തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളൻ വേദിയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് – യു ഡി എഫ് നേതാക്കൾ. പിണറായി എന്‍റെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് പറഞ്ഞുകൊണ്ട് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനാണ് വിമർശനം തുടങ്ങിവച്ചത്. സർക്കാരിനെതിരെ ജനരോഷം ഇരമ്പുമെന്നും 100 സീറ്റ് നേടി അധികാരത്തിലേറുമെന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ചോദ്യം. പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണെന്നും യുഡിഎഫ് അനായാസം അധികാരത്തിലേറുമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടത്. യാത്ര വൻ വിജയമാണെന്നും യുഡിഎഫിന്‍റെ അധികാരത്തിലേക്കുള്ള യാത്രയായിരുന്നെന്നുമാണ് ശശി തരൂർ എം പി പ്രസംഗിച്ചത്. വലിയ വിജയമായ ഈ യാത്ര കോൺഗ്രസും യുഡിഎഫും അധികാരത്തിലേറുമെന്ന സന്ദേശമാണ് നൽകുന്നതെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അഭിപ്രായപ്പെട്ടത്.
വിശദ വിവരങ്ങൾ
നാടിനെ കൊള്ളക്കാരിൽ നിന്ന് രക്ഷിക്കണമെന്നും പിണറായി സർക്കാർ നിലംപതിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കെ സുധാകരൻ പ്രസംഗം ആരംഭിച്ചത്. ഈ നാടിനെ നശിപ്പിച്ച് നാശത്തിന്‍റെ ഗർത്തത്തിലാക്കി. കഴിവും പ്രാപ്തിയും രാഷ്ട്രീയ കാഴ്ചപ്പാടുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്. അധികാരത്തിലേക്കുള്ള യാത്രയാണ് ഇതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളെന്നായിരുന്നു സാദിക്കലി തങ്ങൾ പറഞ്ഞത്. മറ്റു ചില യാത്രകൾക്ക് ലഭിച്ച സ്വീകരണമല്ല പുതുയുഗ യാത്രക്ക് ലഭിച്ചത്. ജനങ്ങൾ ഏറ്റവാങ്ങിയ ഈ യാത്ര, പിണറായി സർക്കാരിനുള്ള യാത്രയയപ്പാണ് കിട്ടിയതെന്നും പാണക്കാട് തങ്ങൾ അഭിപ്രായപ്പെട്ടു.
100 സീറ്റോടെ യു ഡി എഫ് അധികാരത്തിൽ വരുമെന്നാണ് ചെന്നിത്തല പറഞ്ഞത്. സാധാരണക്കാരുടെ ജീവിതം അനുദിനം കഷ്ടത്തിലാക്കുന്ന, യുവാക്കൾക്ക് തൊഴിൽ നൽകാത്ത, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്ത സർക്കാരിനെതിരായ ജനരോഷം ഉയരും. കണ്ണെഞ്ചിപ്പിക്കുന്ന, കോടികളുടെ എത്രത്തോളം പരസ്യം കൊടുത്താലും മുഖ്യമന്ത്രി പിണറായിയുടെ മുഖം നന്നാക്കാനാകില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ അഴിമതി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ, ശബരിമലയിൽ ഇനി വല്ലതും ബാക്കിയുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യം ഉയർത്തിയാണ് കെ സി വേണുഗോപാൽ സംസാരിച്ചത്. ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നാണ് കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനോട് ചോദിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പണമില്ലാതെ ഇങ്ങനെ വെറുതേ പ്രഖ്യാപനം നടത്താൻ പിണറായിക്ക് നാണമുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.




































