കണ്ണൂർ: യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായും മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടികെ ഗോവിന്ദനെയും ഭാര്യ കെപി രമണിയേയും സ്വന്തം നാടായ മലപ്പട്ടത്ത് വർഗ വഞ്ചകരെന്ന് കൂവി വിളിച്ച് സിപിഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ ടികെ ഗോവിന്ദനെയും ഭാര്യ രമണിയെയുമാണ് പ്രവർത്തകർ തടഞ്ഞു നിർത്തി കൂവി വിളിച്ചത്.
ഇവിടെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായിരുന്നു. ഈ സമയം ടികെ ഗോവിന്ദനും കെപി രമണിയും എത്തിയതോടെയാണ് സിപിഎം പ്രവർത്തകർ കൂവി വിളിച്ചത്. സിപിഎം പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു നിൽക്കുകയായിരുന്നു. വോട്ട് ചെയ്തു കഴിഞ്ഞ കെപി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമായാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർഥിയുടെ ഭാര്യയെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവുമുണ്ടായി.
ഇതുകൂടി വായിക്കൂ.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി ശാന്തമാക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥിയും ഭാര്യയും അവിടെ നിന്നു മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തിൽ ടികെ ഗോവിന്ദനും ഭാര്യയ്ക്കും പൊലിസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. തളിപ്പറമ്പിലെ പലയിടങ്ങളിലും നാട്ടിൽ ഇല്ലാത്തവരുടെ ഐഡി കാർഡ് വാങ്ങി സിപിഎം പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് ടികെ ഗോവിന്ദൻ ആരോപണമുന്നയിച്ചു.





































