28.8 C
Kollam
Wednesday 17th December, 2025 | 07:00:19 PM
Home Blog Page 1964

വെള്ളറടയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം,രണ്ട് മാസത്തിന് ശേഷം പ്രതി പിടിയില്‍

തിരുവനന്തപുരം. വെള്ളറടയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷം പ്രതി പിടിയില്‍.ബൈക്ക് അപടകടത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി ആദുല്‍ ദേവ് എന്നയാളെയാണ് പിടികൂടിയത്. നിര്‍ണായകമായത് അപകടം നടന്നതിന് സമീപത്ത് നിന്നുള്ള സിസിടിവി ദ്യശ്യമാണ്.

സെപ്റ്റംബര്‍ 14 നാണ് തിരുവനന്തപുരം വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി സുരേഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നാലുദിവസം മുമ്പ് വീടിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകട ശേഷം നിറുത്താതെ പോയ ബൈക്ക് ഓടിച്ച കുടപ്പനമൂട് സ്വദേശി അതുല്‍ ദേവ് ആണ് രണ്ടു മാസങ്ങള്‍ക്ക് ശേഷം പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മരണാനന്തര ചടങ്ങുകളിലും പ്രതി പങ്കെടുത്തിരുന്നെന്നെന്ന് പൊലീസ് പറഞ്ഞു. സുരേഷിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അപകട ശേഷം പരിക്കേറ്റ സുരേഷിനെ ബന്ധു വീട്ടിലാക്കി മടങ്ങിയിരുന്നു. നാലു ദിവസം കഴിഞ്ഞ് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . വെള്ളറട എസ്.എച്ച്.ഒ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

തേങ്കുറിശ്ശി ദുരഭിമാന കൊലയിലെ വിധി,അപ്പീൽ പോകുമെന്ന് ഹരിതയും , അനീഷിൻ്റെ കുടുംബവും

പാലക്കാട്. തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തവും , 3 വർഷം അധിക തടവും , 50,000 രൂപ പിഴയും വിധിച്ചു. ഹരിതയുടെ അമ്മാവൻ സുരേഷ് , അച്ഛൻ പ്രഭുകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത് . എന്നാൽ വിധി തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും ഹരിതയും , അനീഷിൻ്റെ കുടുംബവും വ്യക്തമാക്കി


മനുഷ്യമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാന കൊല അരങ്ങേറിയത് 2020 ഡിസംബർ 25ന്,മേൽജാതിക്കാരിയായ ഹരിതയും , പിന്നോക്ക വിഭാഗക്കാരനായ അനീഷും പ്രണയിച്ച് വിവാഹം ചെയ്തതാണ് പ്രകോപനകാരണം,മൂന്ന് മാസം തികയ്ക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അമ്മാവൻ സുരേഷും അച്ഛൻ പ്രഭുകുമാറും ഭീഷണിപ്പെടുത്തിയിരുന്നു,ഇതിന് പിന്നാലെയാണ് 88ആം ദിവസം അനീഷിനെ വെട്ടി കോളപ്പെടുത്തിയത്,ശനിയാഴ്ചയോടെ വാദം പൂർണ്ണമായി കേട്ട കോടതി ഇന്നേക്ക് ശിക്ഷവിധി നീട്ടി വെക്കുകയായിരുന്നു,രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും ഭീഷണിപ്പെടുത്തിയതിന് 3 വർഷം തടവും 50000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്,തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും,എന്നാൽ വിധിയിൽ ഒട്ടും തൃപ്തിയില്ലെന്നാണ് ഹരിതയും അനീഷിന്റെ ബന്ധുക്കളും പറയുന്നത്

പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയാണ് കുടുംബം പങ്കുവെച്ചിരുന്നത്,പ്രത്യേകിച്ച് ഭാവഭേതങ്ങൾ ഒന്നുമില്ലാതെയാണ് പ്രതികൾ കോടതിയുടെ വിധിപ്രസ്ഥാവം കേട്ടിരുന്നത്

സംസ്ഥാനത്ത് താത്കാലിക വിസി പോലുമില്ലാതെ രണ്ട് സര്‍വകലാശാലകള്‍

തിരുവനന്തപുരം.വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ സംസ്ഥാനത്ത് താത്കാലിക വിസി പോലുമില്ലാതെ രണ്ട് സര്‍വകലാശാലകള്‍. സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരുടെ കാലാവധി കഴിഞ്ഞിട്ടും ഗവര്‍ണര്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. രണ്ടിടത്തേക്കും നിയമനത്തിനായി പാനല്‍ സമര്‍പിച്ചിട്ടും ഗവര്‍ണര്‍ നടപടി എടുക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് സര്‍ക്കാര്‍.

ആരോഗ്യസര്‍വ്വകലാശാല, സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഒരേ സമയത്ത് ആയിരുന്നു വിസിമാരുടെ കാലാവധി അവസാനിച്ചത്. ഇതില്‍ സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്കുള്ള താത്കാലിക വിസിമാരെ ശുപാര്‍ശ ചെയ്ത് സര്ക്കാര് കഴിഞ്ഞ ആഴ്ച രണ്ട് പാനലുകള്‍ രാജ്ഭവന് കൈമാറിയിരുന്നു. സാങ്കേതിക സര്‍വകലാശാലയില്‍ മുന്‍ താത്കാലിക വിസി ആയിരുന്ന സജി ഗോപിനാഥിന്റെ പേരിന് മുന്‍ഗണന നല്‍കി പട്ടിക നല്‍കിയപ്പോള്‍ ഡിജിറ്റലിലേക്ക് ഡോ. എം എസ് രാജശ്രീയുടെ പേര് ഉള്‍പെട്ട പാനലും കൈമാറി. എന്നാല് ഈ പാനലില്‍ നിന്ന് വിസിമാരെ നിയമിച്ചില്ല എന്ന് മാത്രമല്ല സര്‍ക്കാരിന് വലിയ താല്‍പര്യമില്ലാത്ത മോഹനന്‍ കുന്നുമ്മലിന് ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കുകയും ചെയ്തു. ഒരേ ദിവസം മൂന്നിടത്ത് വിസിമാരുടെ ഒഴിവ് വന്നപ്പോള്‍ ഒരിടത്ത് മാത്രം സ്വന്തം നിലയ്ക്ക് ഗവര്‍ണര്‍ നിയമനം നടത്തിയതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

ഗവര്‍ണറുടെ തീരുമാനത്തെ അംഗീകാരമായി കാണുന്നു എന്നായിരുന്നു ആരോഗ്യ സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം

വിവാദമുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഏറ്റുമുട്ടലുകളിലേക്ക് പോകാതെ സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഉടന്‍ വിസിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന.

അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു

കൊല്ലം. അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു.
ഫിഷറീസ് ഡിപ്പാർട്ടുമെൻ്റ്, കുഫോസ് , കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ടുമെൻ്റ്, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനാ സംഘം ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിൾ ശേഖരിച്ചു. അതേസമയം ജലോപരിതലത്തിൽ എണ്ണമയമുള്ള പാട തെളിഞ്ഞുതുടങ്ങി. വലിയതോതിൽ മത്സ്യങ്ങൾചത്ത കടവൂർ കൊയ്പ്പള്ളി, മണ്ണാശ്ശേരി ഭാഗങ്ങളിലാണ് തിളക്കമുള്ള പാട കാണപ്പെട്ടത്. രൂക്ഷ ഗന്ധമുള്ള ഇത് രാസമാലിന്യത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ചത്ത മത്സ്യങ്ങളെ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ കായലിൽ നിന്ന് നീക്കി മറവുചെയ്തു. ശനിയാഴ്ച മുതലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വട്ടമത്തി എന്നറിയപ്പെടുന്ന ഞുണ്ണ എന്ന മത്സ്യമാണ് കൂടുതലായ് ചത്തത്. കരിമീൻ, പള്ളത്തി, ചില്ലാങ്കൂരി, കോലാൻ , ചൂട, മുരൽ തുടങ്ങിയ മത്സ്യങ്ങളും ചത്തിട്ടുണ്ട്.

മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി സ്കൂട്ടര്‍ യാത്രികയെ കൊന്ന കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

കൊച്ചി. മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി സ്കൂട്ടര്‍ യാത്രികയെ കൊന്ന കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ചന്ദനമോഷണം അടക്കം കേസുകളില്‍പ്രതിയായ ഇയാളെ പുറത്തുവിടുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് മാത്രമല്ല മോശം സന്ദേശമാകുമെന്നും കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകരും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചതോടെ കേസ് 12ന് വിശദവാദം കേള്‍ക്കാനായി മാറ്റി.

കുഞ്ഞുമോളുടെ അഭിഭാഷകരുടെ അപേക്ഷപ്രകാരം കേസില്‍ കക്ഷിചേരാന്‍ ഹൈക്കോടതി അനുമതി നല്‍കി. വാദമുഖങ്ങള്‍ രേഖാമൂലം അടുത്ത അവധിക്ക് അവതരിപ്പിക്കണം.

തിരുവോണ ദിവസം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ആണ് മനസാക്ഷിയെ മരവിപ്പിച്ച ക്രൂരത നടന്നത്. ബന്ധുവായ യുവതിക്കൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അജ്മല്‍ ഓടിച്ച കാര്‍ അമിത വേഗതയില്‍ ഇടിച്ചുവീഴ്ത്തിയത്. കാറിനുമുന്നില്‍ കു‍ഞ്ഞുമോള്‍ വീണുകിടന്നത് കണ്ട് അവരെ എടുക്കാനായി ഓടിയെത്തിയ നാട്ടുകാര്‍ വിലക്കിയിട്ടും അജ്മലും കാറിലുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും ചേര്‍ന്ന് കാര്‍ കുഞ്ഞുമോളുടെ ശരീരത്തിലൂടെ പായിച്ച് കടന്നുപോയി. ഇവരെ നാട്ടുകാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. കാര്‍കയറി ഗുരുതരമായി മുറിവേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ മരിച്ചു. കാറിലിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്നും ഇവര്‍ രാസലഹരി അടക്കം ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതായും കണ്ടെത്തി.

ശ്രീക്കുട്ടിക്ക് സെഷന്‍സ് കോടതി പിന്നീട് ജാമ്യം നല്‍കി. അഭിഭാഷകരായ ജി അജയകുമാര്‍,കണിച്ചേരി സുരേഷ്,അനൂപ് കെ ബഷീര്‍ എന്നിവരാണ് കുഞ്ഞുമോള്‍ക്കായി പ്രത്യേക ഹര്‍ജിയുമായി എത്തിയത്

വെളിച്ചിക്കാലയിൽ സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കൊല്ലം വെളിച്ചിക്കാലയിൽ സഹോദരനെ അക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്നു.കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസാണ് കൊല ചെയ്യപ്പെട്ടത്.സംഭവത്തിൽ 4 പേർ പിടിയിൽ. കൊലപാതകത്തിൻ്റെ സി സി ടി വി ദ്യശ്യങ്ങൾ പുറത്ത്.

ഇന്നലെ രാത്രിയിൽ നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചിരുന്നു.ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി. സഹോദരനെ അക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയിൽ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു.

രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു. തുടർന്ന് നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ പ്രതികളെ കൊല്ലം ബീച്ചിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ അൻസാരി, നൂറുദ്ദീൻ, സദ്ദാം, ഷെഫീഖ് അടക്കം നാലുപേരാണ് പോലീസ് പിടിയിലായത്.

മദ്യലഹരിയില്‍ ഒരാള്‍ അഴിച്ചുകൊണ്ടുപോയി, കര്‍ണനെ കണ്ടവരുണ്ടോ

ശാസ്താംകോട്ട. മദ്യലഹരിയില്‍ ഒരാള്‍ വീട്ടില്‍ നിന്നും അഴിച്ചുകൊണ്ടുപോയ പോയ വളർത്തുനായയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന അപേക്ഷയുമായി ഉടമ. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിനു അടുത്തുവച്ച് ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് നായയെ കാണാതായത്.ശാസ്താംകോട്ട സ്വദേശി ജോസ് ഡേവിഡിൻ്റെ നായയെ ആണ് കാണാതായത്. ഇവര്‍ ഡെല്‍ഹിയിലേക്ക് യാത്രപോയതാണ്. വിന്‍റെ അടുത്ത് താമസിക്കുന്ന ആള്‍ മദ്യലഹരിയില്‍ അഴിച്ചുകൊണ്ട് അകലേക്ക് കൊണ്ടുപോയവഴിയാണ് നായ ഓടിപ്പോയത്

ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പെട്ട ഒരു വയസ്സ് കഴിഞ്ഞ,വാക്‌സിനേഷൻ ചെയ്ത, ആരെയും ഉപദ്രവിക്കാത്തതാണ് നായ എന്ന് ഉടമ പറയുന്നു. റോഡിലൂടെയോ,വീട്ട് പറമ്പുകളിലൂടെയോ പോകുന്നത് കണ്ടാലോ,ഏതെങ്കിലും വീട്ടിൽ എത്തിയാലോ അറിയിക്കണമെന്നാണ് ഉടമയുടെ ആവശ്യം.ശാസ്താംകോട്ട,ഭരണിക്കാവ്,
മൈനാഗപ്പള്ളി,കാരാളിമുക്ക് പ്രദേശങ്ങളിൽ എത്താനാണ് സാധ്യത.
ഫോൺ:9446320203.

സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ കോഴ വിവാദത്തിൽ ഉൾപ്പെട്ടയാളുടെആത്മഹത്യാ ഭീഷണി

ശാസ്താംകോട്ട:സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ ആത്മഹത്യാ ഭീഷണി.ഒസ്താമുക്ക് ബ്രാഞ്ചിൽ നിന്നുള്ള സമ്മേളന പ്രതിനിധിയാണ് തന്നെ ലോക്കൽ കമ്മിറ്റിയിൽ അംഗമായി ഉൾപ്പെടുത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അലമുറയിട്ടത്.

തുടർന്ന് നിലവിലെ ലോക്കൽ കമ്മിറ്റിയഗവും കോഴപ്പണവിവാദത്തിലെ പ്രധാനിയുമായ സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെ ഭാര്യാസഹോദരനെ ഒഴിവാക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്.ഏരിയ കമ്മിറ്റി അംഗത്തിനാപ്പം മണ്ണെടുക്കുന്നതിന്
പ്രവാസിയിൽ നിന്നും കോഴപ്പണം കൈപ്പറ്റിയവരിൽ ഇയ്യാളും ഉൾപ്പെട്ടിരുന്നു.എന്നാൽ ആത്മഹത്യാ ഭീഷണിയിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സമ്മേളന പ്രതിനിധികൾ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത് തലവേദനയായി.

കോഴപ്പണം കൈപ്പറ്റിയവരെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രതിനിധികൾ ചോദ്യം ചെയ്യുകയും തെരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് സമ്മേളനം ഇടയ്ക്ക് നിർത്തിവെയ്ക്കുകയും നേതാക്കൾ ചർച്ചക്ക് തയ്യാറാകുകയും ചെയ്തു.നേതാക്കളുടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടും കോഴപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടും പാർട്ടിക്ക് ലഭിച്ച പരാതികളിന്മേൽ ശരിയായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നുള്ള നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.പ്രവാസിയുടെ ചക്കുവള്ളിയിലുളള ഭൂമിയിൽ നിന്നും മണ്ണെടുത്ത് മാറ്റുന്നതിന് ഏരിയാ കമ്മിറ്റിയംഗത്തിൻ്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി കോഴപ്പണം കൈപ്പറ്റിയെന്ന ആരോ പണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോക്കൽ സമ്മേളനം നടന്നത്.

തേങ്കുറുശി ദുരഭിമാനക്കൊല, പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്. തേങ്കുറുശി ദുരഭിമാനക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം. കേസില്‍ ഒന്നാം പ്രതിയായ സുരേഷിനും രണ്ടാം പ്രതി പ്രഭുകുമാറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

2020 ഡിസംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന് 27 കാരനായ അനീഷിനെ പൊതുസ്ഥലത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായി 88ാമത്തെ നാളിലാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.

കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2022 നവംബര്‍ 30ന് ഹരിതയ്ക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

വിധിയില്‍ തൃപ്തിയില്ലെന്ന് അനീഷിന്‍റെ കുടുംബം പ്രതികരിച്ചപ്പോള്‍ പ്രതികള്‍ ചിരിച്ചുല്ലസിച്ചാണ് കേടതി വരാന്തയില്‍ കാണപ്പെട്ടത്. ശിക്ഷാ വിധിയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ അമ്മയും അനീഷിന്‍റെ ഭാര്യ ഹരിതയും പരഞ്ഞു. കൂടുതൽ ശിക്ഷ നൽകണമായിരുന്നു. അനീഷിന്റെ കൊലപാതകത്തിന് ശേഷവും ഭീഷണി ഉണ്ടായി. ഇവർ പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമോയെന്നു പേടിയുണ്ട് ,ഇവര്‍ പറയുന്നു.

ആകാശവാണി പ്രഭാഷണ പരമ്പരയും കഥയരങ്ങും നടത്തി

കുന്നത്തൂർ : ആകാശവാണി, തിരുവനന്തപുരം നിലയത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസപ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തേത് ഐവർകാല കിഴക്ക് ഭരണിക്കാവ് എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വച്ചു   നടന്നു. ഐവർകാല ചങ്ങനാശ്ശേരി സ്മാരക വായനശാലയുടെ സഹകരണത്തോടെ നടന്ന ഈ പരിപാടി കവി ചവറ കെ എസ് പിള്ള ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു.ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ.എ നിർവഹിച്ചു. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.. അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല ആമുഖഭാഷണം നടത്തി. എസ്. ശശികുമാർ, പി. രാജി , രശ്മി രഞ്ജിത്ത്, എസ് .രതീഷ്, പി.എസ്. മനോജ് കുമാർ എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറുമായ പ്രൊഫ. എ. ജി. ഒലീന ‘വയലാർ മാനവികതയുടെ കവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടിയോടനുബന്ധിച്ചുള്ള കഥയരങ്ങിൽ  കഥാകൃത്തുക്കളായ  ഏഴംകുളം മോഹൻകുമാർ, ശ്രീമതി എച്ചുമുക്കുട്ടി,  ശ്രീകണ്ഠ‌ൻ കരിയ്ക്കകം,  ഉണ്ണിക്കൃഷ്‌ണൻ കളിയ്ക്കൽ എന്നിവർ പങ്കെടുത്തു