27.6 C
Kollam
Saturday 20th December, 2025 | 01:50:25 PM
Home Blog Page 1116

ജീവിക്കാൻ ശമ്പളം തികയാത്ത 3 സർക്കാർ ഉദ്യോഗസ്ഥരെ ഓടിച്ചും വളഞ്ഞും പിടി കൂടി


തൃശ്ശൂർ. കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിജിലൻസിന്റെ പിടിയിൽ. തൃശ്ശൂർ ആർട്ടി ഓയിലെ എംവിഐ മാരായ അനീഷ്,  കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടികൂടി. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയേയാണ് വിജിലൻസ് ഓടിച്ചിട്ട് പിടികൂടിയത്.

ഡ്രൈവിംഗ് സ്കൂൾ അധികൃതരിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഡ്രൈവിംഗ് സ്കൂൾ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് MVI ഉദ്യോഗസ്ഥർ പിടിയിലായത്.  അനീഷിൽ നിന്നും കണക്കിൽ പെടാത്ത മുപ്പതിനായിരം രൂപയും കൃഷ്ണകുമാറിൽ നിന്നും കണക്കിൽ പെടാത്ത 42,000 രൂപയും പിടികൂടി
തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയാണ് ഇരുവരും പിടിയിൽ ആയത്. ഡ്രൈവിംഗ് സ്കൂൾ ഉടമയിൽ നിന്നും 7000 രൂപയും വിജിലൻസ് കണ്ടെടുത്തു. അതിനിടെ കൊച്ചിൻ കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ കൈക്കൂലി വാങ്ങുന്നതിനിടെ ഓടിച്ചിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി.

കുട്ടികളുമായാണ് ഇവർ കൈക്കൂലി വാങ്ങാൻ എത്തിയത്. പൊന്നുരുന്നിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന് അനുമതി നൽകാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.

കൊല്ലം ശങ്കേഴ്സ് ആശുപത്രി പാട്ടത്തിന് നൽകാനുള്ള എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിനെതിരെ പ്രതിക്ഷേധം

കൊല്ലം. ശങ്കേഴ്സ് ആശുപത്രി പാട്ടത്തിന് നൽകാനുള്ള എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിനെതിരെ എസ്എൻഡിപി യോഗം എസ് എൻ  ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞത് വാക്കേറ്റത്തിന് വഴിതെളിച്ചു

എസ് എൻ ട്രസ്റ്റിന് കീഴിലുള്ള കൊല്ലത്തെ പ്രമുഖ ആശുപത്രിയാണ് ശങ്കേഴ്സ്. എസ് എൻ ട്രസ്റ്റ് സ്ഥാപകൻ ആർ ശങ്കറുടെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പ്രമുഖ ആശുപത്രികളിലൊന്നായ  ശങ്കേഴ്സ്, കഴിഞ്ഞ കുറേ നാളുകളായി   തൊഴിൽ തർക്കങ്ങൾ ഉൾപ്പെടെ വിവാദങ്ങളുടെ നിഴലിലായിരുന്നു. ഒടുവിൽ ആശുപത്രി ലാഭകരമല്ലെന്ന കാരണം നിരത്തി പാട്ടത്തിന് നൽകാൻ ഗവേണിംഗ് ബോഡി തീരുമാനിച്ചു. ഇതിനെതിരെയാണ്
എസ് എൻ ട്രസ്റ്റ്‌ സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയത്. ആശുപത്രി മികച്ചതാക്കി മാറ്റാൻ അല്ലാതെ വിൽപ്പന നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന്
മാർച്ച് ഉദ്ഘാടനം ചെയ്ത  സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ


ചിന്നക്കടയിലെ ആർ. ശങ്കർ പ്രതിമയ്ക്ക് മുന്നിൽ  നിന്നാരംഭിച്ച മാർച്ച്,  പ്രതിരോധിക്കാൻ  ഔദ്യോഗിക വിഭാഗം സംഘടിച്ചതോടെ മാർച്ച്  പൊലീസ് തടഞ്ഞു. തുടർന്ന്  വെള്ളാപ്പള്ളിയുടെ കോലം കത്തിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി

Hold
പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള ശ്രമം വെള്ളാപ്പള്ളിയുടെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്ന് ഗോകുലം ഗോപാലൻ പ്രതികരിച്ചു


എസ് എൻ  ട്രസ്റ്റ് സംരക്ഷണ സമിതി നേതാക്കളായ ഡി. രാജകുമാർഉണ്ണി, മണിയപ്പൻ, കടകംപള്ളി മനോജ്  തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

ആരാധകർ വളഞ്ഞു… തിക്കിലും തിരക്കിലും പെട്ട് നടൻ അജിത്തിന് പരിക്ക്

തമിഴ് നടൻ അജിത്തിന് പരിക്ക്. പത്മഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ന്യൂഡൽഹിയിൽ നിന്നും ചെന്നൈയിൽ എത്തിയതായിരുന്നു അജിത്. നടനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം ആണ് ചെന്നൈ എയർപോർട്ടിലെത്തിയത്. ആരാധകർ വളഞ്ഞതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അജിത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അതേസമയം നടൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. അതേസമയം പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും ചെറിയ പരിക്ക് ആണ് അദ്ദേഹത്തിന് ഉള്ളതെന്നും അജിത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എൻ്റെ കുടുംബമായതിനാലാണ് കൂടെ കൂട്ടിയത്, കല്ലിട്ടത് കൊണ്ട് മാത്രം കപ്പൽ അടുക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കുടുംബസമേതം പോയതിൽ മാധ്യമങ്ങളോട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻ്റെ കുടുംബമായതിനാലാണ് അവരെ കൂടെക്കൂട്ടിയതെന്നും ഇതിന് മുമ്പും കൂടെക്കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഴിഞ്ഞം സന്ദർശന സമയത്ത് മകളേയും പേരക്കുട്ടിയേയും ഒപ്പം കൂട്ടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൻതോതില്‍ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലുള്ളയാത്രയിലും വിമർശനം ഉയർന്നിരുന്നു. തുടർന്ന് വാർത്താ സമ്മേളനത്തില്‍ വെച്ച്‌ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്റെ മകളും മകളുടെ കുട്ടിയും ആയതുകൊണ്ടാണ് എന്റെ കൂടെ ഉണ്ടായത്. അത് സ്വാഭാവികമാണ്. ആ കുട്ടി ചെറുതായിരിക്കുമ്പോള്‍ തന്നെ ചില എക്സിബിഷനുകളില്‍ പോകുമ്പോള്‍ ഞാൻ എടുത്തുനടന്നത് നിങ്ങള്‍ കണ്ടതല്ലേ. വിഴിഞ്ഞത്തേക്ക് പോയത് അവിടത്തെ കാര്യങ്ങള്‍ കാണാനാണ്. ചിലർ ഉന്നയിച്ചത് ഈ കാറില്‍ വരണമായിരുന്നോ എന്നാണ്? ഞാൻ ആ കാറില്‍ തന്നെ അവരെ കൂട്ടി എന്ന് മാത്രേയുള്ളൂ. വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയല്ല വിലയിരുത്തിയത്. ശശി തരൂർ അവിടെ പോയില്ലേ. ശശി തരൂർ പോയിട്ട് പ്രധാനമന്ത്രിയുടെ സുരക്ഷയാണോ വിലയിരുത്തിയത്. അത് വിലയിരുത്താൻ പ്രത്യേക സംവിധാനങ്ങളില്ലേ?’, മുഖ്യമന്ത്രി ചോദിച്ചു.

‘വിഴിഞ്ഞത്ത് ചെന്നപ്പോഴല്ലേ ആശ്ചര്യം മനസ്സിലായത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ട ചെറിയ പെണ്‍കുട്ടികള്‍ ക്രെയിൻ ഉപയോഗിച്ച്‌ കണ്ടെയിനർ ഓപ്പറേറ്റ് ചെയ്യുന്നു. കപ്പലിന്റെ നീക്കങ്ങള്‍ അവര് നിയന്ത്രിക്കുന്നു. നമ്മുടെ കുട്ടികള്‍ എത്രമാത്രം കഴിവിലേക്ക് എത്തി എന്ന് അത് കണ്ടതുകൊണ്ടാണ് മനസ്സിലായത്. അങ്ങനെയുള്ള കാര്യങ്ങളാണ് അവിടെ കണ്ടത്. അതല്ലാതെ മറ്റു ഔദ്യോഗിക കാര്യങ്ങള്‍ ചർച്ച ചെയ്യാനല്ല അവിടെ പോയത്’, അദ്ദേഹം
കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ‘പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്ന് പറഞ്ഞ് വാർത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹം പരിപാടിയില്‍ ഉണ്ട് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. പരിപാടിയുടെ കാര്യം സർക്കാരല്ല തീരുമാനിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയാകുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി അംഗീകരിച്ചതിന് ശേഷമാണ് ലിസ്റ്റില്‍ അന്തിമരൂപം വരിക. അത് ഇപ്പോഴാണ് വന്നത്. അതില്‍ പ്രതിപക്ഷനേതാവും ഉണ്ട്. അദ്ദേഹം പങ്കെടുക്കാതിരിക്കാൻ സാധാരണഗതിയില്‍ പ്രശ്നമൊന്നും കാണുന്നില്ല. ക്രെഡിറ്റിന്റെ പ്രശ്നം ആണെങ്കില്‍ അത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിപക്ഷ നേതാവിന്റെ പേര് സർക്കാർ അങ്ങോട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ ഏതായാലും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഇനിയും അദ്ദേഹത്തിന് മനസ്സ് മാറ്റി പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കല്ലിട്ടത് കൊണ്ട് മാത്രം കപ്പൽ വരില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ നല്‍കിയ ലിസ്റ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉണ്ടായിട്ടില്ലെന്നും സർക്കാർ നല്‍കിയത് ജനപ്രതിനിധികളുടെ ലിസ്റ്റ് മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും പാകിസ്ഥാന് പണി കൊടുത്ത് ഇന്ത്യ; സുപ്രധാന തീരുമാനം; വ്യോമ മേഖല അടച്ചു; പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

ന്യൂ ഡെൽഹി: പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി.

പാകിസ്ഥാനില്‍ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനില്‍ പ്രവർത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.

സർക്കാരിൻ്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ശാരദാ മുരളീധരൻ

തിരുവനന്തപുരം:
സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനി തിരികെയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കമെന്നും ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. 32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു.

നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും ശാരദ സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫലനത്തെയാണ് ഞാന്‍ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓര്‍മ്മയാണത്. അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,’ ശാരദാ മുരളീധരന്‍ വ്യക്തമാക്കി.

ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിറിനും എക്സൈസ് നോട്ടീസ്

കൊച്ചി:
സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഫ്ലാറ്റുടമ സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകർക്കു നൽകിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്‍റ്എക്സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞു. അതിന് ശേഷമാവും കഞ്ചാവ് വിതരണം ചെയ്ത ആളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുക.

ഇരുവരേയും ചോദ്യം ചെയ്ത ശേഷം ഖാലിദ് റഹ്മാനേയും അഷറഫ് ഹംസയേയും ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തും. ഫ്ലാറ്റിൽ ഒന്നരമസമായി ലഹരി ഉപയോഗം നടക്കുന്നുവെന്നും കഞ്ചാവ് അല്ലാതെ മറ്റ് ലഹരികൾ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.

ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരും സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. അറസ്റ്റിലായതിന് പിന്നാലെ സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കുമെതിരെ ഫെഫ്ക നടപടിയെടുത്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്തു.

ഇനിമുതല്‍ പൗരത്വരേഖകളായി ആധാര്‍, പാന്‍, റേഷന്‍കാര്‍ഡുകള്‍ മാത്രം പോര

ന്യൂ ഡെൽഹി:
ആധാര്‍, പാന്‍, റേഷന്‍കാര്‍ഡ് എന്നിവ പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല എന്ന് സര്‍ക്കാര്‍. ഈ രേഖകളൊക്കെ ഭരണപരവും ക്ഷേമപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും അവയൊന്നും ഇന്ത്യന്‍ പൗരത്വത്തിന് കൃത്യമായ തെളിവായി നിലകൊളളുന്നില്ല.

ഈ ആവശ്യത്തിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ്.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായും താമസ രേഖയായും കണക്കാക്കുന്നുണ്ട്. പക്ഷേ പൗരത്വ രേഖയായി കണക്കാക്കുന്നില്ല. പാന്‍, റേഷന്‍ കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. പാന്‍ കാര്‍ഡുകള്‍ നികുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. റേഷന്‍ കാര്‍ഡുകള്‍ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു. ഇവയും പൗരത്വത്തിനുള്ള രേഖയായി സ്ഥിരീകരിക്കുന്നില്ല.

നിലവില്‍ ഇന്ത്യന്‍ പൗരത്വം സൂചിപ്പിക്കുന്ന അടിസ്ഥാന രേഖകളായി സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ രേഖകളും കണക്കാക്കുന്നു. 1969 ലെ ജനന-മരണ സര്‍ട്ടിഫിക്കറ്റ് നിയമം അനുസരിച്ച്‌ യോഗ്യതയുള്ള അധികാരികള്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഇത് ഇന്ത്യയ്ക്കുള്ളിലെ ജനന അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ്.
ഒരു വ്യക്തി ഒരു പ്രത്യേക സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ താമസിച്ചിട്ടുണ്ടെന്ന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ തെളിവ് നല്‍കുന്നു. സര്‍ക്കാര്‍ ജോലി, പാസ്പോര്‍ട്ട് നല്‍കല്‍, കോടതീയ ആവശ്യങ്ങള്‍ തുടങ്ങി പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്ന സാഹചര്യങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും കൈവശം വയ്‌ക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയേയും പുതിയ നിയമം എടുത്തുകാണിക്കുന്നു.

ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യമാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭര്‍ത്താവ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയാണ് മിനി, 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികള്‍ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയര്‍ഗണ്ണുമായി നില്‍ക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യലിന് ശേഷം പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പട്ടാപ്പകൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

പ്രതിക്കെതിരെ കൊലചെയ്യപ്പെട്ട കരുനാഗപ്പള്ളി തഴവ തെക്കുംമുറി മേക്ക് തട്ടേക്കാട് കിഴക്കേ തറയിൽ തുളസീധരൻ ( 64 ) നാട്ടിൽ അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ച് 21.11.2023 പകൽ 12 45 മണിക്ക് തുളസീധരന്റെ സമീപവാസിയായ വെള്ളാപ്പള്ളി പടീറ്റതിൽ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസീധരനെ പ്രതി വീട്ടിന് വെളിയിലേക്ക് വിളിച്ചിറക്കി നീ എനിക്കെതിരെ അപവാദപ്രചാരണം നടത്തുമോടാ എന്ന് ചോദിച്ചു കൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവ ബി കെ ഭവനിൽ ഭാസ്കരൻ മകൻ പാക്കരൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രദീപിനെ ( 34) ആണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ് സുഭാഷ് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്, പിഴത്തുക കൊല്ലപ്പെട്ട തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും ശിക്ഷാവിധിയിൽ പറഞ്ഞിട്ടുണ്ട് .
പിഴ ഒടുക്കി ഇല്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം . കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ വി ബിജു രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണ സഹായിയായി ഉണ്ടായിരുന്നത് എസ് ഐ റഹീം എ ആയിരുന്നു പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മാരായ ജയകുമാർ കെ കെ, നിയാസ് എ എന്നിവർ ഹാജരായി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ എസ് ഐ സാജു ആയിരുന്നു