ശൂരനാട്:ശൂരനാട് തെക്ക് കിടങ്ങയു പതിനാറാം വാർഡിൽ വലിയച്ഛൻനട ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു.തടയാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിൽ ഓടിച്ചുപോയ വാഹനം നിയന്ത്രണം വിട്ട്
സമീപത്തെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു.തുടർന്ന് വാഹനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് ലോറി ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.പ്രദേശത്ത് സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് വലിയച്ഛൻനടയ്ക്ക് സമീപം മാലിന്യം ഒഴുക്കാൻ ലോറി എത്തിയത്.മുമ്പ് മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ ലോറിയിലെത്തുന്ന സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്താറുണ്ടെന്ന് പരാതിയുണ്ട്.ജനവാസ മേഖലയിൽ രാത്രികാലങ്ങളിൽ മാലിന്യം ഒഴുക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അപകടത്തിൽപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.




































