Home Blog Page 1907

സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിന് മൂന്നംഗ സമിതി

തിരുവനന്തപുരം. സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. തിരുനാവായ നാവാമുകുന്ദ , കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് വിശദീകരണം തേടാനാണ് തീരുമാനം. കായികമേള മാനുവൽ പരിഷ്കരണം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ബോധപൂർവ്വമായി ശ്രമം നടന്നുവെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ് അന്വേഷണം നടത്തുക. രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് വിശദീകരണം തേടും. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിനെതിരെ ഉയർന്ന പരാതികളിൽ പഠനം നടത്തി പ്രൊപ്പോസൽ തയ്യാറാക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ

വ്യക്തി കുറ്റാരോപിതനായതിന്റെ പേരിൽ വീട് പൊളിക്കുന്ന നടപടി ഭരണഘടന വിരുദ്ധം, ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിംകോടതി

ന്യൂഡെല്‍ഹി. വീടുകൾ പൊളിക്കുന്ന ബുൾഡോസർ നടപടിക്കെതിരെ നിർണായക വിധിയുമായി സുപ്രീം കോടതി. ഒരു വ്യക്തി കുറ്റാരോപിതനായതിന്റെ പേരിൽ വീട് പൊളിക്കുന്ന നടപടി ഭരണഘടന വിരുദ്ധമെന്ന് വിധിയിൽ. സർക്കാരുകൾ കോടതികൾ ആകരുതെന്ന് വിമർശനം.അധികാര ദുർവിനിയോഗം അനുവദിക്കാൻ ആകില്ലെന്നും കോടതി.പൊളിക്കൽ നടപടികൾക്ക് മാർഗനിർദ്ദേശവും സുപ്രീംകോടതി നിദേശിച്ചു.

കുറ്റാരോപിതനും കുറ്റവാളിക്കും അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ടെന്നതാണ് സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണം. ഒരു വ്യക്തിയുടെ വീട് എന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ്. അവകാശം നിഷേധിക്കുന്നത് തികച്ചും ഭരണഘടന വിരുദ്ധം എന്നതാണ് സുപ്രീംകോടതി വിധി. കുറ്റാരോപിതൻ തെറ്റുകാരൻ ആണോ എന്ന് സർക്കാരല്ല തീരുമാനിക്കേണ്ടത്. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വം ആണ് സർക്കാർ പുലർത്തേണ്ടത്. കുറ്റാരോപിത്തന്റെയും കുറ്റവാളിയുടെയും വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയും ഇത്തരം നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു.

പൊളിക്കൽ നടപടികൾക്ക് വിധിയിലൂടെ ചില മാർഗനിർദ്ദേശങ്ങളും കോടതി നൽകി. കാരണം കാണിക്കൽ നോട്ടീസ് ഇല്ലാതെ വീടുകൾ പൊളിക്കരുത്. നോട്ടീസ് നൽകിയാൽ ഇരകൾക്ക് 15 ദിവസത്തെ സാവകാശം നൽകണം. ഈ നിർദ്ദേശങ്ങൾ പാലിക്കാതെ പൊളിക്കൽ നടപടി ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായി, കെ വി വിശ്വനാഥൻ ബെഞ്ചിന്റേത് ആണ് നിർണായക വിധി

ഡോ വന്ദനയെ ആക്രമിച്ചപോലെ ചെന്നൈയിലും, കുത്തേറ്റ് ഡോക്ടര്‍ ഗുരുതരനിലയില്‍

ചെന്നൈ. സർക്കാർ ആശുപത്രിയിൽ കയറി രോഗിയുടെ മകൻ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു.
കലൈഞ്ജർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഡോക്ടർ ബാലാജിക്കാണ് പരിക്കേറ്റത് . ആക്രമണം നടത്തിയ പെരുങ്കളത്തൂർ സ്വദേശി വിഗ്നേഷും സുഹൃത്തും പിടിയിലായി.

ഇന്ന് രാവിലെയാണ് സർക്കാർ ആശുപത്രിയിൽ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. ചൈന്നൈ ഗിണ്ടിയിലെ കലൈഞ്ജർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഡോക്ടറാണ് ബാലാജി. പെരുങ്കുളത്തൂർ സ്വദേശി വിഗ്നേഷിന്റെ അമ്മയെ ചികിത്സിക്കുന്നത് ബാലാജിയാണ്. രാവിലെ ആശുപത്രിയിലെത്തിയ വിഗ്നേശും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അമ്മയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് വിഗ്നേശ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിൾ നശിപ്പിച്ചു. ശബ്ദം കേട്ട് ക്യാബിന് പുറത്ത് ഉളളവർ എത്തി ഉടൻ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയധികൃതർ ചേർന്ന് പിടിച്ചുവെച്ചെങ്കിലും ആശുപത്രിപരിസരത്ത് കത്തിയുപേക്ഷിച്ച് വിഗ്നേഷ് രക്ഷപെട്ടിരുന്നു. പിന്നാലെ വിഗ്നേഷിനെയും സുഹൃത്തിനേയും പൊലീസ് പിടികൂടി. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസ് നിഗമനം.
സർക്കാർ ആശുപത്രിയിലെ ആക്രമണത്തിൽ പ്രതിപക്ഷപാർട്ടികൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എന്നാൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം. കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട്, തിരുനെൽവേലി സ്വദേശി ആരോഗ്യരാജ് (45) ആണ് മരിച്ചത്.കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടത്ത് ആക്രി കച്ചവടം നടത്തുന്ന ആളാണ് ആരോഗ്യരാജ്.കഴക്കൂട്ടം പോലീസ് എത്തി പരിശോധന ആരംഭിച്ചു.

200-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി

200-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി. ഇറാനിലാണ് 43 കാരനായ മുഹമ്മദ് അലി സലാമത്തിനെ തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന ഇയാള്‍ക്കെതിരെ 200-ഓളം സ്ത്രീകളാണ് ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പല കേസുകളിലും സലാമത്ത് സ്ത്രീകളോട് വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുകയോ ചെയ്ത് അടുപ്പം സൃഷ്ടിക്കും. അതിന് ശേഷമാണ് ബലാത്സംഗം ചെയ്യുക. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി. ജനുവരിയില്‍ ആണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു. ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാന്‍ ലൈസന്‍സ് ഫീസടയ്ക്കണമെന്ന് പുതിയ നിയമം…. വ്യാപക പ്രതിഷേധം

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാന്‍ ലൈസന്‍സ് ഫീസടയ്ക്കണമെന്ന് പുതിയ നിയമം. സിംബാബ്‌വെയില്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് 50 ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഫീസടയ്ക്കുന്നവര്‍ക്കാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാനാവുക എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. വ്യാജവാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു.
ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ

കണ്ണൂർ: ഇപി ജയരാജന്റെ ആത്മകഥയെന്ന് രാവിലെ മുതൽ മാധ്യമങ്ങളും ഡിസി ബുക്സും പ്രചരിപ്പിച്ച ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പേരിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.
പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജൻ തള്ളിപറഞ്ഞിരുന്നു. പുറത്തുവന്ന കാര്യങ്ങൾ ഒന്നും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്‌സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാദത്തെ തുടർന്ന്
പ്രകാശനം ഡിസി ബുക്‌സ് നീട്ടിവെച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം പുസ്തകം വിവാദ ചർച്ചയ്ക്ക് വഴിമരുന്നിട്ടത് സി പി എമ്മിനെ അലോരസപ്പെടുത്തി.

വെട്ടിക്കവല പാല്‍പൊങ്കാല 22ന്

കൊട്ടാരക്കര: വെട്ടിക്കവല മഹാക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠയായ വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ സമൂഹ പാല്‍ പൊങ്കാല 22ന് നടക്കും. തന്ത്രിമുഖ്യന്മാരായ താഴമണ്‍മഠം കണ്ഠരര് മോഹനര്, ആദിശമംഗലം കേശവര് വാസുദേവര് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
10ന് പൊതുസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍, അഡ്വ. സതീഷ്‌കുമാര്‍, എംപി കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
വെട്ടിക്കവല മേലൂട്ടും കീഴൂട്ടും ക്ഷേത്രങ്ങളുടെ പരിസരം, ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണം, കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര കോമ്പൗണ്ട് എന്നിവിടങ്ങളിലും പൊങ്കാല ദിവസം രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് വെട്ടിക്കവല ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലും അടുപ്പുകള്‍ ക്രമീകരിക്കും.
പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് ക്ഷേത്ര ഉപദേശക സമിതി ഓഫീസില്‍ നിന്ന് രാവിലെ 7 മുതല്‍ രാത്രി 8 വരെ 75 രൂപാക്രമത്തിലുള്ള കൂപ്പണുകള്‍ ലഭിക്കും. കുറഞ്ഞത് 3 ദിവസത്തെയെങ്കിലും വ്രതാനുഷ്ഠാനത്തോടെ പൊങ്കാലയില്‍ പങ്കെടുക്കണമെന്ന് ഉപദേശകസമിതി ഭാരവാഹികള്‍ അറി
യിച്ചു.
ഭക്തര്‍ പാലും പഴവും പഞ്ചസാരയും പൊങ്കാല ഇടുന്നതിനാവശ്യമായ പാത്രങ്ങളും വിറകും ഗണപതി ഒരുക്കുമായി രാവിലെ 8ന് മുമ്പായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരണം. കൂപ്പണ്‍ നമ്പര്‍ പ്രകാരം അടുപ്പുകള്‍ കണ്ടെത്തി അവിടെയാണ് പൊങ്കാല അര്‍പ്പിക്കേണ്ടത്. പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ കൊട്ടാരക്കര, ചടയമംഗലം, പുനലൂര്‍, പത്തനാപുരം ഡിപ്പോകളില്‍ നിന്ന് സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകും.
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് ബിനു ആര്‍. കുമാര്‍, സെക്രട്ടറി ബി. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍നായര്‍, എസ്. അഭിലാഷ്, എസ്. സൂരജ്, രാജേഷ് വി. ദേവ് എന്നിവര്‍ അറിയിച്ചു.

റവന്യൂ ബാങ്ക് അദാലത്ത് നാളെ

ശാസ്താംകോട്ട: ബാങ്ക് ലോണ്‍ കുടിശിക വരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കി കുടിശിക തീര്‍ക്കുന്നതിന് റവന്യൂ വകുപ്പും കുന്നത്തൂര്‍ താലൂക്കിലെ വിവിധ ബാങ്കുകളും സംയുക്തമായി നാളെ റവന്യൂ ബാങ്ക് അദാലത്ത് നടത്തും. കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ രാവിലെ 11 മുതല്‍ 3 വരെയാണ് അദാലത്ത്. റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് കുന്നത്തൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ഇരയുടെ ശരീരത്തില്‍ നിന്നും രേതസ് കണ്ടെത്തിയില്ല എന്നതുകൊണ്ട് ബലാത്സംഗക്കേസില്‍ നിരപരാധിയാകില്ലെന്ന് പോക്സോ കോടതി

ഇരയുടെ ശരീരത്തില്‍ നിന്നും രേതസ് കണ്ടെത്തിയില്ല എന്നതുകൊണ്ട് ബലാത്സംഗക്കേസില്‍ നിരപരാധിയാകില്ലെന്ന് പോക്സോ കോടതി. 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ടാണ് പോക്സോ കോടതിയുടെ നിരീക്ഷണം. തെലങ്കാനയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
17 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടന്നതിന് തെളിവുകളൊന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിരുന്നില്ല. ലൈംഗികബന്ധം നടന്നതിന് തെളിവില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇതിനര്‍ത്ഥം അതിക്രമം നടന്നിട്ടില്ലെന്നും, നിരപരാധിയാണെന്നും അല്ലെന്ന് കോടതി നിരീക്ഷിച്ചു.
2018ല്‍ എല്‍ബി നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിലാണ് കോടതി വിധി. നാല് ദിവസത്തിന് ശേഷം സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. കനകലാ രാജേഷ് എന്നയാള്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് വിശാഖപട്ടണത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.
ബീജത്തിന്റെ സാന്നിധ്യം പോലുള്ള ഫോറന്‍സിക് തെളിവുകള്‍ ഇത്തരം കേസുകളില്‍ തെളിവുകളില്‍ ഒന്നുമാത്രമാണെന്ന് കോടതി വിലയിരുത്തി. സ്ഖലനം ഉണ്ടായാല്‍ മാത്രമേ ബീജം കണ്ടെത്തല്‍ പ്രസക്തമാകൂ. എല്ലാ ലൈംഗികാതിക്രമങ്ങളിലും സ്ഖലനം ഉണ്ടാകണമെന്നില്ല. സ്ഖലനം സംഭവിച്ചാലും ബീജത്തിന്റെ സാന്നിധ്യം പരിമിതമായോ ഇല്ലാതെയോ ഇരുന്നേക്കാം. മറ്റു തരത്തിലും അതിക്രമം നേരിടാം. അതുകൊണ്ടു തന്നെ ബീജത്തിന്റെ അഭാവം നിരപരാധിത്വത്തിന് തുല്യമല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.