തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തുരുത്തിക്കരയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിൽ ഇടിച്ചു കയറി;കാർ ഓടിച്ചിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
കുന്നത്തൂർ:കൊട്ടിയത്തു നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറി.ഇടിയുടെ ആഘാതത്തിൽ മതിലും കാറും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നത്തൂർ തുരുത്തിക്കരയിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.അടൂരിൽ ബാങ്ക് ഉദ്യോഗസ്ഥയായ കൊട്ടിയം പുല്ലിച്ചിറ ഹല്ലേലുയ്യ വീട്ടിൽ നയന ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്.തുരുത്തിക്കര സ്വദേശി സിന്ധു മോളുടെ മതിലിൻ്റെ ഒരു ഭാഗമാണ് അപകടത്തിൽ തകർന്നത്.
തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ലായിരുന്നു; ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ശിക്ഷ ഇന്ന്
കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ഇന്ന് ശിക്ഷ വിധിക്കുകയാണ്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി.
കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്.
പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ സൈനിക സഹായം…പിഎൽ-15 മിസൈലുകൾ കൈമാറി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ സൈനിക സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ചൈന തങ്ങളുടെ തന്ത്രപരമായ സഹകരണ പങ്കാളിയായ പാകിസ്ഥാന് പിന്തുണ അറിയിക്കുകയും ചെയ്തു.
ചൈനയുടെ നൂതന എയര്‍–ടു–എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് വിവരം. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ചതാണ് ഈ വിലയിരുത്തലിന് പിന്നില്‍.
പ്രതിരോധ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് പ്രകാരം, പാക്ക് വ്യോമസേന പോര്‍വിമാനങ്ങളില്‍ കണ്ട മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്ന പിഎല്‍-15ഇ വിഭാഗത്തിലുള്ളവയല്ല. അതിനാല്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം.
പാഠ പദ്ധതിയില്‍ മുഗളന്മാർ പുറത്ത്
ന്യൂഡെല്‍ഹി. മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT.ഏഴാം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്നാണ് അധ്യായം ഒഴിവാക്കിയത്. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് ചേർത്തിരിക്കുന്നത്. ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കി
2025ലെ മഹാ കുംഭമേളയെ കുറിച്ചുള്ള പരാമർശം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പുസ്തകത്തിൻറെ രണ്ടാം ഭാഗവും വൈകാതെ പുറത്തിറങ്ങും.മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും പാഠപുസ്തകങ്ങൾ NCERT നേരത്തെ പരിഷ്കരിച്ചിരുന്നു
മുഖം സുന്ദരമാക്കാൻ അരിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ
മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചൊരു ചേരുവയാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാം അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ.
ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് അരിപ്പൊടി. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചൊരു ചേരുവകയാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാം അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ.
രണ്ട് സ്പൂൺ കസ്തൂരി മഞ്ഞൾ പൊടിയും ഒരു സ്പൂൺ അരിപ്പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ( ശ്രദ്ധിക്കുക, പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക).
രണ്ട്
രണ്ട് സ്പൂൺ തെെരും രണ്ട് സ്പൂൺ അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. തെെരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് പ്രകൃതിദത്തമായ ഒരു മോയ്‌സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മ മൈക്രോബയോം നിലനിർത്താനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്ന പ്രോബയോട്ടിക്സും തൈരിൽ അടങ്ങിയിട്ടുണ്ട്.
മൂന്ന്
ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
നാല്
ഒരു സ്പൂൺ അരിപ്പൊടിയും അൽപം തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്
മലപ്പുറം: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പതിനാറുകാരിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ് ജഡ്‌ജി എസ് രശ്‌മി ശിക്ഷിച്ചത്. 2022 ജനുവരി 31നാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് നാലരക്ക് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കൊണ്ടോട്ടി ബസ് സ്‌റ്റാന്റിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ് സ്‌റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ് കേസ്. കൊണ്ടോട്ടി പൊലീസ് സബ് ഇന്‍സ്‌പെക്‌ടറായിരുന്ന ഫാതില്‍ റഹ്‌മാന്‍ രജിസ്‌റ്റര്‍ ചെയ്‌ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌ത കേസില്‍ പോലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ എന്‍ മനോജ് ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 20 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പോക്‌സോ ആക്‌ടിലെ അഞ്ച് (എന്‍) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ്, 70000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസത്തെ അധിക തടവ്, 9 (എന്‍) വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
ഇതിനു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കുട്ടിയെ തടഞ്ഞുവെച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവും 366 വകുപ്പ് പ്രകാരം തട്ടിക്കൊണ്ടു പോയതിന് മൂന്നു വര്‍ഷത്തെ കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
പമ്പ പൊലീസ് കൺട്രോൾ റൂമിനു മുന്നിലെ സിസിടിവി കല്ലെറിഞ്ഞ് തകർത്തു, 290000 രൂപയുടെ നഷ്ടം, 19കാരൻ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പൊലീസ് കൺട്രോൾ റൂമിന് മുന്നിലെ സിസിടിവി ക്യാമറ കല്ലെറിഞ്ഞ് കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ വിഷ്ണു (19)വാണ് പമ്പ പൊലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമീപത്തെ പൊലീസ് കൺട്രോൾ റൂമിനു മുൻവശത്തെ ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
ജോലിക്കിടെ പാലക്കാട് ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്‌നീഷ്യൻ സുജിത്തിനെ ചീത്ത വിളിച്ചുകൊണ്ട് പ്രതി ക്യാമറയുടെ മുന്നിലെ ഗ്ലാസിൽ കല്ലെടുത്തെറിയുകയായിരുന്നു. തുടർന്ന്, ക്യാമറ താഴെവീണു പൊട്ടി സെൻസറുകൾക്ക് ഉൾപ്പെടെ കെടുപാടുകൾ സംഭവിക്കുകയും ചെയ്തു. 290000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
ഭഗവതി അസോസിയേറ്റ്സിന്റെ സൂപ്പർവൈസർ വർക്കല സ്വദേശി ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചേർത്ത് പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പഹൽഗാം ഭീകരാക്രമണം; വീടുകൾ തകർക്കുന്ന നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമർ അബ്ദുള്ള, ‘നിരപരാധികളെ ബാധിക്കരുത്’
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർക്കുന്ന അധികൃതരുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരതയ്ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിറുത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമർ അബ്ദുള്ള പറഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.
അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ അധികൃതർ തകർക്കുന്നത് തുടരുകയാണ്. കുപ്വാരയിൽ ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകൾ തകർത്തിരുന്നു. കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമിൽ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു.
ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ഡൽഹി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ ഡൽഹിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരൻമാർ മടങ്ങിയോ എന്നത് വിലയിരുത്താൻ നാളെ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ പൗരൻമാരോട് രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു. കേരളത്തിലും കോഴിക്കോട് സ്വദേശികളായ നാലുപേർക്ക് നാടുവിടാൻ ഇന്നലെ നോട്ടീസ് നൽകിയിരുന്നു. സംഭവം പുറത്തായതോടെ നോട്ടീസ് പൊലീസ് പിൻവലിക്കുകയായിരുന്നു
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ്
തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാൻ ശ്രമിക്കുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ
കശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയിൽ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. നദീജല കരാരിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പഹൽഗാമിലെ ഭീകരാക്രമണം പാകിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പഹൽഗാമിൽ ആക്രമണം നടത്തിയവർക്കും പിന്നിൽ പ്രവർത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വിവാഹസംഘത്തെ പടക്കമെറിഞ്ഞ് ആക്രമിച്ച സംഭവം; പ്രതികളെ പിന്തുടർന്ന 3 പൊലീസുകാർക്ക് പരിക്ക്, 3 പേർ പിടിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിനിടയിൽ മൂന്ന് പൊലീസുകാർ പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്.
പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്. പ്രവാസിയെയാണ് വധിക്കാൻ ശ്രമിച്ചത്. അജ്മലിനെതിരെയുള്ളത് 11 കേസുകളാണ്. അക്രമത്തിൽ പങ്കാളിയായ അമൽ എന്നയാളെയാണ് ഇനി പിടികൂടാനുളളത്.
പ്രതികൾ എങ്ങോട്ടാണ് സഞ്ചരിച്ചത് എന്ന കാര്യം പരിശോധിക്കുകയാണ്. നാട്ടുകാർക്ക് നേരെ എറിഞ്ഞ ബോംബ് പോലെയുള്ള സ്ഫോടക വസ്തു എന്താണെന്ന് വിശദമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.






































