കൊച്ചി: എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ ഒരു ‘ലോക ചതിയൻ’ ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും സദാചാരബോധമില്ലാത്തയാളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന് ഇന്നലെയാണ് ഗണേഷ് വെളിപ്പെടുത്തൽ നടത്തിയത്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും, എൻ എസ് എസ് അപകടം മനസ്സിലാക്കിയാണ് പിന്മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു
വെള്ളാപ്പള്ളി അറിഞ്ഞുള്ള ചതി
എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുള്ള ചതിയെന്നടക്കമാണ് ഗണേഷ് കുമാർ ഇന്നലെ അഭിപ്രായപ്പെട്ടത്. ലക്ഷ്യം ഹിന്ദു ഐക്യമായിരുന്നില്ല. എൻ എസ് എസിനെ വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടാനുള്ള പരിപാടിയായിരുന്നു ലക്ഷ്യമിട്ടത്. വോട്ടായിരുന്നു ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം. ഐക്യനീക്കത്തിൽ നിന്നുളള പിന്മാറ്റം സുകുമാരൻ നായർ എടുത്ത തീരുമാനമാണെന്നും ഗണേഷ് കുമാർ വിവരിച്ചു.
തുഷാർ വെള്ളാപ്പള്ളി വരുമെന്ന് പറഞ്ഞപ്പോൾ, മകനെ പോലെ സ്വീകരിക്കുമെന്നാണ് ജി സുകുമാരൻ നായർ ആദ്യം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളി എൻ ഡി എയുടെ ഘടകകക്ഷിയാണ്. ആ രീതിയിൽ ചിന്തിച്ചപ്പോൾ എൻ എസ് എസിനെ വർഗീയതയുടെ തൊഴുത്തിൽ കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് വ്യക്തമായി. അത് കൊണ്ട് തന്നെയാണ് പിൻമാറിയത്. എൻ എസ് എസിനെ കൂടെ നിർത്തി തുഷാർ മുതലെടുക്കുമെന്ന് സുകുമാരൻ നായർ ഭയന്നു. മലപ്പുറത്തെ കുറിച്ചോ മുസ്ലിം ലീഗിനെ കുറിച്ചോ പറയുന്നത് എൻ എസ് എസ് രീതിയായിരുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനാണ് ഇന്ന് വെള്ളാപ്പള്ളി മറുപടിയുമായി രംഗത്തെത്തിയത്.


































