്ടിൽ പാർട്ടി ഇറക്കിയിട്ടുള്ള പോസ്റ്ററുകളാണ് ഡൽഹിയിലും പതിച്ചിട്ടുള്ളത്.

ആയില്യം ഉത്സവം പ്രമാണിച്ച് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല.

ആരുടെ ബിനാമി, ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും

കണ്ണൂര്‍.എഡിഎം കെ.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. താത്കാലിക ജീവനക്കാരനായ പ്രശാന്തനെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രശാന്തിനെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി


ടി വി പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരൻ എന്ന പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയതെന്ന വാർത്ത ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.
പമ്പ് തുടങ്ങാനോ, വ്യാപാര സ്ഥാപനം ആരംഭിക്കാനോ പ്രശാന്തൻ അനുമതി തേടിയിട്ടുണ്ടോ എന്ന വിവരമുൾപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഡി എം ഇ ആവശ്യപ്പെട്ടത് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ടിൽ തൃപ്തിയില്ലാത്തതിനാൽ. എന്നാൽ ഇതും വൈകുന്ന വിവരം വാര്‍ത്തയായതിന് പിന്നാലെ ആരോഗ്യമന്ത്രി തുടർ നടപടി പ്രഖ്യാപിച്ചു. ടി വി പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ലെന്ന് മന്ത്രി വീണാ ജോർജ്.

അഡീഷണൽ ചീഫ് സെക്രട്ടറിയും ജോയിൻറ് ഡിഎംഇയും പരിയാരത്തേക്ക് നേരിട്ടെത്തി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ ടിവി പ്രശാന്തന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പ്രശാന്തന്റെ പരാതികൾ ഉൾപ്പടെ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പ്രശാന്തൻ ഓടിമാറി

ടി വി പ്രശാന്തന്റെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായ ടി വി പ്രശാന്തൻ പമ്പിനായി രണ്ടു കോടി രൂപ എങ്ങനെ കണ്ടെത്തി എന്നതാണ് അന്വേഷിക്കുന്നത്. ഇയാള്‍ ആരുടെ ബിനാമിയാണെന്ന വലിയ ചോദ്യമാണ് ബാക്കിയാവുന്നത്.

ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് മക്കളില്‍ ആണ്‍കുട്ടി മരിച്ചു

ഓയൂര്‍: ചെറിയ വെളിനല്ലൂര്‍ റോഡുവിളയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് മക്കളില്‍ ആണ്‍കുട്ടി മരിച്ചു. കൃഷ്ണവിലാസത്തില്‍ വിനോദ് കുമാറിന്റെ മകന്‍ ഐടിഐ വിദ്യാര്‍ത്ഥി ആയിരുന്ന മിഥുന്‍ വിനോദ് (18) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മിഥുന്‍ മരിച്ചത്. 13 വയസുള്ള സഹോദരി വിസ്മയ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലാണ് വിനോദ് കുമാര്‍ ഉറങ്ങിക്കിടന്ന സമയത്ത് മക്കളുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീവെയ്ക്കുകയും പിന്നീട് സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത്. വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മിഥുന്‍ ചാത്തന്നൂര്‍ ഗവ: ഐടിഐയിലെ ഇലക്ട്രീഷന്‍ ട്രേഡിലെ വിദ്യാര്‍ത്ഥിയായിരുന്നു. മകള്‍ വിസ്മയ ചെറിയ വെളിനല്ലൂര്‍ റോഡുവിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും,പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.

അടൂര്‍ ജനറല്‍ ആശുപത്രിയി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയില്‍ 4 എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സ്‌റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

ആയുഷ് മേഖലയില്‍ അധിക തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനമൊരുക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നെടുമ്പാശേരിയില്‍ മനുഷ്യ ബോംബ് ഭീഷണിയും

കൊച്ചി. മനുഷ്യ ബോംബ് ഭീഷണി വിമാനം വൈകി. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിത്താര വിമാനമാണ് അരമണിക്കൂർ വൈകിയത്. വിമാനത്തിലെ യാത്രക്കാരൻ മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് ഭീഷണി മണിക്കർ. വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെയാണ് മനുഷ്യ ബോംബാണെന്ന് ഇയാൾ പറഞ്ഞത്. പ്രതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി

ആറ്റിങ്ങലിൽ നിന്ന് ആറരകിലോ കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം. ആറ്റിങ്ങലിൽ നിന്ന് ആറരകിലോ കഞ്ചാവ് പിടിച്ചെടുത്തു.ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി ബസ്സിൽ എത്തിയ സംഘത്തെയാണ് പിടികൂടിയത്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വള്ളക്കടവ് സ്വദേശികളായ അനസ് ,സുകുമാരൻ എന്നിവരെയാണ് പിടികൂടിയത്.എക്സൈസ് എൻഫോഴ്സ്മെൻ്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവിണിതെന്നാണ് പോലീസിന് ലഭിച്ച വിവരം.എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ക്രിമിനൽ സംഘം ബസിൽ കയറിയത്.

ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് കീഴടങ്ങി

കോഴിക്കോട്. ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശി ബി മഹേന്ദ്രൻ നായരാണ് വെള്ളയിൽ പോലീസിൽ എത്തി കീഴടങ്ങിയത്. ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രതിയുടെ മൊഴിയെടുത്ത പോലീസ് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകി.കഴിഞ്ഞ ജൂലൈ 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം.ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് ആയ പ്രതി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.