Home News Kerala പൊലീസ് ഉദ്യോഗസ്ഥനും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികളില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

പൊലീസ് ഉദ്യോഗസ്ഥനും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികളില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ്മാളില്‍ പൊലീസ് ഉദ്യോഗസ്ഥനും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികളില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ കേസെടുത്ത സംഭവത്തില്‍ സേനയ്ക്കുള്ളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി ശരിവച്ച് അസി. കമ്മീഷണറുടെ വിശദീകരണം. മിഥുന്‍ റോയ് എസ്എഫ്‌ഐക്കാരെ ഇടിവള കൊണ്ട് ഇടിച്ചു. ഇക്കാര്യം ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

തിരുവനന്തപുരത്തെ സംഭവത്തില്‍ ആക്രമണത്തെ അപലപിച്ച് കേരള പൊലീസ് അസോസിയേഷന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിങ് മാളിലെത്തിയ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരായ ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനമാണെന്നുമായിരുന്നു പൊലീസ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചത്. വിമര്‍ശനം കടുത്തതോടെ എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

അതിനിടെ, പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പ്രതികാരമാണ് മാളിവച്ചുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. കുടുംബത്തിനൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോള്‍ ആയിരുന്നു മിഥുന്‍ റോയിയും എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here