ശാസ്താംകോട്ട:മൈനാഗപ്പള്ളിയിൽ വീടുകയറിയുള്ള ആക്രമണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വഷണവും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.പുതുവർഷ
രാത്രി നടന്ന ആക്രമണത്തിൽ മനംനൊന്ത് ജിജോ വർഗീസ് (23) എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇടവനശ്ശേരി പടിഞ്ഞാറ് നാലാം വാർഡിലെ മുട്ടത്ത്കാവ്-മുല്ലമൂട് പള്ളി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇടവനശേരിയിൽ ടാപ്പിങ് തൊഴിലാളിയായ മാതാവും മകനും മാത്രം താമസിക്കുന്ന വീട്ടിൽ പുതുവർഷ രാത്രി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ഉണ്ടായി.പുതുവത്സര ആഘോഷത്തിനിടെ നടന്ന തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന.വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിന്തുടർന്ന് എത്തിയാണ് ഒരു സംഘം ആക്രമിച്ചത്.പുലർച്ചെ ഒന്നിനും നാലിനും ഇടയിൽ മൂന്ന് തവണ നടന്ന ആക്രമണത്തിൽ മാതാവിനും പരിക്കേറ്റിരുന്നു.ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് പറയപ്പെടുന്നത്.
സംഭവത്തിൽ ഏതാനും യുവാക്കളെ ശാസ്താംകോട്ട പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും
ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടുകയാണന്നാണ് പോലീസ് പറയുന്നതെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നുമാണ് നാട്ടുകാരുടെ പരാതി.സംഭവത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയ സംഘം ആണെന്നും ജിജോയുടെ മരണത്തിന് ഇടയാക്കിയവരെ ഉടൻതന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗങ്ങൾ നോക്കി ലഹരി സംഘങ്ങൾ കേന്ദ്രീകരിക്കുന്നതായും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് പോലീസ് പെട്രോളിങ് ശക്തമാക്കി ജനജീവിതം സുരക്ഷിതമക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.



































