Home Blog Page 1174

കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം മയ്യനാട് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനായ അഞ്ചല്‍ സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു. അഞ്ചല്‍ സ്വദേശിയും സിപിഎം നേതാവുമായ ഉദയനാണ് മരിച്ചത്. മയ്യനാട് കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ ആണ് ട്രെന്‍തട്ടി മരിച്ച നിലയില്‍ ഇദ്ദേഹത്തെ റെയില്‍വേ പോലീസ് കണ്ടെത്തിയത്. ഇരവിപുരം പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.

കണ്ടക്ടറുടെ സമയോചിത ഇടപെടല്‍…. കൊല്ലത്തുനിന്ന് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി…. കുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിനി പോലീസ് കസ്റ്റഡിയില്‍

നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്‌നാട് സ്വദേശിയായ യുവതിയെയും കാണാതായ പെണ്‍കുട്ടിയെയും പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30തോടെ കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ദേവി പൊലീസ് കസ്റ്റഡിയില്‍.
കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദ മന്‍സില്‍ സിയാനെ (നാല് വയസ്) ആണ് തമിഴ്‌നാട് സ്വദേശി തിങ്കളാഴ്ച വൈകുന്നേരം കടത്തിക്കൊണ്ടു പോയത്. അമ്മ സാഹിറിക്കൊപ്പം കൊല്ലം ബീച്ചില്‍ എത്തിയ സിയാനയെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വച്ച് കാണാതാവുകയായിരുന്നു.
പന്തളത്തിന് സമീപത്തു നിന്നും പെണ്‍കുട്ടിയുമായി ചെങ്ങന്നൂര്‍ ഡിപ്പോയിലെ ബസില്‍ കയറിയ തമിഴ്‌നാട് സ്വദേശിനി 30 രൂപ നല്‍കി തൃശ്ശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാമ്യത്തിലും സംശയം തോന്നിയ കണ്ടക്ടറാണ് ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുന്നിക്കോട് പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. കളിപ്പാട്ടങ്ങളും ബിസ്‌കറ്റും നല്‍കി കുട്ടിയെ പന്തളം പൊലീസ് സ്റ്റേഷനില്‍ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കിന് പുറമെ, വീട്ടില്‍ നിന്നും മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും കാണാതായെന്ന് കണ്ടെത്തി

കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കിന് പുറമെ, വീട്ടില്‍ നിന്നും മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും കാണാതായെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങല്‍ നാല് സിം കാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും ലഭിച്ചിരുന്നു. കൊലയാളി ദൃശ്യങ്ങള്‍ നശിപ്പിക്കാനായി ഫോണും കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തിരുവാതുക്കല്‍ സ്വദേശി വിജയകുമാറും ഭാര്യ മീരയും ആണ് മരിച്ചത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. രണ്ട് പേരെയും കോടാലി ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. വീട്ടില്‍ മുമ്പ് ജോലിക്ക് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള കൊലപാതകം എന്നാണ് പൊലീസ് നിഗമനം.
വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഏഴുവര്‍ഷം മുമ്പ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്.

ഗുജറാത്തില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Amreli: Flame and smoke rise up after a private company plane after it crashed, in Amreli, Gujarat, Tuesday, April 22, 2025. At least one person was killed in this accident. (PTI Photo) (PTI04_22_2025_000120B)

അഹമ്മദാബാദ്: ഗുജറാത്തില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അമ്രേലിയിലാണ് അപകടം ഉണ്ടായത്. ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനം പരീശീലന പറക്കിലിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചക്ക് പന്ത്രണ്ടരയോടെ അമ്രേലി നഗരത്തിന് തൊട്ടടുത്ത ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു.
ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകര്‍ന്നുവീണ ഉടനെ വിമാനത്തിന് തീപിടിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്…. ആദ്യ പത്ത് റാങ്കില്‍ മലയാളികള്‍ ആരുമില്ല… യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2024ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ആദ്യ പത്ത് റാങ്കില്‍ മലയാളികള്‍ ആരുമില്ല.

പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. upsc.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫലം നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ആദ്യത്തെ പത്തുറാങ്കുകാര്‍:

  1. ശക്തി ദുബെ
  2. ഹര്‍ഷിത ഗോയല്‍
  3. ഡോംഗ്രെ ആര്‍ച്ചിത് പരാഗ്
  4. ഷാ മാര്‍ഗി ചിരാഗ്
  5. ആകാശ് ഗാര്‍ഗ്
  6. കോമള്‍ പുനിയ
  7. ആയുഷി ബന്‍സാല്‍
  8. രാജ് കൃഷ്ണ ഝാ
  9. ആദിത്യ വിക്രം അഗര്‍വാള്‍
  10. മായങ്ക് ത്രിപാഠി

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ.
പ്രിലിമിനറി, മെയിന്‍സ്, പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റര്‍വ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024 ലെ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍, അഭിമുഖ റൗണ്ട് ജനുവരി 7 ന് ആരംഭിച്ച് ഏപ്രില്‍ 17 ന് അവസാനിച്ചു.

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയണം കെ സി സി ക്ലർജി കമ്മീഷൻ

പത്തനംതിട്ട: രാജ്യത്തുടനീളം ക്രൈസ്തവ സമൂഹത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ പത്തനംതിട്ട ജില്ലാ വൈദിക സമ്മേളനം ആവശ്യപ്പെട്ടു.
മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ചാപ്പലിൽ നടന്ന സമ്മേളനം
അഡ്വ. കെ.യു .ജെനിഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
കെ .സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് അധ്യക്ഷനായി.
കെ സി സി പരിസ്ഥിതി കമ്മീഷൻ ചെയർമാൻ കമാൻഡർ റ്റി.ഒ ഏലിയാസ്,
റവ.റോയി മാത്യു കോർ എപ്പിസ്ക്കോപ്പ, മർത്തോമ സഭ വികാരി ജനറൽ റവ.ജോർജ് മാത്യു ,സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ,
ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്ക്കോപ്പ, ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ,
റവ.റ്റി.ദേവ പ്രസാദ്, ക്ലർജി കമ്മീഷൻ സംസ്ഥാന പ്രോഗ്രാം
കോഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ,
റവ.മാത്യു ഏബ്രഹാം,
ജോബി ബെന്നി, അനീഷ് തോമസ്, ഡെന്നിസ് സാംസൺ, ജാൻസി പീറ്റർ എന്നിവർ സംസാരിച്ചു.

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍…. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ്

മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു.
കൂടാതെ, വീട്ടിലെ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നും കുട്ടിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ 19 വയസ്സുള്ള യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിച്ച പൊലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയെ റിമാന്‍ഡ് ചെയ്തു.

പിടിതരാതെ സ്വര്‍ണവില

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുകയാണ്. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉടന്‍ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്.

2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.

2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.