ശാസ്താംകോട്ട. കേരളാ കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്‌റായിരിക്കെ രാജിവച്ച അഡ്വ.കുറ്റിയില്‍ ഷാനവാസിനോട് അനുഭാവം പ്രകടിപ്പിച്ച് പത്തുുപേര്‍ പാര്‍ട്ടി വിട്ടതായി പ്രസ്താവനയിറക്കി.മണ്ഡലം ജോയിന്‍ സെക്രട്ടറി ഷൗക്കത്തിന്‍റെ നേതൃത്വത്തിലാണ് രാജി. ജില്ലാ പ്രസിഡന്‌റ് വഴുതാനത്ത് ബാലചന്ദ്രന്റെ നടപടികളില്‍ വിയോജിപ്പും രേഖപ്പെടുത്തിയാണ് പിന്മാറ്റം.
കൊല്ലത്ത് മൂന്നു വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം
കൊല്ലത്ത് മൂന്നു വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. നെടുമ്പന ജനതാ വായനശാല ജംക്്ഷനില്‍ ഗോപന്‍-ആശ ദമ്പതികളുടെ മകള്‍ ആരാധ്യയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതിനാണ് സംഭവം. മുത്തച്ഛനൊപ്പം നടന്നുപോകവേ കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമൊക്കെ മുറിവേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി.
ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ
മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. ആലുംമൂട് ജങ്ഷന് തെക്ക് കുട്ടമ്പേരൂര്‍ താമരപ്പള്ളില്‍ വീട്ടില്‍ ജയന്തി(39)യെ കൊലപ്പെടുത്തിയതിനാണ് ഭര്‍ത്താവ് ജി കുട്ടികൃഷ്ണനെ(60) വധശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.
2004 ഏപ്രില്‍ രണ്ടിനാണ് മാന്നാറിനെ നടുക്കിയ സംഭവം നടന്നത്. കുട്ടികൃഷ്ണനും ഭാര്യ ജയന്തിയും തമ്മില്‍ പകല്‍ താമരപ്പള്ളില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടായി. ജയന്തിയെ ഭിത്തിയില്‍ ഇടിപ്പിച്ചു ബോധംകെടുത്തി ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് കഴുത്ത് അറുത്തെടുത്ത് തറയില്‍വച്ചു. പിറ്റേന്ന് രാവിലെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സംശയത്തെ തുടര്‍ന്നുള്ള വൈരാഗ്യമായിരുന്നു കൊലപ്പെടുത്താന്‍ കാരണം. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ചാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്.
പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞ കുട്ടികൃഷ്ണന്‍ ജാമ്യത്തിലിറങ്ങിയ ശേഷം മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ വിസ്താര നടപടികള്‍ക്കായി കേസ് അവധിക്കുവച്ച സമയം ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ കുട്ടികൃഷ്ണനെ പിടികൂടാനായി നിരവധി തവണ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒളിവില്‍ പോയി 14 വര്‍ഷമായ കേസില്‍ പ്രതിയെ പിടികൂടികൂടുന്നതിനായി 2023 ജൂണില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാര്‍, മാന്നാര്‍ എസ് എച്ച് ഒ ജോസ് മാത്യു എസ്‌ഐസിഎസ് അഭിരാം,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബറില്‍ കളമശേരിയില്‍ നിന്നുമാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ്‌കുമാര്‍ ഹാജരായി.
ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍
ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാല്‍ അത്താഴത്തിന് ശേഷം തൈര് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ദഹനക്കേടിന് കാരണമാകുകയും ചെയ്തേക്കാം.
തൈരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ തൈര് സഹായിക്കുന്നു. ഗ്രീക്ക് യോഗര്‍ട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ വളരെ സഹായകമാണ്.
- ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍, പ്രോട്ടീന്‍, ലാക്ടോബാസിലസ് ബാക്ടീരിയകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തൈര് ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോബയോട്ടിക് ഗുണങ്ങള്‍ കാരണം, കുടലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തൈര് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുന്നു. ഇതിലൂടെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു.
- പല്ലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
തൈര് കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ്, ഇത് പല്ലിന്റെ ഇനാമലുകള്‍ ശക്തിപ്പെടുത്തുന്നതിനും പല്ല് നശിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദന്ത പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
- ഹൃദയാരോഗ്യത്തിന് ഗുണകരമാണ്
ദൈനംദിന ഭക്ഷണത്തില്‍ തൈര് ചേര്‍ക്കുന്നത് കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
തുളസിയില ഇട്ട വെള്ളം ദിവസേന കുടിച്ചാല്‍….
പല വീടുകളിലും തുളസിയില ഇട്ട വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴും പലര്‍ക്കും തുളസിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വ്യക്തമായി ധാരണയില്ല. രാവിലെ തുളസി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തുളസി ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന് എന്തെല്ലാം ഗുണങ്ങള്‍…
സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു
സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ ഈ കാലഘട്ടത്തില്‍ നിരവധി പേര്‍ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. തുളസി വെള്ളം കുടിക്കുന്നത് ഇതിനെ ചെറുക്കാന്‍ സഹായിക്കും. തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. കാല്‍സ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകള്‍ എ, സി തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അഡാപ്റ്റോജെനികള്‍ ശരീരത്തിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ അകറ്റുന്നു. വയറുവേദന, ഗ്യാസ്, ദഹനപ്രശ്നങ്ങള്‍ എന്നിവ അകറ്റുന്നതിന് തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഏറെ അടങ്ങിയിരിക്കുന്നു. ഇത് ദഹനനാളത്തിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു.
ശ്വാസകോശാരോഗ്യം
തുളസി വെള്ളം കുടിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും തുളസി വെള്ളം സഹായിക്കും.
പ്രതിരോധശേഷി കൂട്ടുന്നു
തുളസിയില ധാരാളം ആന്റി ഓക്സിഡന്റുകളാലും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്. ഇത് ശരീരത്തിന് വളരെ ഗുണകരമാണ്. ദിവസവും തുളസി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൂടാതെ ജലദോഷം, പനി പോലുള്ള അസുഖങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കുന്നു.
വായിലെ ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നു
തുളസിയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വായിലെ ബാക്ടീരിയകളെ ചെറുക്കാനും മോണരോഗങ്ങളെ തടയാനും വളരെയധികം സഹായകമാണ്. തുളസി വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് മോണ വീക്കത്തെ കുറയ്ക്കാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഇളംചൂടില്‍ കവിള്‍കൊണ്ടാല്‍ ആശ്വാസം ലഭിക്കും.
പാത്രം കഴുകാന്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം…
പാത്രം കഴുകാന്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പരലും. എന്നാല്‍ ഇത് അത്ര നല്ലതല്ല എന്നതാണ് സത്യാവസ്ഥ. ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകളാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോഞ്ചില്‍ കാണപ്പെടുന്ന ബാക്ടീരിയയായ കാംപിലോ ബാക്ടര്‍, വേവാത്ത കോഴിയിറച്ചി, പാസ്ചറൈസ് ചെയ്യാത്ത പാല്‍, കേടുവന്ന മുളപ്പിച്ച ധാന്യങ്ങള്‍ ഇവയിലുണ്ടാകും. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം ഇവയ്ക്കു കാരണമാകും.
ഒരു തവണ കഴിച്ച ഭക്ഷണം മലിനമാക്കപ്പെട്ട സ്‌പോഞ്ചു വഴി തിരികെ പാത്രങ്ങളില്‍ എത്തുകയാണ്. അതുമൂലം മെനിഞ്‌ജൈറ്റിസ്, ന്യുമോണിയ, കടുത്ത പനി, വയറിളക്കം, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ബ്ലഡ് പോയ്‌സണിങ്ങ് ഇവ വരാനുള്ള സാധ്യതയുണ്ട്.
സ്‌പോഞ്ചില്‍ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയയായ enterobacter cloacae ആളുകളില്‍ കടുത്ത അണുബാധകള്‍ക്കും തുടര്‍ന്ന് ന്യുമോണിയ, സെപ്റ്റിസെമിയ, മെനിഞ്‌ജൈറ്റിസ് ഇവയ്ക്കും കാരണമാകും. സ്‌പോഞ്ചില്‍ കാണപ്പെടുന്ന ഇകോളി, ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.
സ്‌പോഞ്ചില്‍ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയ ആയ ക്ലെബ്‌സിയല്ല ആന്റിബയോട്ടിക്‌സുകളെ പ്രതിരോധിക്കുന്നതാണ്. ഇത് ന്യുമോണിയ പോലുളള കടുത്ത അണുബാധകള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമാകും. സ്‌പോഞ്ചിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാന്‍ മൈക്രോവേവിങ്ങ് ചെയ്യുന്നതിലൂടെ സാധിക്കും. സ്‌പോഞ്ച് വെള്ളത്തില്‍ ഒരിക്കലും ഇട്ടു വയ്ക്കരുത്. ബാക്ടീരിയകളെ കുറയ്ക്കാന്‍ ഇവ രണ്ടു മിനിറ്റ് മൈക്രോവേവ് ചെയ്ത് ഉണക്കി വയ്ക്കണം.
മുടി വളരാനായി റോസ്‌മേരി വാട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം
റോസ് മേരി ഓയിലിന്റെയും, റോസ് മേരി വാട്ടറിന്റെയും ഉപയോഗം മുടികൊഴിച്ചില്‍ മാറ്റി മുടി തഴച്ചുവളരാന്‍ സഹായിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരുടെയും അഭിപ്രായം.
സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ട് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ വളരെ കൂടുതലാണ്. അതിനാല്‍തന്നെ, വിപണിയിലെ സാധ്യതകള്‍ മനസ്സിലാക്കി പല കോസ്മെറ്റിക് ബ്രാന്‍ഡുകളും അവരുടെതായ റോസ്മേരി ഓയില്‍, റോസ്മേരി വാട്ടര്‍ എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യമേഖല ഇതുവരെ റോസ്മേരി ഉപയോഗിച്ചാല്‍ മുടിവളരും എന്ന് സ്ഥിതീകരിച്ചിട്ടില്ല. ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യമെന്താണ്? ശരിക്കും റോസ്‌മേരി മുടി വളര്‍ത്തും? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം പരിശോധിക്കാം.
2013-ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, പുരുഷന്മാരിലുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും അതുമൂലമുണ്ടാകുന്ന കഷണ്ടിയും ഇല്ലാതാക്കാന്‍ മിനോക്സിഡില്‍ എന്ന പദാര്‍ഥത്തിന്റെ (നേര്‍പ്പിച്ച് വീര്യം വളരെ കുറച്ചത്) അതേ ഗുണം റോസ്മേരി ഓയിലിലും ഉള്ളതായി കണ്ടെത്തി. ഇതുപയോഗിച്ച് 2022-ല്‍ എലികളിലും ഗവേഷണം നടത്തിയിരുന്നു.
എന്നാല്‍ മുടികൊഴിച്ചില്‍ തടയാനും മുടി വളരാനുമായി ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന മിനോക്സിഡില്‍ പോലെ റോസ്മേരി നിര്‍ദേശിക്കാനാവില്ല. ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷണം നടത്തി ഫലപ്രദമാണെന്ന്, ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിദഗ്ധര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുക. അതേസമയം തന്നെ റോസ്മേരിക്ക് വിരലിലെണ്ണാവുന്ന തെളിവുകള്‍ മാത്രമാണ് ഉള്ളത്.
റോസ്മേരി ഓയിലും വാട്ടറും നന്നായി മസാജ് ചെയ്താണ് നമ്മള്‍ തലയില്‍ തേച്ചുപിടിപ്പിക്കുന്നത്. ഇത് രക്തപ്രവാഹം കൂട്ടുകയും, നേരിയ തോതില്‍ മുടികൊഴിച്ചില്‍ നീക്കുകയും ചെയ്യും. റോസ്മേരിക്ക് ആന്റി ബാക്ടീരിയല്‍ സ്വഭാവവുമുണ്ട്. അതിനാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ താരന്‍, ഫംഗസ് എന്നിവ പോവുകയും തലയിലെ ചര്‍മം വൃത്തിയാവുകയും ചെയ്യുന്നു. ഇങ്ങനെ നേരിയ രീതിയിലുള്ള ഫലങ്ങള്‍ ഉണ്ടായേക്കുമെന്നാണ് നിലവിലെ നിഗമനം.
അതേസമയം, റോസ്മേരി വളരെ വീര്യം കൂടിയ പദാര്‍ഥമാണ്. അതിനാല്‍ തന്നെ പലരിലും അലര്‍ജിക്ക് കാരണമായേക്കാം. കൂടാതെ മൈഗ്രൈന്‍ ഉള്ളവര്‍ക്ക് ഇതിന്റെ മണം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കൂടാതെ ശിരോചര്‍മ്മത്തില്‍ എക്സിമ, സോറിയാസിസ് എന്നിവയുള്ളവര്‍ റോസ്‌മേരി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.
വടകരയിൽ കാറിടിച്ച് ഒമ്പത് വയസ്സുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തേക്കും
കോഴിക്കോട് – വടകരയിൽ കാറിടിച്ച് ഒമ്പത് വയസ്സുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തേക്കും. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടമുണ്ടാക്കിയ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിൽ രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരിയായ മുത്തശ്ശി ബേബി മരണപ്പെടുകയും പേരമകൾ 9 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. വെള്ള കാറാണ് എന്ന സൂചന അല്ലാതെ മറ്റൊരു തെളിവും ഇല്ലാതിരുന്ന കേസിൽ, നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പുറമേരി സ്വദേശി ഷെജീലിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നും ഷെജീൽ തന്നെയാണ് കാർ ഓടിച്ചതെന്നും പോലീസ് കണ്ടെത്തിയത്. സംഭവ സമയം ഷെജീലിൻ്റെ ഭാര്യയും രണ്ട് കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു. അപകടം പുറത്ത് അറിയാതിരിക്കാൻ വിവിധ പ്രവർത്തികളാണ് കുടുംബം ചെയ്തത്. വാഹനത്തിന്റെ ബംബർ ഉൾപ്പെടെയുള്ളവ മാറ്റിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പ്രവർത്തിയാണ് ഷെജീന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ബേബിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ദൃഷാനയുടെ ഗതിയും ഇതാകുമായിരുന്നില്ല. ഇതിന് മുതിരാതിരുന്ന കുടുംബം ചെയ്തത് ക്രൂരതയാണ്. സംഭവത്തിൽ ഷെജീലിന്റെ ഭാര്യയെ പ്രതിചേർക്കാനാണ് പോലീസ് നീക്കം. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ദൃഷാനയുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയാണ് കുടുംബം. ഇതിനിടെ വാഹനം കണ്ടെത്തിയത് ഇൻഷുറൻസ് ലഭിക്കാൻ സഹായിക്കും എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. വിദേശത്തേക്കു കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം.
ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല, മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല. വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങൾ പുറത്ത് വിട്ടു.എല്ലാം സുതാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കാര്യങ്ങൾ നടപ്പാക്കും. സിനിമ നയം കൊണ്ട് വരും. ഫെബ്രുവരിയോടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. കോടതി എന്ത് പറഞ്ഞാലും അനുസരിക്കും. ഒഴിവാക്കിയ പേജുകൾ സംബന്ധിച്ച് സർക്കാറിനും ഉദ്യോഗസ്ഥർക്കും ഒരു വീഴ്ചയും പറ്റിയിട്ടില്ല. എല്ലാം നിയമപരമായി മാത്രം നടപ്പാക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണ്. പേജുകൾ പുറത്തുവിടുന്നതിനെ സർക്കാർ ഭയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജനുവരി 18 ലേക്ക് മാറ്റി
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജനുവരി 18ലേക്ക് മാറ്റി. കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് മുന്‍പാകെയാണ് വാദം.
ഒന്നും രണ്ടും പ്രതികള്‍ നേരിട്ടും മൂന്നാം പ്രത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയുമാണ് ഹാജരായത്. കുറ്റപത്രം സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കേസ് സംബന്ധമായിട്ടല്ലാതെ കൊല്ലം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ പ്രതികള്‍ ജാമ്യത്തിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഹാജരായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (53), ഭാര്യ എം.ആര്‍. അനിതകുമാരി (46), മകള്‍ പി.അനുപമ (21)എന്നിവര്‍ ചേര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.




































