ഡൽഹി. ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാമത്തെ പ്രതിയും പിടിയിലായി. മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പൊൾ തൃപ്തികരമാണ്.
പതിമൂന്നും പതിനാലും പതിനഞ്ചും വയസുള്ള ആൺകുട്ടികളാണ് കേസിലെ പ്രതികൾ. ജനുവരി പതിനെട്ടിന് രാത്രി ഡൽഹിയിലെ ഭജൻപുരയിലുള്ള വീടിന് പുറത്ത് നിന്ന് പൈസയും മിഠായിയും കാണിച്ച് പെൺകുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതികൾ കൃത്യം നടത്തിയത്. കുട്ടിയുടെ വായും കൈകളും കെട്ടിയിരുന്നു. മൂന്ന് പ്രതികളും ആറുവയസുകാരിയുടെ കുടുംബത്തിന് പരിചയമുള്ളവർ തന്നെയായിരുന്നു. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പുറത്ത് പറയരുത് എന്നും ഭീഷണിപ്പെടുത്തിയിരുന്നു.
വീട്ടിലേക്കെത്തിയ ആറുവയസുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അമ്മ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുടുംബം നൽകിയ പരാതിയിൽ രണ്ടുപേരെ നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മൂന്നാമൻ കുടുംബത്തോടൊപ്പം കളഞ്ഞു. പെൺകുട്ടിയുടെ അവസ്ഥ കണ്ട് മൂന്നാമത്തെ ആൺകുട്ടിയുടെ കുടുംബം തന്നെ അവനെയും ഇന്നലെ രാത്രി കൈമാറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ BNS ന് കീഴിലെ വിവിധ വകുപ്പുകളും പോക്സോയും ചുമത്തിയിട്ടുണ്ട്. ആറുവയസുകാരിയ്ക്ക് ആവശ്യമായ വൈദ്യ സഹായവും പിന്നീട് കൗൺസിലിങ്ങും നൽകി. കുട്ടി ഇപ്പൊൾ അമ്മയുടെ പരിചരണത്തിലാണുള്ളത്.

































