പാറശാല :വെള്ളറട കൂട്ടപ്പൂവിൽ മകളെ മർദിക്കുന്നത് തടയുന്നതിനിടെ മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൂട്ടപ്പു ചരിവുവിള സോജി ഭവനിൽ ടി ദാസ് (61) ആണ് മകളുടെ ഭർത്താവായ പത്തുകാണി സ്വദേശി മോജോ (30)യെ വെട്ടിയത്. തുടർന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ അതിർത്തിയിൽ വച്ച് അറസ്റ്റ് ചെയ്‌തു. ഇയാളെ റിമാൻഡ് ചെയ്തു.
ശനി രാത്രി 9 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ മോജോ ഭാര്യയെ മർദിക്കുന്നത് കണ്ട് സഹികെട്ടാണ് ദാസ് വെട്ടിയത്. മോജോ ഭാര്യയെ മർദിക്കുന്നത് സ്ഥിരമായിരുന്നു. മുന്പ് പലതവണ മകളെ ഉപദ്രവിക്കരുതെന്ന് ദാസ് താക്കീത് നൽകിയിരുന്നെങ്കിലും മോജോ വകവച്ചിരുന്നില്ല. ഗുരുതര വെട്ടേറ്റ മോജോയെ നാട്ടുകാരും മകളും ചേർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറുകാണി വഴി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാസ് വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. എസ് ഐ പ്രദീഷ് കുമാർ, ദീപു, വിഷ്ണു, സതീഷ്, ഷാജി, ജിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിതാവിനെ തല്ലിക്കൊന്നതടക്കം നിരവധി കേസുകളിൽ പ്രതിയാണ് മോജോ. ദാസിനെതിരെയും ആറുകാണി സ്റ്റേഷനിൽ കേസുകളുണ്ട്.




































