പാലക്കാട്: കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കൾക്കൊപ്പം ചേ൪ന്ന ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്ഐ മേഖല പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈൻ, മനോജ് കുമാ൪ എന്നിവരെയാണ് പുറത്താക്കിയത്. ചിറ്റൂ൪ ബ്ലോക്ക് കമ്മിറ്റിയുടെ നടപടിക്ക് ജില്ലാ കമ്മറ്റി അംഗീകാരം നൽകി.
പ്രസിഡൻറും സെക്രട്ടറിയും വിമത൪ക്കൊപ്പം ചേ൪ന്നതോടെ പുതിയ ഭാരവാഹികളെ കൺവെൻഷൻ വിളിച്ച് ഡിവൈഎഫ്ഐ തെരഞ്ഞെടുത്തിരുന്നു. പുതിയ സെക്രട്ടറിയായി മുഹമ്മദ് അസാറുദ്ദീനെയും പ്രസിഡൻറായി ദിലീപിനെയുമായിരുന്നു തെരഞ്ഞെടുത്തത്.
കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ഹൃദയം ത്രസിച്ച വൈകാരിക കുറിപ്പുമായി നടന്‍ മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ കുറിപ്പ്. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നാണ് അദ്ദേഹം പറയുന്നത് തന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും തന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നുവെന്നുമാണ് മമ്മൂട്ടി പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.
കോഴിക്കോട്: ഇതിഹാസ കഥാപാത്രങ്ങള്‍ തനിക്കുനല്‍കിയ എഴുത്തുകാരനെ അവസാനമായി കണ്ട് യാത്രാമൊഴിപറയാന്‍ മോഹന്‍ലാല്‍ എത്തി. എം ടിയുടെ വസതിയായ സിത്താരയില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മോഹന്‍ലാല്‍ എത്തിയത്.
എം ടി വാസുദേവന്‍ നായരുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണെന്നും തന്റെ സംസ്‌കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
”മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ..
എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികള്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതില്‍പ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?”- മോഹന്‍ലാല്‍ പറഞ്ഞു.
? മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
?നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്.
? അന്തരിച്ച വിശ്വസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽ.
? വൈകിട്ടു നാലു വരെ വീട്ടില്‍.5ന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്ക്കാരം.
? 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം.
? പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍.
?മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി.
? നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്.
? ക്ലാസിക്കുകളിലൊ ന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
? 2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
?സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു.
?കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നീ പ്രധാന ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.
?സിനിമാ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടിയ എംടിക്ക് ജെ.സി. ദാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
?മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു.
?കേരളീയം?
? ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു ഇന്ന് സമാപനം. മണ്ഡലപൂജ ദിവസമായ ഇന്ന് രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
?കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
? പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സ്ത്രീകളെ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.
?കൊല്ലം ശാസ്താംകോട്ടയില്‍ പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശിയായ വിനോദാണ് കമ്പി വടികൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
?സൈബര്‍ തട്ടിപ്പുകളുടെ മാസ്റ്റര്‍ ബ്രെയിനെ കൊല്‍ക്കത്തയലെത്തി പിടികൂടി കൊച്ചി പൊലീസ്. പിടിക്കപ്പെട്ട ലിങ്കണ്‍ ബിശ്വാസ് രാജ്യവ്യാപകമായി പണം തട്ടാന്‍ ഉപയോഗിച്ചത് നാനൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് രാജ്യത്ത് നേതൃത്വം നല്‍കുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ യുവമോര്‍ച്ച നേതാവായ ഇയാള്‍ തട്ടിപ്പ് പണം എങ്ങനെ ചെലവഴിച്ചു എന്നതിലും അന്വേഷണം തുടരുകയാണ്.
? പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂര്‍ ചാവക്കാട് എസ്.ഐ വിജിത്താണ് തന്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.
? തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.
? പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
? കാട്ടാന ആക്രമണത്തില്‍ പാലക്കാട് പറമ്പിക്കുളം തേക്കടിയില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വടക്കഞ്ചേരി സ്വദേശി മാധവനാണ് (65) മരിച്ചത്. തേക്കടി വരടികുളം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന മാധവന്‍ സുഹൃത്തുക്കളോടൊപ്പം അല്ലിമൂപ്പന്‍ കോളനിയിലെ കടയില്‍ നിന്ന് തിരിച്ചു പോവുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു
?? ദേശീയം ??
? പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് സ്വദേശിയായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
? ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.
? പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും.
? നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
? തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടന്‍ അല്ലു അര്‍ജുന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആര്‍ ഭൂപതി റെഡ്ഡി. അല്ലു അര്‍ജുന്റെ സിനിമകള്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി.
? അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം തുടങ്ങും. ദില്ലിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് ബിജെപി തീരുമാനം.
? മഹാകുംഭ മേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആര്‍സിടിസി. ഏകദേശം 3000 ഫെയര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആര്‍സിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്.
?? അന്തർദേശീയം ??
? കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് 39 പേര്‍ മരിച്ചു. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
? ക്രിസ്മസ് ദിനത്തില്‍ യുക്രൈന്റെ ഊര്‍ജ സംവിധാനം തകര്‍ത്ത് റഷ്യ. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്കു നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
? കായികം ?
? തന്റെ അന്താരാഷ്ട്ര കരിയറില്‍ ഖേദിക്കേണ്ട ഒരു കാര്യവും തോന്നിയിട്ടില്ലെന്നും ഗംഭീര വിടവാങ്ങല്‍ എന്ന ആശയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. അശ്വിന്‍ ഗംഭീരമായ വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്ന കപില്‍ ദേവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അശ്വിന്‍.
തിരുവനന്തപുരം. എത്ര ഉയരത്തിൽ എത്തിയാലും തങ്ങൾക്കു മുകളിൽ നിയമമുണ്ട് എന്ന് മനസ്സിലാക്കണമെന്ന് സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാന്‍, ബീഹാർ ഗവർണറായുള്ള നിയമനം:കേരളത്തിലെ തന്റെ കാലാവധി പൂർത്തിയായതിനാല്‍.
കേരളം അതിമനോഹരമായ ഇടമാണ്.കേരളത്തിലെ ആളുകൾ സ്നേഹം മനസ്സുള്ളവർ.കേരളത്തിലേത് സ്ത്രീകൾ നയിക്കുന്ന സമൂഹം.കേരളത്തിനോട് തനിക്ക് ബഹുമാനമാണ്.ഇന്ന് ബിലാസ്പൂരിൽ താൻ നടത്തിയ പ്രഭാഷണത്തിലും കേരളത്തെക്കുറിച്ച് പറഞ്ഞു.നിർഭാഗ്യവശാൽ കേരളത്തിൽ അവസരങ്ങൾ ഇല്ല.സർക്കാരുമായി ബന്ധമുള്ളവർക്ക് മാത്രം ജോലി ലഭിക്കുന്നു.
മുഖ്യമന്ത്രിക്കായി ഒരു സന്ദേശം നൽകാനില്ല മറിച്ച് എല്ലാവർക്കുമായി ഉണ്ട്.തങ്ങൾ എത്ര ഉയരത്തിൽ എത്തിയാലും തങ്ങൾക്കു മുകളിൽ നിയമമുണ്ട് എന്ന് മനസ്സിലാക്കണം.തങ്ങളുടെ ആഗ്രഹങ്ങൾ നിയമങ്ങൾ മേൽ നടപ്പാക്കാൻ ആകില്ല.ഈ സന്ദേശം എല്ലാവർക്കും ആയി ഉള്ളതാണ്.ആരു ഭരണഘടനക്കെതിരെ പ്രവർത്തിച്ചാലും അവർക്കെതിരെ കോടതികൾ ഉണ്ട്.
സുപ്രീംകോടതി വിധി ഉണ്ടായത് സർക്കാരിനെതിരെയാണ് തനിക്കെതിരെ അല്ല.കേരളത്തിൽ പഠനത്തിൽ കഴിവുള്ളവർ സംസ്ഥാനം വിട്ടു പോകുകയാണ്.
സർവകലാശാലയുടെ പ്രശ്നമല്ലാതെ സർക്കാരും താനും തമ്മിൽ ഒരു തർക്കവുമില്ല
ശബരിമല.41 ദിവസത്തെ തീർത്ഥാടന കാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഉച്ചയ്ക്ക് 12 നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. ഹൈക്കോടതി ഉത്തരവുപ്രകാരം വെർച്വൽ ക്യൂ ബുക്കിംഗ് വഴി 60,000 പേർക്കും സ്പോട്ട് ബുക്കിങ്ങിലൂടെ 5000 പേർക്കുമാണ് ദർശനം. രാത്രി 9.50ന് ഹരിവരാസനം പാടി 10 മണിക്ക് നടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് ശബരിമല നട വീണ്ടും തുറക്കും.
തിരുവനന്തപുരം.മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കും. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിവിധ രാഷ്ട്രീയ പാർട്ടികളും എം.ടി യോടുള്ള ആദരസൂചകമായി പരിപാടികൾ മാറ്റിവെച്ചു.
കൊല്ലം. മനുഷ്യ മനസാക്ഷി വിറങ്ങലിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടു പതിറ്റാണ്ട്. നാടിനെ പിടിച്ചുലച്ച ആ മഹാദുരന്തം 20 വർഷങ്ങൾ പിന്നിടുമ്പോൾ അതിജീവന പാതയിലാണ് സുനാമിയിലേറ്റവും അധികം നാശനഷ്ടങ്ങളുണ്ടായ ആലപ്പാട് ഗ്രാമപഞ്ചായത്ത്.
2006 ഡിസംബർ 26ന് ആഞ്ഞടിച്ച രാക്ഷസത്തിരകൾ ആലപ്പാട് കവർന്നെടുത്തത് 143 പേരുടെ ജീവനുകളാണ് . ആ ദിവസത്തെ ഇന്നും ഓർത്തെടുക്കാൻ ഭയമാണ് ഇവിടുത്തെകാർക്ക്.
കിടപ്പാടത്തിനും സമ്പാദ്യത്തിനുമെല്ലാം മീതെ സ്വന്തം മക്കളെ തന്നെ സുനാമി തിരമാലകൾ കവർന്നെടുത്തപ്പോൾ, ജീവിതം ഇരുട്ടിലായ അച്ഛനമ്മമാർ നിരവധി ഉണ്ടായിരുന്നു അവശേഷിച്ച ആ തീരങ്ങളിൽ.സുനാമി ദുരന്തം ഉണ്ടായി രണ്ടു പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സുനാമി പുനരധിവാസ പദ്ധതികൾ പലതും പാതിവഴിയിൽ. ഇത് സംബന്ധിച്ച് പഠനം നടത്തിയ നിയമസഭാസമിതിയുടെ റിപ്പോർട്ടിലടക്കം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കൾ പലരും സുനാമി ബാധിതരല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം . അടിയന്തരമായി നടപ്പിലാക്കേണ്ട തീരസംരക്ഷണം പോലും എങ്ങുമെത്തിയിട്ടില്ല.
സുനാമി പുനരധിവാസ പദ്ധതി-കേന്ദ്ര ഫണ്ട്
അടിയന്തര സഹായമായി 245.46 കോടിയും അധിക സഹായം-1148കോടിയും ലോക ബാങ്ക് സഹായം – 43.80കോടിയും ജപ്പാൻ ദാരിദ്ര്യ ലഘൂകരണ പദ്ധതി- 4.49 കോടിയും ആകെ -1441.75 കോടിയുടെ സഹായം ലഭിച്ചു. 1397 കോടി 95 ലക്ഷം രൂപയുടെ സുനാമി പുനരധിവാസ പദ്ധതികളാണ് കേരളത്തിൽ നടപ്പിലായത്.
സുനാമി സ്പെഷ്യൽ പദ്ധതിയിൽ -2,562 വീടുകൾ. ജനറൽ പാക്കേജിൽ -9498 ആകെ -12,060 വീടുകൾക്ക് അനുമതി.
കോഴിക്കോട്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകല്‍വെളിച്ചവും ആണ് ആദ്യ നോവല്‍. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവല്‍ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എന്‍.പി.മുഹമ്മദും ചേര്‍ന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കള്‍, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാര്‍ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.
തകഴിയെക്കുറിച്ചും, മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെന്ററികളുമൊരുക്കിയിട്ടുണ്ട്. ഗോപുരനടയില്‍ എന്ന പേരില്‍ നാടകവും രചിച്ചു. ആള്‍ക്കൂട്ടത്തില്‍ തനിയെ,മനുഷ്യര്‍ നിഴലുകള്‍, വന്‍കടലിലെ തുഴവള്ളക്കാര്‍ എന്നീ യാത്രാവിവരണങ്ങളെഴുതി എന്‍ പി മുഹമ്മദുമായി ചേര്‍ന്ന് 10 വിശ്വോത്തര കഥകള്‍ വിവര്‍ത്തനം ചെയ്തു. മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി പുറത്തുവന്നു. കാഥികന്റെ പണിപ്പുര, ഹെമിങ്വേ-ഒരു മുഖവുര, കാഥികന്റെ കല എന്നീ സാഹിത്യപഠനങ്ങള്‍ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം, സ്‌നേഹാദരങ്ങളോടെ, ഓര്‍മക്കുറിപ്പുകള്‍: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖനങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകള്‍ എന്ന പേരില്‍ ചലച്ചിത്രസ്മരണകള്‍ പുസ്തകമായി. വാക്കുകളുടെ വിസ്മയം എന്ന തലക്കെട്ടില്‍ പ്രസംഗങ്ങളുടെ സമാഹാരവും എം ടിയുടെ പേരില്‍ പുറത്ത് വന്നിരുന്നു.
സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്വാരം, അക്ഷരങ്ങള്‍,ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും നിര്‍മ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകള്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂര്‍ത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കഥകള്‍ കോളേജ് കാലത്ത് ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങിയതും.
1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവന്‍ നായര്‍ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി.
‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഇതേ സമയത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് ‘സ്വര്‍ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘കാലം’- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970), ‘രണ്ടാമൂഴം’- വയലാര്‍ അവാര്‍ഡും (1985), ‘വാനപ്രസ്ഥം’- ഓടക്കുഴല്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 1995ല്‍ ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
അധ്യാപക ജീവിതത്തില്‍ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ സ്ഥാനത്തേക്ക് അദ്ദേഹം എത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ എംടിക്ക് സ്വന്തമാണ്.
എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തത്. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലുള്ള വീട് ‘സിതാര’യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.
കോഴിക്കോട്. മലയാള സാഹിത്യത്തിന്‍റെ മഹേ തിഹാസം എംടി വാസുദേവന്‍നായര്‍(91) വിടവാങ്ങി. ഇന്ന് രാത്രി പത്തിന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസ കോശരോഗം മൂര്‍ഛിച്ച് ദിവസങ്ങളായി അതീവഗുരുതരനിലയില്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയായിരുന്നു.
മലയാളത്തിന്‍റെ സാഹിത്യമനസ് പലതലമുറകളോളം ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച് പേരാണ് എംടി. സാഹിത്യത്തിന്‍റെ ഭാഷയില്‍ ആദ്യകാലത്ത് മലയാളത്തോട് സംവദിച്ച അദ്ദേഹം പിന്നീട് മലയാളിത്തം തുളുമ്പുന്ന ചലച്ചിത്രഭാഷയിലൂടെ മലയാളിയെ അഭിമാനപുളകിതരാക്കി. അത് ഒരിക്കലും അതിനുമുമ്പോ പിമ്പോ ഉണ്ടാകാത്ത ഒരു ചലചിത്രസരണി ആയിമാറി. എംടി എഴുതുമ്പോലെ എഴുതാനും ദൃശ്യാവിഷ്കാരം നേടാനും മലയാളം കൊതിച്ചകാലം.
ശംഖ് ചെവിയോട് ചേര്‍ത്താല്‍ കടലിരമ്പം കേള്‍ക്കുംപോലെ എംടി എന്ന രണ്ടക്ഷരം മനസാ സ്മരിച്ചാല്‍ സാഹിത്യത്തിന്‍റെ കടലിരമ്പം ഉള്ളില്‍ കേള്‍ക്കാനാവും. മലയാള സാഹിത്യമെന്നാല്‍ നിളയോരത്തെ സാഹിത്യമാണോ എന്ന് മലയാളി തെറ്റിദ്ധരിച്ചകാലമായിരുന്നു എംടിയുടെ രചനാകാലം. എംടിയുടെ വരികള്‍ക്ക് പാത്രമാകാന്‍ ചലച്ചിത്രലോകം കൊതിച്ചു. മഹാനടന്മാരുടെ അവിസ്മരണീയവേഷങ്ങള്‍ ആ തൂലികയിലൂടെ വാര്‍ന്നു വീണു.
എംടിയെപ്പറ്റി ഏറെ പറയേണ്ടതില്ല. പൊതു ദര്‍ശനവും അക്ഷരപ്പുകഴ്ത്തലുകളും ആവശ്യമില്ലെന്ന് കരുതിയ പത്രപ്രവര്‍ത്തകനായ അദ്ദേഹം വിടപറയുന്നത് പത്രലോകം അവധിയിലായ ദിനമെന്നതും വല്ലാത്ത ഒരു വിധിവൈപരീത്യമാണ്.
മഹാ രചനേതിഹാസം രണ്ടാമൂഴത്തിന് അഭ്രകാവ്യം ചമച്ചുകാണണമെന്ന ആഗ്രഹംമാത്രം നടക്കാതെ ബാക്കിയായി. എന്നാല്‍ അതിന് അഭ്രകാവ്യം സ്വയം രചിച്ചശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് മലയാള ചലച്ചിത്രലോകത്തിന് ആശ്വസിക്കാവുന്ന സത്യമാണ്.