ന്യൂഡെൽഹി. നിരക്കുകള്‍ വർധിപ്പിച്ച് റെയില്‍വേ .215 കിലോമീറ്ററുകള്‍ക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയില്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ പ്രകാരം, നോണ്‍-എസി കോച്ചുകളില്‍ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നല്‍കേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധനവ്. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക് 1 പൈസ ആയി വർധിപ്പിച്ചു. എ.സി ക്ലാസുകളിലെ ടിക്കറ്റ് വർധന 2 പൈസ. 215 കിലോമീറ്റർ വരെയുള്ള യാത്രകള്‍ക്ക് നിരക്ക് വർധനവുണ്ടാകില്ല. ഡിസംബർ 26 മുതല്‍ റെയില്‍വേ നിരക്ക് വർധന നടപ്പിലാക്കുന്നതോടെ ട്രെയിൻ യാത്രകള്‍ കൂടുതല്‍ ചെലവേറിയതാകും.
സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകള്‍ക്ക് കൂടുതല്‍ ചിലവ് വരും. വർഷങ്ങളായി ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതല്‍ ചരക്ക് നിരക്കുകള്‍ പരിഷ്കരിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.






































