Home Blog Page 177

കെട്ടടങ്ങുന്നില്ല കുന്നത്തൂർ സിപിഎമ്മിലെ കലഹം;നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥി ആദർശ് യശോധരൻ

കുന്നത്തൂർ:പഞ്ചായത്ത് പ്രസിഡൻ്റും ബ്രാഞ്ച് സെക്രട്ടറിയുമടക്കം അൻപതോളം പേർ പാർട്ടി വിട്ട കുന്നത്തൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം നേതൃത്വം ഇടപെട്ട് താത്ക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും താഴെക്കിടയിൽ അസ്വാരസ്യങ്ങൾ പുകയുന്നത് തലവേദന സൃഷ്ടിക്കുന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വത്സലകുമാരിയുടെ വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷിനെ മത്സരിപ്പിക്കാൻ നേതൃത്വം രംഗത്ത് എത്തിയതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.വാർഡിലെ യുവനേതാവായ ആദർശ് യശോധരനെ രംഗത്ത് ഇറക്കണമെന്നതായിരുന്നു വാർഡ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം.ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ നേതൃത്വം ബിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വാർഡ് കമ്മിറ്റി ഒന്നാകെ രാജിവച്ചത്.പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തമ്മിൽ ഭരണത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിന്ന അനൈക്യതയും പോരുമാണ് രാജിക്ക് പിന്നിലുള്ള മറ്റൊരു കാരണം.രാജിവച്ചവർ ആദർശ് യശോധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാൽ അതേ ദിവസം രാത്രിയിൽ തന്നെ നേതൃത്വം ഇടപെട്ട് പ്രസിഡൻ്റ് ഉൾപ്പെടെ എടുത്ത തീരുമാനം മരവിപ്പിച്ചു.ഇതിന് പിന്നിൽ യുവനേതാവിനെതിരെ പാർട്ടിക്ക് മുൻപ് ലഭിച്ച പരാതി പരസ്യമാക്കുമെന്നും നടപടികളിലേക്ക് നീങ്ങുമെന്നുമുള്ള നേതൃത്വത്തിൻ്റെ ഭീഷണിയാണെന്നും പറയപ്പെടുന്നു.തുടർന്ന് അടുത്ത ദിവസം യുവ നേതാവിൻ്റെ പിതൃസഹോദരി കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റും മറ്റ് ഭാരവാഹികളും ഒരുമിച്ചെത്തിയാണ് ബിനേഷ് പത്രിക നൽകിയത്.ഇതോടെ പ്രശ്നങ്ങൾ കെട്ടടങ്ങി എന്നായിരുന്നു പാർട്ടിയുടെ ധാരണ.എന്നാൽ തങ്ങൾ പിന്മാറിയിട്ടില്ലെന്നും തുറന്ന പോരിന് തന്നെയാണെന്നുമുള്ള സൂചനകൾ നൽകി കൊണ്ട് ആദർശ് യശോധരൻ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസം പത്രിക നൽകുകയായിരുന്നു.സിപിഎം വിമത സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രചരണം അവസാനഘട്ടത്തിലാണ്.അതിനിടെ പത്രിക പിൻവലിപ്പിക്കാൻ വലിയ സമ്മർദ്ദമുണ്ടെങ്കിലും തയ്യാറല്ലെന്ന നിലപാടിലാണ് ആദർശ്.

ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കുന്നത്തൂർ പടിഞ്ഞാറ് ഇളമണ്ണ് വീട്ടിൽ മങ്ങാട്ട് എൻ.കരുണാകരൻ പിള്ള നിര്യാതനായി

കുന്നത്തൂർ:ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ
കുന്നത്തൂർ പടിഞ്ഞാറ് ഇളമണ്ണ് വീട്ടിൽ മങ്ങാട്ട് എൻ.കരുണാകരൻ പിള്ള (90) നിര്യാതനായി.ഭാര്യ:സരോജിനി പിള്ള.മക്കൾ:ഹരിസുതൻപിള്ള (റിട്ട.സൂപ്രണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്),ശ്രീകുമാർ.കെ (റീജിയണൽ ഹെഡ്,ഐഎഫ്എഫ് ഫിനാൻസ്,ജയ്പൂർ),ഗോപകുമാർ.കെ (ടീച്ചർ,ജയജ്യോതി വിഎച്ച്എസ്എസ്,അമ്പലത്തുംഭാഗം). മരുമക്കൾ:അഗ്നിജ പി.ആർ.എസ് (ബിആർസി,ചവറ),മായാ ശ്രീകുമാർ (ടീച്ചർ,സെൻ്റ് ആൻഡ്രൂസ് എച്ച്എസ്എസ് ജയ്പൂർ),മഞ്ജു ബി.എസ് (ടീച്ചർ, ഡിവിഎൻഎസ്എസ് എച്ച്എസ്എസ്,പൂവറ്റൂർ).സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.

സിപിഐ കുന്നത്തൂർ ലോക്കൽ സെക്രട്ടറി സുനിൽകുമാർ നിര്യാതനായി

കുന്നത്തൂർ:സിപിഐ.കുന്നത്തൂർ ലോക്കൽ സെക്രട്ടറിയും കുന്നത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കുന്നത്തൂർ പടിഞ്ഞാറ് കൊല്ലായിൽ വീട്ടിൽ സുനിൽകുമാർ (50) നിര്യാതനായി.സംസ്ക്കാരം ഇന്ന് (ഞായർ) വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

ഫോൺ വാങ്ങി നൽകിയില്ല: പെൺകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

മാതാപിതാക്കൾ ഫോൺ വാങ്ങി നൽകാത്തതിന്റെ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം . ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.


ചങ്കാപൂർ ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. എട്ടാം ക്ലാസുകാരി ഗെയിം കളിക്കാൻ മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചു. ഇതിൽ മനംനൊന്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

തൃശൂർ മൃഗശാലയിൽ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി

തൃശൂർ മൃഗശാലയിൽ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് കടുവ ചത്തത്. മൃഗശാലയിലെ ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു.


തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായിൽ ഭക്ഷണം വച്ചുകൊടുത്തു ഫീഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന ഷിരാജ് രാത്രിയോട് കൂടി ചത്തു.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.


2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വച്ചു കടുവയെ പിടികൂടുന്നത്. ഈ സമയം, ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസുണ്ട്.

കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു

കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത് . കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാന്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. തുടർച്ചയായി രണ്ട് ഗെയിം ജയിച്ചാണ് ലക്ഷ്യ സെൻ കിരീട നേട്ടം ആഘോഷമാക്കിയത്. സ്കോർ: 15-21, 11-21.

സെമിയിൽ ചൈനീസ്‌ തായ്‌പേയിയുടെ ചോ ടിൻ ചെനിനെ 17–21, 24–22, 21–16ന്‌ തോൽപിച്ചാണ് ലക്ഷ്യ സെൻ ഫൈനലിൽ എത്തിയത്. ആദ്യ ഗെയിം നഷ്‌ടമായശേഷമായിരുന്നു തിരിച്ചുവരവ്‌. 86 മിനിറ്റിലാണ്‌ ഇരുപത്തിനാലുകാരന്റെ വിജയം.

പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ. പത്മരാജനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

തലശേരി: പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ പത്മരാജനെ (49) സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ബിജെപി നേതാവ് കൂടിയായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജനെ സര്‍വീസില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് കെ. പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം എന്നാണ് വിധി.
2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്നാണ് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തത്.

എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല,BLO മാർക്ക് എതിരെ കേസ്

ലഖ്നൗ.എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല. നോയിഡയിൽ BLO മാർക്ക് എതിരെ കേസ്. 60 പേർക്ക് എതിരെയാണ് കേസ്. 7 സൂപ്പർവൈസർമാർക്കെതിരെയും കേസ്

നോയിഡയിലെ 181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ട്‌. കളക്ടരുടെ നിർദ്ദേശപ്രകാരമാണ് നടപടി

കൊല്ലത്ത് കൊടികുന്നിൽ സുരേഷിനെതിരെ മുസ്‌ലിം ലീഗ്

കൊല്ലം.AICC അംഗം കൊടികുന്നിൽ സുരേഷിനെതിരെ മുസ്‌ലിം ലീഗ്. കൊടിക്കുന്നിൽ സുരേഷുമായി സഹകരിക്കാൻ കഴിയില്ല എന്ന് മുസ്‌ലിം ലീഗ് നേതൃത്വം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ചു. കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടൽ യുഡിഎഫിൽ ഭിന്നതയുണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ്

കോൺഗ്രസ്‌ – ലീഗ് ബന്ധം തകർക്കാൻ ശ്രമിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. അഞ്ചൽ ഡിവിഷനിലെ ലീഗ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മുസ്‌ലിം ലീഗ്