കണ്ണൂർ: റാപ്പർ വേടൻ വിവാഹിതനാകുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24-ന് തൃശ്ശൂരിലാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ അറിയിച്ചു. തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹക്കാര്യം അറിയിച്ചത്.
ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. വേദിയിൽവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വേടനെ പൊന്നാടയണിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുന്നതിനിടെ എംവി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്.
പിന്നാലെ മറുപടി പ്രസംഗത്തിൽ വേടനും ഈ സന്തോഷവാർത്ത അറിയിച്ചു. ‘മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്’ എന്നാണ് വേടൻ പറഞ്ഞത്.
നവമി ലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു.





























