പത്തനംതിട്ട: സി പി ഐ വിട്ട കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിലെ വിലാസത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്ത്.
റേഷൻ കാർഡിൽ പേര് ചേർത്തതും വ്യാജമായെന്ന് പരാതി.
റേഷൻ കാർഡിന്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്‌ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്.
എസ്ഐആർ വേരിഫിക്കേഷന്റെ സമയത്ത് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് റേഷൻകാർഡിൽ വ്യാജമായി പേരുചേർത്തകാര്യം പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശ്രീനാദേവിയുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്ന് പരാതിക്കാർ പറയുന്നു. നിലവിൽ ഈ വിലാസത്തിൽ താമസക്കാരില്ല. ഇതോടെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻകാർഡ് തന്നെ സിവിൽ സപ്ലൈസ് ഓഫീസർ റദ്ദാക്കി.
കൊല്ലം ജില്ലയിൽ താമസിക്കുന്ന ശ്രീനാ ദേവി പത്തനംതിട്ട ജില്ലയിൽ റേഷൻ കാർഡിൽ പേര് ചേർത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സി പി ഐ ടിക്കറ്റിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ശ്രീനാദേവി കുഞ്ഞമ്മ 2025 ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.കഴിഞ്ഞ തെരത്തെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റേഷൻ കാർഡ് റദ്ദാക്കിയതോടെ ഇവരുടെ ജില്ലാ പഞ്ചായത്ത് അംഗത്വവും തുലാസിലായി.



































