ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി)യുടെ ചെയര്‍മാന്‍ താരിഖ് റഹ്മാനെ ആദ്യം അഭിനന്ദിച്ച ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ച മോദി, ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.
ബംഗ്ലാദേശ് ജനതയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിച്ചതായി മോദി വ്യക്തമാക്കി. അയല്‍രാജ്യങ്ങളായ ഇന്ത്യയും ബംഗ്ലാദേശും ചരിത്രപരമായും സാംസ്‌കാരികപരമായും ബന്ധപ്പെട്ടു കിടക്കുന്നു. സമാധാനം, വികസനം, ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ അഭിവൃദ്ധി എന്നിവയില്‍ ഇന്ത്യ തുടര്‍ന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും മോദി അറിയിച്ചു.
മോദിയുടെ ഫോണ്‍കോളിന് നന്ദി അറിയിച്ച താരിഖ് റഹ്മാന്‍, ഇന്ത്യയുമായി സമവായ നയതന്ത്ര ബന്ധം തുടരുമെന്നും അറിയിച്ചു. മോദി നടത്തിയ ടെലഫോണ്‍ കോള്‍ ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ സുപ്രധാന നീക്കമാണെന്ന് താരിഖ് റഹ്മാന്റെ ഉപദേശകനും പുതിയ സര്‍ക്കാരില്‍ പ്രമുഖ മന്ത്രിയുമായേക്കുമെന്ന് കരുതുന്ന ഹുമയൂണ്‍ കബീര്‍ അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശിൽ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചിട്ടുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരത്തിനു പകരം ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിലെ സതേണ്‍ പ്ലാസയില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞ നടക്കുന്ന ഫെബ്രുവരി 17 നെ ‘ബംഗ്ലാദേശിന്റെ ചരിത്ര ദിനമായി’ ബിഎൻപി വിശേഷിപ്പിച്ചു.



































