തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാരണത്താല്‍ സ്ഥിര നിക്ഷേപങ്ങൾ തിരികെ കൊടുക്കുന്നത് സഹകരണ ബാങ്കുകള്‍ വൈകിപ്പിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍. പാലക്കാട് കുഴല്‍ന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച നാല് പേര്‍ സമര്‍പ്പിച്ച പരാതികളിലാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന ഉത്തരവ്. ബാങ്കുകളും സംഘങ്ങളും നഷ്ടത്തിലായെങ്കില്‍ നിക്ഷേപകര്‍ അതിന് ഉത്തരവാദികളല്ലെന്നാണ് ഉപഭോക്തൃ കമ്മീഷന്റെ നിര്‍ദേശം. പ്രതിസന്ധിയുണ്ടെന്ന കാരണം പറഞ്ഞ് കാലാവധിയായിട്ടും നിക്ഷേപം തിരികെ കൊടുക്കാതെ കാലാവധി പുതുക്കിക്കൊണ്ടിരിക്കുന്ന നിരവധി സഹകരണ സംഘങ്ങള്‍ക്ക് ഈ ഉത്തരവ് തിരിച്ചടിയാണ്.
2.90 ലക്ഷം രൂപ നിക്ഷേപമുള്ള ശോഭ, 2.25 ലക്ഷം നിക്ഷേപമുള്ള രാജശ്രീ വിജയന്‍, 2.92 ലക്ഷത്തിന്റെയും 3.12 ലക്ഷത്തിന്റെയും നിക്ഷേപങ്ങളുള്ള സരസ്വതി സി.പി., 5.03 ലക്ഷം നിക്ഷേപമുള്ള കെ. വിജയന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. 8.5 ശതമാനം പലിശക്ക് ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ 2021 ഏപ്രില്‍ ഒന്നാം തീയതി കാലാവധി പൂര്‍ത്തിയാക്കി. പക്ഷെ സംഘം നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് ഇവരുടെ ഡെപ്പോസിറ്റുകള്‍ തിരികെ നല്‍കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംഘം ഇത് പുതുക്കിക്കൊണ്ടിരുന്നു.
നിക്ഷേപകര്‍ പരാതിയുമായി ആദ്യം സമീപിച്ചത് പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെയാണ്. ഉപഭോക്തൃ നിയമ പ്രകാരമുള്ള നിശ്ചിത സമയത്തിന് ശേഷമാണ് (barred by limitation) പരാതികള്‍ സമര്‍പ്പിച്ചതെന്ന് കാട്ടി കമ്മീഷന്‍ പരാതികള്‍ തള്ളി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് പരാതികള്‍ അതിനിടയാക്കിയ സംഭവത്തിന് (cause of action) ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. പരാതികള്‍ 2022 ഏപ്രില്‍ ഒന്നിന് മുന്‍പായി സമര്‍പ്പിക്കണമായിരുന്നു എന്നാണ് പാലക്കാട് ജില്ലാ കമ്മീഷന്‍ കണ്ടെത്തിയത്.
പാലക്കാട് കമ്മീഷന്റെ ഉത്തരവിനെതിരെ പരാതിക്കാര്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ അജിത് കുമാര്‍ ഡി, മെമ്പര്‍ രാധാകൃഷ്ണന്‍ കെ.ആര്‍. എന്നിവരാണ് പരാതി കേട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദമാണ് കുഴല്‍മന്ദം സൊസൈറ്റി കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചത്. ലോണെടുത്ത ഒരുപാടുപേര്‍ തിരിച്ചടവ് മുടക്കിയതാണ് ഇതിനിടയാക്കിയത്. തല്‍ക്കാലം പണം തിരികെ നല്കാനാവുന്ന സാഹചര്യമല്ല ഉള്ളത്. സഹകരണ വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി നിശ്ചയിക്കുന്ന മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ നിക്ഷേപങ്ങള്‍ മടക്കികൊടുക്കുന്നത്.
കാലാവധി കഴിഞ്ഞെന്ന ജില്ലാ കമ്മീഷന്റെ കണ്ടെത്തല്‍ സംസ്ഥാന കമ്മീഷന്‍ ആദ്യമേ തള്ളിക്കളഞ്ഞു. ഡെപ്പോസിറ്റുകള്‍ പിന്നീടുള്ള ഓരോ വര്‍ഷവും പുതുക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ കണ്ടെത്തല്‍ ശരിയല്ല. ലോണുകള്‍ തിരികെ പിടിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താത്ത കുഴല്‍മന്നം സംഘത്തെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. അത്തരം നടപടികളെടുക്കുന്നതിന് പകരം മുന്‍ഗണനാ നിര്‍ണയ കമ്മറ്റി രൂപീകരിക്കാനാണ് സംഘം തയ്യാറായത്.
‘കാലാവധി തീരുന്ന മുറക്ക് തങ്ങളുടെ പണം തിരികെ കിട്ടാന്‍ നിക്ഷേപകര്‍ക്ക് എല്ലാ അവകാശവുമുണ്ട്. സംഘത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ നിക്ഷേപകരല്ല അതിനുത്തരവാദികള്‍. മുഴുവന്‍ പണവും, പലിശയുള്‍പ്പെടെ തിരികെ കിട്ടാന്‍ അവര്‍ക്ക് അവകാശമുണ്ട്,’ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പണം തിരികെ നല്‍കാനും നല്‍കുന്ന തീയതി വരെ 8.5 ശതമാനം പലിശ നല്‍കാനുമാണ് ഉത്തരവ്. കൂടാതെ ഓരോരുത്തര്‍ക്കും 2000 രൂപ വച്ച് ചെലവിനത്തിലും നല്‍കണം.
Summary





























