ശാസ്താംകോട്ട:പ്രചാരണത്തിനിടെ കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് കൈമാറി സ്ഥാനാർത്ഥി മാതൃകയായി.പോരുവഴി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും കുന്നത്തൂർ താലൂക്കിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറുമായ ശാലിനി എസ്-ന് തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിലേക്ക് പോകവേ സിനിമാപറമ്പ് ജംഗ്ഷനിൽ നിന്നാണ് പഴ്സ് കിട്ടിയത്.തുറന്ന് നോക്കിയപ്പോൾ നിരവധി വിലപ്പെട്ട രേഖകൾ പഴ്സിൽ ഉണ്ടായിരുന്നു.ഉടൻ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനിലെത്തി പഴ്സ് കൈമാറി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുന്നത്തൂർ പുത്തനമ്പലം പ്ലാമണ്ണിൽ പടിഞ്ഞാറ്റേതിൽ കവിതയുടേതാണ് പഴ്സ് എന്ന് കണ്ടെത്തി.പിന്നീട് പൊലീസിൻ്റെ സാന്നിധ്യത്തിൽ ശാലിനി കവിതയ്ക്ക് പഴ്സ് കൈമാറി.
MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്. കുറ്റിച്ചിറ സ്വദേശി ബർജീസ് റഹ്മാൻ,വയനാട് സുൽത്താൻബത്തേരി സ്വദേശി ഫസൽ മെഹബൂബ് എന്നിവർ പിടിയിൽ
ബർജീസിന്റെ വീട്ടിൽ സൂക്ഷിച്ച MDMA ആണ് പിടികൂടിയത്
വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 17 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു
വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചു
വെഞ്ഞാറമ്മൂട്. വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചുസംഭവം ആറ്റിങ്ങൽ – വെഞ്ഞാറമ്മൂട് റോഡിൽ വലിയ കട്ടയ്ക്കാലിൽ
പത്തേക്കർ സ്വദേശിക്കാണ് ആക്രമണമേറ്റത്
വയോധികയെ വലിയ കുന്നുമ്മൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ നാട്ടുകാർ കണ്ടാണ് ആശുപത്രിയിൽ എത്തിച്ചത്
സംഭവത്തിൽ ദുരൂഹത സംശയിച്ചു പോലീസ്.വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ.
അബോധാവസ്ഥയിലായ വയോധികയെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്
മാറ്റി. സംഭവത്തിൽ സിസിറ്റിവി കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചു
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം.215/2025) തസ്തികയിലേക്ക് ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തേവള്ളി സര്‍ക്കാര്‍ മോഡല്‍ വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് (എച്ച്.എസ്. വിഭാഗം) കേന്ദ്രത്തില്‍ ഉള്‍പ്പെട്ട 1040949 മുതല്‍ 1041148 വരെ രജിസ്റ്റര്‍ നമ്പരുള്ള 200 ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ (സെന്റര്‍ രണ്ട്) പുനഃക്രമീകരിച്ചു. പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കിയ പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷക്ക് ഹാജരാകണം; മുന്‍ പ്രവേശനടിക്കറ്റും ഉപയോഗിക്കാം.
ഇ.വി.എം കമ്മീഷനിംഗിനു തുടക്കമായി
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടപടികള്‍ പുരോഗമിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷന്‍, മുഖത്തല, അഞ്ചല്‍, ശാസ്താംകോട്ട ബ്ലോക്കുകളില്‍ പ്രവര്‍ത്തനം തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളില്‍ ഡിസംബര്‍ നാലിനും ഇത്തിക്കര ബ്ലോക്കില്‍ ഡിസംബര്‍ അഞ്ചിനും ഇ.വി.എം കമ്മീഷനിംഗ് നടക്കുമെന്നും അറിയിച്ചു.
തൊഴില്‍വേഷത്തില്‍ പ്രചാരണം പാടില്ല; കളക്ടര്‍
തൊഴില്‍വേഷത്തില്‍ തിരഞ്ഞെടുപ്പ്പ്രചാരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ടനിരീക്ഷണസമിതിയോഗത്തില്‍ അധ്യക്ഷതവഹിക്കവെ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂണിഫോമില്‍ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെപശ്ചാത്തലത്തിലാണ് നിര്‍ദേശം. പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായിഉയര്‍ന്ന പരാതികള്‍ ചിലവ്‌നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മുന്‍കൂട്ടിനിശ്ചയിച്ച വിവാഹചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തിരഞ്ഞെടുപ്പിന് തടസമാകാത്തവിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.
സമിതി അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂര്‍ത്തിയായി
തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. സിവില്‍സ്റ്റേഷനിലെ ഐ.ടി ഹാളില്‍ അന്തിമ ഉദ്യോഗസ്ഥവിന്യാസക്രമീകരണംനടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന വിവിധകാരണങ്ങളാല്‍ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അര്‍ഹരായവരെ മാറ്റിനിര്‍ത്തിയാണ് അന്തിമപട്ടിക. ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ഡിസംബര്‍ നാല് മുതല്‍ ഉദ്യോഗസ്ഥര്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും ഇ-ഡ്രോപ്പ് വെബ്‌സൈറ്റിലൂടെ https://www.edrop.sec.kerala.gov.in വിവരങ്ങള്‍ ലഭ്യമാകും. ഓരോരുത്തര്‍ക്കും അനുവദിച്ച ബൂത്ത്, വിതരണ-സ്വീകരണകേന്ദ്രങ്ങളുടെ വിവരങ്ങള്‍, ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ടസമയം തുടങ്ങി വിശദവിവരങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള റിസര്‍വ് വിഭാഗത്തില്‍ 2176 ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസുകളിലെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ടുമാരായ രമേഷ് മാധവന്‍, കെ. സുരേഷ്, എന്‍ ഐ സി ഓഫീസര്‍ പി.എസ് സുമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത്…. സ്ഥാനാര്‍ഥിക്കൊപ്പം സ്‌ക്വാഡായി പോകുന്ന പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം
വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത്…. സ്ഥാനാര്‍ഥിക്കൊപ്പം സ്‌ക്വാഡായി പോകുന്ന പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടം സ്‌ക്വാഡുകളില്‍ ചിലയിടങ്ങളിലെങ്കിലും മര്യാദകേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് കര്‍ശന നിബന്ധനകള്‍. പരിചയം പറഞ്ഞു വീടിനകത്തേക്ക് ഓടിക്കയറുന്ന പ്രവണത വേണ്ട. ആത്മബന്ധമുള്ള ഇടങ്ങളില്‍ മാത്രം വീടിനകത്തേക്കു കയറിയാല്‍ മതി.
വിളിച്ചിട്ടോ കോളിങ് ബെല്‍ അടിച്ചിട്ടോ ആരെയും കാണുന്നില്ലെങ്കില്‍ ആളുണ്ടോയെന്നു നോക്കാന്‍ വീടിന്റെ പിന്നാമ്പുറത്തേക്കുള്ള പോക്കും വേണ്ട. ആ വീട്ടില്‍ പിന്നീട് ആളുള്ളപ്പോള്‍ പോയാല്‍ മതി. രാത്രിയിലെ ഭവന സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. സന്ധ്യാസമയത്തെ പ്രാര്‍ഥനാ വേളകളിലും ഉച്ചയുറക്കത്തിന്റെ സമയത്തും വീടുകളില്‍ വോട്ട് ചോദിച്ചു പോകരുത്. അതിരാവിലെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാനും മുതിര്‍ന്നവര്‍ ജോലിക്കു പോകാനുമുള്ള തിരക്കിനിടയിലെ ഭവനസന്ദര്‍ശനവും ഒഴിവാക്കണം. പ്രായം ചെന്നവരെയും കിടപ്പു രോഗികളെയും കാണാന്‍ സ്‌ക്വാഡിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വീടിനകത്തേക്കു കയറരുത്. വളര്‍ത്തു നായ്ക്കളുള്ള വീടുകളുടെ ഗേറ്റ് തുറക്കും മുന്‍പ് വീട്ടുകാരുടെ സാന്നിധ്യം ഉറപ്പാക്കണം.
വീണ്ടും കിങ് ആയി കൊഹ്ലി….തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും സെഞ്ചുറി
റായ്പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ട് ഏകദിന സെഞ്ചുറിയുമായി കിങ് കോഹ്ലി. കാലം കഴിഞ്ഞെന്ന് എഴുതി തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. രണ്ടാം ഏകദിനത്തില്‍ രോഹിത്ത് വീണതോടെ ഋതുരാജ് ഗെയ്ക്ക്വാദിനൊപ്പം ചേര്‍ന്നാണ് കോഹ്‌ലി ഇത്തവണ ഇന്ത്യയെ നയിച്ചത്. 90 പന്തില്‍ നിന്നായിരുന്നു സെഞ്ചുറി. രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയതോടെ കോഹ്‌ലിയുടെ ഏകദിന സെഞ്ചുറികളുടെ എണ്ണം 53 ആയി. കരിയറില്‍ 84 സെഞ്ചുറികളാണ് നേടിയത്. 100 സെഞ്ചുറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് മുന്നില്‍. 102 റണ്‍സെടുത്ത് കൊഹ്ലി പുറത്തായി.
ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ കോഹ്‌ലിയായിരുന്നു കളിയിലെ താരം. 120 പന്തില്‍ 135 റണ്ണടിച്ച മുപ്പത്തേഴുകാരന്‍ 11 ഫോറും ഏഴ് സിക്സറും നേടി. ഒരു ഫോര്‍മാറ്റില്‍ കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോഡും കരസ്ഥമാക്കി. സച്ചിന്‍ ടെസ്റ്റില്‍ നേടിയ 51 സെഞ്ചുറിയെന്ന റെക്കോഡാണ് കോഹ്ലി ഏകദിനത്തില്‍ മറികടന്നത്. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മിന്നും പ്രകടനം.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കോഹ്‌ലിയും ഋതുരാജ് ഗെയ്ക്ക്വാദും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ശര്‍മയുടെയും (14) യശസ്വി ജയ്‌സ്വാളിന്റെയും (22) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് കോഹ്‌ലിക്കൊപ്പം ഒന്നിച്ച ഗെയ്ക്ക്വാദ് (105) അടിതുടര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ എറിഞ്ഞു കുഴഞ്ഞു. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം മടങ്ങിയത്. 83 പന്ത് നേരിട്ട ഗെയ്ക്ക്വാദ് 12 ഫോറും രണ്ട് സിക്‌സും പറത്തി. 39 ഓവര്‍ പിന്നിടുമ്പോള്‍ 284/4 എന്ന നിലയിലാണ് ഇന്ത്യ.
ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്.നവംബറില്‍ വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനടക്കം 3600 രൂപ ഒരാളുടെ കൈകളിലെത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്തത്.





































