കൊച്ചി.ടി.പി.വധക്കേസ് പ്രതികൾക്കു മാത്രം എന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി. ഈ കേസിൽ പ്രതികൾക്കു ലഭിച്ചിരിക്കുന്ന പരോളിനെക്കുറിച്ചെല്ലാം അന്വേഷണം വേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ടി.പി കേസിൽ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച 12-ാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ ആവശ്യത്തിലാണ് കോടതി വിമർശനം. 10 ദിവസത്തെ അടിയന്തര പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ജ്യോതി ബാബുവിന്റെ പിതാവിന്റെ സഹോദരന്റെ മകൻ 28 ന് മരിച്ചെന്നും മരണാനന്തര കർമങ്ങൾക്കായി അടിയന്തര പരോൾ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഏറ്റവും അടുത്ത ബന്ധം അല്ലെന്നും പരോൾ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹർജിയിൽ ടി.പി കേസിലെ പ്രതിയാണെന്ന് പ്രത്യേകം പരാമർശിക്കാത്തതിനെയും കോടതി വിമർശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.







































