കൊച്ചി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. 25 കിലോ കഞ്ചാവുമായി മലയാളികൾ ഉൾപ്പെടെ നാല് പേർ പിടിയിലായി. ഒഡീഷയിൽ നിന്ന് ടാറ്റാ നഗർ എക്സ്പ്രസിലാണ് സംഘം കഞ്ചാവ് കടത്തി കേരളത്തിൽ എത്തിച്ചത്.
ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചാണ് ലഹരി സംഘം കേരളത്തിൽ പിടിമുറുക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ടാറ്റാ നഗറിൽ നിന്ന് എത്തിയ ട്രെയിനിലാണ് രണ്ട് സ്യൂട്ട് കേസിലും ഒരു ബാഗിലുമായി 25 കിലോ കഞ്ചാവ് എത്തിച്ചത്. പെരുമ്പാവൂർ സ്വദേശികളായ ലത്തീഫ് ,സിറിൽ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ പിയാറൂൾ, സമീറൂൾ, എന്നിവരാണ് പിടിയിലായത്. ഒഡീഷ – ആന്ധ്രപ്രദേശ് അതിർത്തിയിൽ നിന്ന് മുർഷിദാബാദ് സ്വദേശി സമീറുൾ കഞ്ചാവ് കൊണ്ടുവന്നത്. ഇത് വാങ്ങാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മലയാളികളായ ലത്തീഫും സിറിലും മുർഷിദാബാദ് സ്വദേശി പീയാറുളും വലയിലായത്.
റെയിൽവേ പോലീസിന്റെ ഡാൻസാഫും ആർപിഎഫിന്റെ സിപിഡിഎസും സംയുക്തമായ നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് വേട്ട . ഈ കഴിഞ്ഞ 10 ദിവസത്തിനിടെ ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് മാത്രം 90 കിലോ കഞ്ചാവാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ മാർഗ്ഗമുള്ള ലഹരിക്കടത്ത് തടയാനായി റെയിൽവേ പോലീസ് മേധാവി ഷഹൻഷാ ഐപിഎസും , ഡിവൈഎസ്പി ജോർജ് ജോസഫും ദീർഘദൂര ട്രെയിനുകളിൽ പരിശോധന നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

































