28.8 C
Kollam
Wednesday 17th December, 2025 | 06:55:52 PM
Home Blog Page 1884

ആന എഴുന്നള്ളിപ്പിന് മാര്‍ഗരേഖയുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പിന് മാര്‍ഗരേഖയുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് ജില്ലാതല സമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ മൂന്ന് ദിവസം വിശ്രമം ഉറപ്പാക്കണമെന്ന് മാര്‍ഗരേഖ. മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉല്‍സവക്കമ്മറ്റി ഒരുക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലമില്ലെങ്കില്‍ ജില്ലാതല സമിതി അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന് മാര്‍ഗരേഖ. തീവെട്ടികളില്‍നിന്നും അഞ്ചുമീറ്റര്‍ ദൂരപരിധി വേണം. ആനകളുടെ എട്ടുമീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ. വെടിക്കെട്ട് നടത്തുന്നിടത്തുനിന്ന് 100 മീറ്റര്‍ അകലം ആനകള്‍ക്ക് വേണം. ഒരു ദിവസം 30 കിലോമീറ്ററിലധികം ആനയെ നടത്തിക്കരുതെന്നും മാര്‍ഗരേഖയില്‍ നി‍ര്‍ദേശിക്കുന്നു. 125 കിലോമീറ്ററിലധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുത്. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്‍റെ പരമാവധി വേഗത 25 കിലോമീറ്റര്‍ ആയിരിക്കണം. ഈ വേഗതപ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണം.

രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചിനുമിടയില്‍ പൊതുവഴിയില്‍ എഴുന്നള്ളിപ്പ് പാടില്ല. എലിഫന്‍റ് സ്ക്വാഡ് എന്നപേരില്‍ ആളുകളെ നിയോഗിക്കരുതെന്നും ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ജോലി വാഗ്ദാനം നല്‍കി കംബോഡിയായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയില്‍

  കരുനാഗപ്പള്ളി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി.  മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, പടിക്കുന്നു ഭാഗത്ത്  കളത്തുംപടിയില്‍ വീട്ടില്‍  വിനീതിന്റെ ഭാര്യ  സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന് തായ്ലാന്‍ഡിലെ കമ്പനിയില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം പലതവണകളായി 1,20,000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് തായ്ലന്‍ഡില്‍ എത്തിച്ചു, അവിടെനിന്നും പ്രതികളുടെ ഏജന്റ്മാര്‍ കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രത്തില്‍ എത്തിച്ച യുവാവിന്, ഓണ്‍ലൈന്‍ തട്ടിപ്പ് ജോലിയായിരുന്നു നല്കിയിരുന്നത്. ജോലിയില്‍ ഏജന്റുമാര്‍ നിശ്ചയിച്ച ടാര്‍ജറ്റ് പൂര്‍ത്തിയക്കാത്തതോടെ യുവാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയായ സഫ്‌നയെ ബന്ധപ്പെട്ടു. അപ്പോള്‍ അവര്‍ യുവാവിനെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയും തുക കൈപ്പറ്റിയ ശേഷം യുവാവിനെ നാട്ടിലെത്തിക്കാതെ വഞ്ചിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എംബസിയുടെ സഹായത്തോടെയാണ് യുവാവിനെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ യുവാവ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിളളയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ  നിയാസ്, സന്തോഷ്,        സി.പി.ഒ മാരായ അനു, ശ്രീദേവി, മോഹന്‍ലാല്‍  എന്നിവര്‍ അടങ്ങിയ സംഘം മലപ്പുറം നിലമ്പൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

ജയരാജനെ പാര്‍ട്ടി നേതാക്കള്‍ പിന്നില്‍നിന്നു കുത്തി, കെ സുധാകരന്‍ എംപി

പാലക്കാട്. ജയരാജനെ പാര്‍ട്ടി നേതാക്കള്‍ പിന്നില്‍നിന്നു കുത്തിയെന്ന് കെ സുധാകരന്‍ എംപി. പോലിസിനു നല്കിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും. സിപിഎമ്മിലെ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലേക്ക് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത് മലര്‍ന്നുകിടന്നു തുപ്പുന്നതിനു തുല്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി ജയരാജന്‍ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നു.ഇ പി പാര്‍ട്ടിയില്‍ ശക്തി വീണ്ടെടുത്താല്‍ അതു ഭീഷണിയായി കരുതുന്നര്‍ തന്നെയാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്. ജയരാജനെ ഒതുക്കാന്‍ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഉപയോഗപ്പെടുത്തിയ ഈ നേതാക്കളുടെ പാര്‍ട്ടിക്കൂറാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തരം കൊലച്ചതി ചെയ്യാന്‍ സിപിഎം നേതാക്കള്‍ക്കു മാത്രമേ കഴിയൂ

സർക്കാർ സർവ്വീസിൽ വർഗീയത ; വീണ്ടും പരാതി

തിരുവനന്തപുരം.സർക്കാർ സർവ്വീസിൽ വർഗീയത ; വീണ്ടും പരാതി. വകുപ്പ് മേധാവിയുടെ വർഗീയ പരാമർശം; പരാതിയുമായി ജീവനക്കാർ. എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർക്കെതിരെയാണ് പരാതി. ബി ശ്രീകുമാറിനെതിരെ 39 ജീവനക്കാർ ഒപ്പിട്ട് പരാതി നൽകി. യോഗത്തിൽ പങ്കെടുത്ത 39 പേർ പരാതിയിൽ ഒപ്പിട്ടു. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന യോഗത്തിലായിരുന്നു സംഭവം. ജീവനക്കാരുടെ സംഘടനകൾക്കാണ് പരാതി നൽകിയത്. ജീവനക്കാരുടെ സംഘടനകൾ പരാതി മുഖ്യമന്ത്രിയ്ക്ക് കൈമാറി

പരാതി പരിശോധിക്കുകയാണെന്ന് സർക്കാർ അനുകൂല സംഘടന. ആരോപണങ്ങൾ നിഷേധിച്ച് ബി ശ്രീകുമാർ. താൻ ആരേയും വർഗീയമായി ആക്ഷേപിച്ചിട്ടില്ല. ജീവനക്കാരുടെ പ്രവർത്തനത്തെ വിലയിരുത്തി പരാമർശങ്ങൾ നടത്തി. അതിലുള്ള വിരോധമാണ് പരാതിയ്ക്ക് കാരണമെന്ന് ശ്രീകുമാർ

പന്മന കളരി പൊക്കണ്ണേഴത്ത് രമണി നിര്യാതയായി

പന്മന:കളരി പൊക്കണ്ണേഴത്ത്
പരേതനായ തമ്പാൻ്റെ ഭാര്യ രമണി (54) നിര്യാതയായി.മക്കൾ:അരുൺ തമ്പാൻ,അനീഷ് തമ്പാൻ.മരുമകൾ:ആതിര കൃഷ്‌ണൻ.സഞ്ചയനം:18 ന് രാവിലെ ഏഴിന്.

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു: ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം തേര്‍വയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭന്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്മനാഭന്‍. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്, രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു, ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് എന്നിവര്‍ മരിച്ചിരുന്നു. അപകടത്തില്‍ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.

കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടക്കുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രം. നൂറ് മീറ്റര്‍ അകലം വേണമെന്ന ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അപകടം. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം.ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്. ട്രെയിൻ ടിക്കറ്റ് ഇല്ലാത്തിനാൽ കായിക താരങ്ങളുടെ യാത്ര മുടങ്ങിയത് പുറത്ത് വന്നതോടെയാണ് അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. .

ഏറെ പ്രതീക്ഷയോടെയാണ് കുട്ടിതാരങ്ങൾ ബാഡ്മിന്റൺ മത്സരത്തിനായി ഭോപ്പാലിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ താരങ്ങൾക്കുള്ള ട്രെയിൻ ടിക്കറ്റ് ഉറപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരുന്നു.

വാർത്ത പുറത്ത് വന്നതോടെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. വിമാന ടിക്കറ്റെടുക്കാൻ മന്ത്രി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി.നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക തരങ്ങളാണ് പങ്കെടുക്കുക. നാളെ 15 പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എട്ടുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.

ചക്കുവള്ളി കൊച്ചുതെരുവ് മുക്കിൽ നിന്നും 8 വർഷം മുമ്പ് കാണാതായ അൻഷാദിനെ കോഴിക്കോട് നിന്നും സുഹൃത്തുക്കൾ കണ്ടെത്തി

ചക്കുവള്ളി:പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് എട്ട് വർഷം മുമ്പ് ചക്കുവള്ളി കൊച്ചുതെരുവ് മുക്കിൽ നിന്നും കാണാതായ പോരുവഴി സ്വദേശി അൻഷാദ് മടങ്ങിയെത്തിയപ്പോൾ,മകനെയോർത്ത് കണ്ണീരൊഴുക്കി കഴിഞ്ഞിരുന്ന ഉമ്മ സന്തോഷം കൊണ്ട് വീണ്ടും കണ്ണീരണിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് അൻഷാദിനെ അപ്രതീക്ഷിതമായി കാണാതാവുമ്പോൾ ഉറ്റവരും ഉടയവരുമെല്ലാം നാടാകെ തേടിയലഞ്ഞു.പോലീസും, നാട്ടുകാരുമടക്കം ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വർഷങ്ങൾ പലത് കഴിഞ്ഞതോടെ അന്വേഷണം വഴിമുട്ടി.എങ്കിലും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മനസ്സിൽ നോവായി അൻഷാദ് നിറഞ്ഞു നിന്നു.എവിടെ പോയാലും അവരുടെ അന്വേഷണം നീണ്ടു.ഒടുവിൽ അതിന് ഫലപ്രാപ്തിയുണ്ടായി,ബിസിനസിൻ്റെ ഭാഗമായി കോഴിക്കോട് എത്തിയ അൻഷാദിൻ്റെ സുഹൃത്തുക്കളായ
അഷ്‌കർ ചക്കുവള്ളിയും നിയാസ് ചക്കുവള്ളിയും ചേർന്ന് നഗരത്തിൽ തങ്ങളുടേതായ നിലയിൽ ഒരന്വേഷണം നടത്തി.അങ്ങനെ കോഴിക്കോട് പാളയത്ത് വച്ച് അൻഷാദിനെ അവർ കണ്ടെത്തി.കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ നാട്ടിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചു.ചെറിയ ചെറിയ തൊഴിലുകൾ ചെയ്ത് പാളയത്ത് കഴിയുകയായിരുന്നു അൻഷാദ്.വിവരം നാട്ടിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചക്കുവള്ളിയിൽ നിന്നും ഷെഫീഖ് അർത്തിയിൽ,ഹാരീസ് ചക്കുവള്ളി,അസീം അർത്തി കിഴക്കതിൽ,ബിജു ഞാറക്കാട്,ബഷീർ പ്ലാമൂട്ടിൽ എന്നിവർ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു.

ശബരിമല തീർത്ഥാടനത്തിന് 7 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ശബരിമല തീർത്ഥാടനത്തിന് റെയിൽവേ ഇതുവരെ അനുവദിച്ചത് 7 സ്പെഷ്യൽ ട്രെയിനുകൾ. കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ

എല്ലാ ട്രെയിനുകൾക്കും ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

06083/83 – തിരുവനന്തപുരം നോർത്ത് –  എസ് എം വി ടി ബാംഗ്ലൂർ

07141/42 – മൗലാ അലി ( ഹൈദരാബാദ്) – കൊല്ലം

07139/40 ഹുസൂർ സാഹിബ് നന്ദേഡ് – കൊല്ലം

06119/20 എംജിആർ ചെന്നൈ –  കൊല്ലം AC ഗരീബ് എക്സ്പ്രസ്

06117/18 എംജിആർ ചെന്നൈ –  കൊല്ലം

06113/14 എംജിആർ ചെന്നൈ –  കൊല്ലം

06111/12 എംജിആർ ചെന്നൈ –  കൊല്ലം

വയനാടിനു തരാനുള്ളതൊക്കെ തന്നു; ഇനിയൊന്നുമില്ലന്ന് കേന്ദ്രത്തിൽനിന്ന് കത്ത്,മിണ്ടാട്ടമില്ലാതെ ബി ജെ പി നേതാക്കൾ

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക കേന്ദ്ര സഹായമൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കേരള സർക്കാരിന്‍റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇതിനു നൽകിയ മറുപടിയിലാണ് സഹായം ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലുപരി, വിജ്ഞാപനം ചെയ്യപ്പെട്ട 12 തരം പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് സാമ്പത്തിക സഹായം നൽകേണ്ടതെന്നും പറയുന്നു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ (SDRF) നിന്ന് ഈ തുക നൽകണമെന്നും കേന്ദ്രമന്ത്രി.

അതേസമയം, വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (NDRF) ദുരിതാശ്വാസം നൽകാൻ വ്യവസ്ഥയുണ്ട്, എന്നാൽ, നഷ്ടപരിഹാരം നൽകാനാവില്ല. കേന്ദ്രത്തിൽനിന്നുള്ള മന്ത്രിതല സംഘം നേരിട്ട് സന്ദർശിച്ചു നടത്തുന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിക്കുണ്ടത്. എന്നാൽ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ ആവശ്യത്തിനു പണമുള്ളതിനാൽ ഇതും കിട്ടില്ല

കേന്ദ്ര ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കത്തിൽ അർധശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 388 കോടി രൂപ കേരള സർക്കാരിന്‍റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 96.80 കോടി രൂപ സംസ്ഥാനത്തിന്‍റെ തന്നെ വിഹിതമാണ്. കേന്ദ്ര വിഹിതമായ 291.20 കോടി രൂപ രണ്ട് ഗഡുക്കളായി ജൂലൈ 31നും ഒക്റ്റോബർ ഒന്നിനും സംസ്ഥാനത്തിനു കൈമാറിക്കഴിഞ്ഞു. ഇതുകൂടാതെ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ 394.99 കോടി രൂപ മിച്ചമുള്ളതായി സംസ്ഥാന അക്കൗണ്ടന്‍റ് ജനറൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സംസ്ഥാനത്തിന്‍റെ പക്കൽ ഉണ്ടെന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൽ നിന്ന് അധിക സഹായം അനുവദിക്കാത്തതെന്നും കത്തിൽ പറയുന്നു.

കേന്ദ്ര നിലപാടിൽ പ്രതിഷേധവുമായി ഇടത് മുന്നണി നേതാക്കൾ രംഗത്തെത്തി.കേന്ദ്ര സർക്കാരിൻ്റെ നയത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടത് പക്ഷം.പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇത് പ്രചരണ ആയുധമാക്കാനാണ് എൽഡിഎഫ് നീക്കം. എന്നാൽ ഈ വിഷയത്തിൽ ബിജെപി നേതാക്കളുടെ മൗനം തുടരുകയാണ്.