തിരുവനന്തപുരം: പതിനാറാം സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യ മണിക്കുറുകളിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. വോട്ട് എടുപ്പ് ആരംഭിച്ച് രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 17 ശതമാനത്തിലേറെപ്പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ ആണ് ഇന്ന് വിധിയെഴുതുന്നത്. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചപ്പോൾ തന്നെ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നടൻമാരായ മോഹൻലാൽ, പൃഥിരാജ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി , സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും വിവിധ സ്ഥാനാർഥികളും രാവിലെ വോട്ട് രേഖപ്പെടുത്താൻ എത്തി.
പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് ചെയ്യാൻ എത്തിയത്. ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് സുരേഷ്ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്. സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പാണക്കാട് സി കെ എം എം എ എൽ പി പോളിംഗ് ബൂത്തിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് ഹയർ സെക്കൻഡറി സ്കൂളിലെ 138 നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
വൈകുന്നേരം ആറു മണി വരെയാണ് പോളിങ് നടക്കുക.



































