Home Blog Page 1929

തിരൂർ ഡെപ്യുട്ടി തഹസിൽദാറെ കാണാതായ സംഭവം,മൂന്ന് പേർ അറസ്റ്റിൽ

തിരൂർ. തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ പറഞ്ഞുധരിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു.

പതാരം ആർട്‌സ് സൊസൈറ്റി (പാസ്) അഖില കേരള പ്രൊഫഷണൽ നാടക മത്സരം 24 മുതൽ ഡിസംബർ 1 വരെ

ശാസ്താംകോട്ട. 2024 ആഗസ്‌റ്റ് 25ന് പതാരത്ത് പ്രവർത്തനം ആരംഭിച്ച പതാരം ആർട്‌സ് സൊസൈറ്റിയുടെ (പാസ്) നേതൃത്വത്തിൽ പ്രമുഖ നാടക നടനും കലാസാംസ്‌കാരിക സാമൂഹിക പ്രവർത്തകനുമായിരുന്ന ശ്രീ. കെ. കൃഷ്‌ണൻകുട്ടിനായരുടെ സ്മരണാർത്ഥം 2024 നവംബർ 24 മുതൽ ഡിസംബർ 1 വരെ അഖില കേരള പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കുന്നു. പതാരം സഹകരണ ബാങ്ക് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഈ പരിപാടി, കേരളത്തിലെ മികച്ച നാടകസമിതികളെ ഉൾപ്പെടുത്തി, ശൂരനാട് സമൂഹത്തിന്‌ കലാസാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തി, യുവജനങ്ങൾക്ക് നല്ല ദിശാബോധം നൽകുവാനായി നടത്തിയിരിക്കുന്ന ഒരു പ്രയത്‌നമാണ്.

ഈ വർഷത്തെ നാടക മത്സരത്തിന്റെ ഉദ്ഘാടനം 2024 നവംബർ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ നിർവഹിക്കും. നാടക മത്സരത്തിന് പുറമേ, കുട്ടികൾക്കായി നാടക കളരികൾ, ചിത്ര രചന ക്യാമ്പ്, കഥാപ്രസംഗ പരിശീലനം, കഥ, കവിത രചനാ മത്സരങ്ങൾ എന്നിവയും പാസ് സംഘടിപ്പിക്കുന്നുണ്ട്. നാടൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ കലാസാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ അനുമോദിക്കുകയും ചെയ്യുന്ന പാസ്, 19 വിഭാഗങ്ങളിലായി മികച്ച നാടകത്തിനു ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രത്യേക ശിൽപവുമാണ് സമ്മാനാർഹർക്ക് നൽകുന്നത്.

പൂർത്തിയാവുന്ന നാടകമത്സരത്തിന്റെ സമാപന സമ്മേളനം, അവാർഡ് വിതരണവും 2024 ഡിസംബർ 1 വൈകിട്ട് 5 മണിക്ക് സംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നിർവഹിക്കും. കൂടാതെ നവംബർ 30 രാവിലെ 9 മണി മുതൽ ഭരണിക്കാവ് എലിസ്റ്റർ സ്മൈൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തും. പത്രസമ്മേളനത്തില്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, പ്രസിഡന്റ്‌ പ്രേകുമാർ. ബി ,സെക്രട്ടറി ദിലീപ് വി, ട്രെഷറർ ജയൻ പതാരം ,എക്സിക്യൂട്ടീവ് അംഗങ്ങളായ R. രാജീവ്‌, അനുരാജ്. S,പി. കെ. ജയകൃഷ്ണൻ,അനുകൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ കലോത്സവം നവംബര്‍ 26 മുതല്‍ കൊട്ടാരക്കരയില്‍

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 26 മുതല്‍ 30 വരെ കൊട്ടാരക്കര ഗവ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്എസ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കും. ഇതിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം കൊട്ടാരക്കരയില്‍ ചേര്‍ന്നു. തൃക്കണ്ണമംഗലം വാര്‍ഡ് കൗണ്‍സിലര്‍ തോമസ് പി മാത്യു അധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ ഹാര മുഖ്യാതിഥിയായി.മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വനജ രാജീവ്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്കൂൾ കലോത്സവം ലോഗോ അയക്കാം

റവന്യൂ സ്കൂൾ കലോത്സവത്തിന് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചു. നവംബർ 13 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഇ മെയിലിൽ അയക്കാം. മെയിൽ csnddekollam@gmail.com

12 വര്‍ഷം ഉപയോഗിച്ച കാറിനെ വിറ്റുകളഞ്ഞില്ല…. പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചു…. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 1500ഓളം പേര്‍

12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കാറിനെ വിറ്റുകളയുവാന്‍ ആ കുടുംബം തയ്യാറായില്ല. പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുംബമാണ് ഇത്തരത്തില്‍ തങ്ങളുടെ വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വൈറലായി.
ആത്മീയ ഗുരുക്കള്‍ അടക്കം 1500ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന കാറിനെ ഒഴിവാക്കുന്നതിന് പകരം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സംസ്‌കരിക്കാന്‍ വ്യവസായിയായ സഞ്ജയ് പൊളറയും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃഷിയിടത്തിലെ 15 അടി താഴ്ചയിലാണ് കാറിനെ സംസ്‌കരിച്ചത്.
കാറിനെ പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങ്. പച്ച തുണി കൊണ്ട് കാറിനെ മറച്ചിരുന്നു.പൂജയും മറ്റും നടത്തിയായിരുന്നു ചടങ്ങ്. ചടങ്ങുകള്‍ക്ക് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കാര്‍ മൂടുകയായിരുന്നു. കുടുംബത്തിന്റെ ഭാഗ്യമായ കാറിനെ വില്‍ക്കാന്‍ തോന്നിയില്ല. വരും തലമുറ എന്നും കാറിനെ ഓര്‍ക്കാന്‍ ചെയ്തതാണെന്നും സഞ്ജയ് പറഞ്ഞു. നാലുലക്ഷം രൂപയാണ് ചടങ്ങിനായി മുടക്കിയത്. കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നടുമെന്നും കുടുംബം അറിയിച്ചു.

ഗംഗയുടെ തീരത്തുവച്ച് രമ്യ പാണ്ഡ്യനെ വരണമാല്യമണിയിച്ച് ലോവല്‍

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ച തമിഴ്-മലയാളം നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയായി. യോഗ പരിശീലകനായ ലോവല്‍ ധവാനാണ് വരന്‍. ഋഷികേശിലെ ഗംഗാ നദീതീരത്ത് വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹം. ‘ഞങ്ങളുടെ യാത്ര തുടങ്ങിയ ഗംഗയുടെ തീരത്ത് തന്നെ, ഞങ്ങളുടെ ആത്മാവിനെയും ബന്ധിച്ചു’- എന്നാണ് വിവാഹചിത്രങ്ങള്‍ പങ്കുവച്ച് രമ്യ കുറിച്ചിരിക്കുന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്.

നാട്ടുകാര്‍ക്ക് ഭീഷണിയായ മലയണ്ണാനെ വനപാലകര്‍ പിടികൂടി

കുളത്തൂപ്പുഴ: രണ്ട് മാസത്തിലേറെയായി നാടിനും പൊതുജനങ്ങള്‍ക്കും ഭീഷണിയായി മാറിയ മലയണ്ണാനെ വനപാലകര്‍ പിടികൂടി. ചോഴിയ്‌ക്കോട് മില്‍പ്പാലം ഭാഗത്തെ മരച്ചില്ലകളില്‍ വാസമുറപ്പിച്ചിരുന്ന മലയണ്ണാന്‍ പ്രദേശവാസികളായ മൂന്നുപേരെ ആക്രമിക്കുകയും കര്‍ഷക വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ചോഴിയക്കോട് സ്വദേശികളായ സുദേവന്‍, അബിന്‍, സലീം എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പാലോട് നിന്ന് ദ്രുതകര്‍മ്മ സേന എത്തി കെണിയൊരുക്കിയാണ് മലയണ്ണാനെ പിടികൂടിയത്. പിടികൂടിയ മലയണ്ണാനെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസര്‍ അരുണ്‍ പാലോട്, റെയിഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ അജിത് കുമാര്‍, അശ്വതി, അമല്‍ കൃഷ്ണന്‍, മണിരാജന്‍, സജീവ്, ശശാങ്കന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് മലയണ്ണാനെ പിടികൂടിയത്.

‘ക്ലാസ് മുറി ഇനി വീട്ടിലെത്തും’ പുതിയ പഠനപ്രവര്‍ത്തനവുമായി പുനലൂര്‍ തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍

പുനലൂര്‍: ‘ക്ലാസ് മുറി ഇനി വീട്ടിലെത്തും’ പുതിയ പഠനപ്രവര്‍ത്തനവുമായി പുനലൂര്‍ ഉപജില്ലയിലെ തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍. വിവിധ കാരണങ്ങളാല്‍ സ്‌കൂളിലെത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി വീട്ടില്‍ എത്തിക്കുന്നു. ഈ വിഭാഗം കുട്ടികള്‍ക്ക് വൈഫൈ സംവിധാനവും ടാബുകളും ക്രമീകരിച്ചു നല്‍കി.
രാവിലെ സ്‌കൂള്‍ അസംബ്ലി മുതല്‍ നാലു മണി വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി കുട്ടികള്‍ക്ക് കാണാം, അധ്യാപകരുമായി സംവദിക്കാം, പ്രത്യേകം തയ്യാറാക്കിയ പഠനോപകരണങ്ങള്‍ ഉപയോഗിക്കാം, മറ്റ് കൂട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാം തുടങ്ങി സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കും.
തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ 1987-91 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പു
നലൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡി. അജയകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൈസല്‍ ശരത്ത് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിപിസി സോണിയ വര്‍ഗ്ഗീസ് സമ്മാന വിതരണം നിര്‍വ്വഹിച്ചു. അധ്യാപി
കമാരായ നിഷാന, ബീന പ്രഥമാധ്യാപകന്‍ കെ.ജി. എബ്രഹാം, പിടിഎ അംഗങ്ങളായ രാജീവ്, ഷാജി, ഹരി, ആശ എന്നിവരും പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധികളായ സത്യരാജ്, അഡ്വ.അനിത, സുജി, നൗഷാദ്, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി അവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് സര്‍ഗാത്മക പരിശീലനം നല്‍കാനുള്ള പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കൊല്ലം: പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഓപ്പറേഷന്‍ ഓഫ് എമര്‍ജന്‍സി ആംബുലന്‍സ് ഗൈഡ് ലൈന്‍സിന്റെ അടിസ്ഥാനത്തില്‍ ആണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത്. കേരള പോലീസ് ആക്ട് 59 പ്രകാരമാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍ട്ടിഫിക്കേറ്റ് പുതുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
മാര്‍ഗനിര്‍ദേശ പ്രകാരമുള്ള യൂണിഫോം, ഡ്രൈവിംഗ് ലൈസന്‍സ്, മറ്റ് യോഗ്യതകള്‍ ഇവ ഉണ്ടായിരിക്കണം. ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ഒപ്പം ഉണ്ടായിരിക്കണം. ഡ്രൈവര്‍മാര്‍ ഇല്ലാതെ ആംബുലന്‍സുകള്‍ റോഡില്‍ ഉപേക്ഷിച്ച് പോകരുതെന്നും നോട്ടീസില്‍ പറയുന്നു.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവര്‍ക്ക് അത് വാങ്ങുവാന്‍ ഒരാഴ്ച അനുവദിച്ചു. ഈ മാസം 11 മുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൊല്ലം എസിപി എസ്. ഷെറീഫ് അറിയിച്ചു.

ഭൂമി തരംമാറ്റ അപേക്ഷയുടെ തീര്‍പ്പാക്കല്‍ അദാലത്ത് തുടങ്ങി

കൊട്ടാരക്കര: നിലം കരയാക്കി മാറ്റുന്നതിനായി താലൂക്കില്‍ ലഭിച്ച ഭൂമി തരംമാറ്റ അപേക്ഷയുടെ തീര്‍പ്പാക്കല്‍ അദാലത്ത് തുടങ്ങി. താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു. തരം മാറ്റ വിഭാഗം ചുമതലയുള്ള ഡെ
പ്യൂട്ടി കളക്ടര്‍ ബീനാറാണി, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനീഷ്യ, തഹസീല്‍ദാര്‍ മോഹനകുമാരന്‍ നായര്‍, ഭൂരേഖ തഹസീല്‍ദാര്‍ ജി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ ഭൂമി തരം മാറ്റ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന നടപടിയുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്.
25 സെന്റ് വരെ വിസ്തീര്‍ണമുള്ള സൗജന്യ തരം മാറ്റത്തിനര്‍ഹതയുള്ള ഭൂമി തരംമാറ്റ അപേക്ഷകളും തെറ്റായി ഡേറ്റാ ബാങ്കിലുള്‍പ്പെട്ട ഭൂമിയെ ഡേറ്റാ ബാങ്കില്‍ നിന്നൊഴിവാക്കുന്നതിനായി ഫോറം 5ല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുള്‍പ്പെടെയുള്ളവയാണ് അദാലത്ത് പരിഗണിച്ചത്.
താലൂക്കിന്റെ പരിധിയില്‍പെട്ട 27 വില്ലേജുകളിലൂടെ 6306 അപേക്ഷകളാണ് ഓണ്‍ലൈനിലൂടെയും നേരിട്ടും ലഭിച്ചിട്ടുള്ളത്. ഇതില്‍ 1845 അപേക്ഷകള്‍ നേരത്തെ തീര്‍പ്പായിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ അദാലത്തില്‍ 90 അപേക്ഷകളിലും തീര്‍പ്പുണ്ടാക്കി. ബാക്കിയുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 നകം തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.

മതപഠനത്തില്‍ വീഴ്ച,വിദ്യാര്‍ഥിക്ക് ക്രൂരപീഡനം,അധ്യാപകൻ അറസ്റ്റിൽ

കണ്ണൂര്‍. മതപഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നു ആരോപിച്ചു മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ.
കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. മലപ്പുറത്തു നിന്നാണ് പ്രതിയെ കണ്ണവം പോലീസ് പിടികൂടിയത് .

സെപ്റ്റംബറിൽ ആണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ അജ്മൽ ഖാൻ മദ്രസാ അധ്യാപകൻ ഉമൈർ അഷ്റഫിന്റെ ക്രൂര പീഡനത്തിന് ഇരയായ സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന്‌ ശേഷം ഉമൈർ അഷ്‌റഫി  കർണാടകം, തമിഴ്നാട്  സംസ്ഥാനങ്ങളിൽ  ഒളിവിലായിരുന്നു .കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും നാട്ടിൽ വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന്  പ്രതിയെ പിടികൂടാൻ പോലീസ് മലപ്പുറത്ത് എത്തിയിരുന്നു.പോലീസിനെ കണ്ട്‌  ഓടി രക്ഷപെടാൻ   ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. കൂത്തുപറമ്പ് കിണവക്കൽ കമ്പിത്തൂണിലെ മതപഠനശാലയിലെ അധ്യാപകൻ ആണ് മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്‌റഫി. 26 വയസാണ്. കഴിഞ്ഞ മേയിലാണ്
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജ്മൽ ഖാൻ കൂത്തുപറമ്പിൽ മതപഠനത്തിന് പോയത്. . അജ്മൽ ഖാൻ പഠനത്തിൽ പിന്നോട്ടാണെന്നു ആരോപിച്ചായിരുന്നു മർദ്ദനത്തിന്റെ തുടക്കം. വിവരം പുറത്തുള്ളവരോട് പറഞ്ഞതോടെ
അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽവടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിലും ഗുഹ്യ ഭാഗത്തും മുളക് ഉടച്ച് തേക്കുകയും ചെയ്തു. ശരീരമാസകലം മർദ്ദനമേറ്റ അജ്മൽ ഖാനെ സഹോദരനാണ് കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് കൊണ്ട് വന്നത്.  സംഭവത്തിന്‌ ശേഷം
അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആദ്യം വിഴിഞ്ഞം പോലീസ് എടുത്ത കേസ് കണ്ണൂരിലേക്ക് കൈമാറുക ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.